ന്യൂദല്‍ഹി: റെയില്‍വേ നിയമനങ്ങള്‍ക്കായി കോടികള്‍ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സലിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബന്‍സലിന്റെ അനന്തിരവന് വിജയ് സിംഗ്ല, മുന്‍ റെയില്‍വേബോര്‍ഡംഗം മഹേഷ്കുമാര്‍ എന്നിവരടക്കം പത്ത് പേരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.
കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുകയാണെങ്കില്‍ കേസില്‍ കൂട്ടിച്ചേര്‍ത്ത കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കിയെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബന്‍സലിനെ കേസില്‍നിന്നും രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സിബിഐ വഴങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.
മഹേഷ്കുമാര്‍,വിജയ് സിംഗ്ല,ഇടനിലക്കാരനായ സന്ദീപ് ഗോയല്‍,സമീര്‍ സന്ധിര്‍,സുശീല്‍ ദാഗ,അജയ് ഗാര്‍ഗ്ഗ്,രാഹുല്‍ യാദവ്,വ്യവസായിയായ മഞ്ജുനാഥ്, ഇയാളുടെ സഹായികളായ പി.വി മുരളി,വേണുഗോപാല്‍ എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. കൈക്കൂലിപണം വിജയ് സിഗ്ലയ്ക്ക് നല്‍കുന്നതിനായി കൊണ്ടുവന്ന രണ്ടു പേരെയും കേസില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി സാക്ഷികളാക്കിയിട്ടുണ്ട്. കേസ് ഇന്ന് പരിഗണിക്കുന്ന കോടതി കുറ്റപത്രം വിശദമായി പരിശോധിക്കും.
അന്വേഷണം ആരംഭിച്ച് രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനുള്ള അവസരം സിബിഐ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ബാഹ്യ ഇടപെടല്‍ മൂലമാണ് പവന്‍കുമാര്‍ ബന്‍സലിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ സിബിഐക്ക് സാധിക്കാതിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബന്‍സലിനെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നതാണ്.
റെയില്‍വേ ബോര്ഡംഗമാകുന്നതിനായി ബന്‍സലിന്റെ അനന്തരവന് നല്‍കുന്നതിനുള്ള കൈക്കൂലിപ്പണവുമായി റെയില്‍വേ ബോര്‍ഡ് മെമ്പര്‍ മഹേഷ് കുമാര്‍ മെയ് 3ന് മുംബൈയില്‍ പിടിയിലായതോടെയാണ് കേസിന്റെ തുടക്കം. അഴിമതിക്കു സാധ്യതയുള്ള ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 10 കോടി രൂപയാണ് വിജയ് സിംഗ്ല മുന്‍ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ മഹേഷ്കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിലപേശലിനൊടുവില്‍ തുക 2 കോടിയായി ധാരണയായി. ഇതനുസരിച്ച് മഹേഷ്കുമാറിനെ ബോര്‍ഡംഗമാക്കി വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. കൈക്കൂലി തുകയുടെ ആദ്യഗഡുവായ 90 ലക്ഷം നല്‍കുന്നതിനായി പണവുമായി സഞ്ചരിക്കുന്നതിനിടെയാണ് മഹേഷ്കുമാറിലെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ അനന്തരവന്റെ കൈക്കൂലിക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പവന്‍കുമാര്‍ ബന്‍സലിന്റെ നിലപാട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: