റാഞ്ചി: ഝാര്‍ഖണ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സൂപ്രണ്ട് അടക്കം ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പകൂര്‍ ജില്ലയില്‍ ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ദുംകയില്‍ നടന്ന ഒരു ഉന്നതതല യോഗത്തിനുശേഷം പകൂര്‍ എസ്പി അമര്‍ജിത് ബാലിഹാറും സംഘവും സഞ്ചരിച്ച വാഹനത്തിനുനേരെയായിരുന്നു ആക്രമണമെന്ന് ആഭ്യന്തര സെക്രട്ടറി എന്‍.എന്‍. പാണ്ഡെ അറിയിച്ചു. പകൂറില്‍ ചാര്‍ജെടുത്ത ബാലിഹാര് നക്സലുകള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതായിരിക്കാം മാവോയിസ്റ്റുകളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
കുഴിബോംബ് വെച്ച് പോലീസ് വാഹനം തകര്‍ത്ത മാവോയിസ്റ്റുകള്‍ പോലീസുദ്യോഗസ്ഥര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും ജീവന് വെടിഞ്ഞു.
റാഞ്ചിയില്‍നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ സ്ഥലം. സ്ഥലത്ത് എത്തിയ വന്‍ പോലീസ് സേന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. താരതമ്യേന മാവോയിസ്റ്റ് സ്വാധീനം കുറഞ്ഞ മേഖലയില്‍ നടന്ന ആക്രമണം പോലീസ് അധികാരികളെയും വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: