ഉത്തര ഭാരതത്തിലെ പുണ്യതീര്‍ത്ഥ സങ്കേതങ്ങളായ ബദരിയിലും കേദാര്നാഥിലുമുണ്ടായ പ്രളയദുരന്തത്തില്‍ ഉടഞ്ഞുവീണ ഹിമാശിഖരങ്ങള്ക്കിടയില് നിരവധിപേര്‍ നിത്യനിദ്രയില്‍ ആണ്ടുപോയതും ആയിരങ്ങള്‍ ഒലിച്ചുപോയതും പശ്ചിമഘട്ടത്തിന്റെ ഓരം ചേര്‍ന്നു കിടക്കുന്ന കേരളത്തിനുകൂടിയുള്ള മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്. ദുരമൂത്ത മനുഷ്യന്റെ ദീര്‍ഘവീക്ഷണമില്ലാത്ത വനനശീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂലമുണ്ടായ ഒരു പാരിസ്ഥിതിക ദുരന്തമായിരുന്നു ഉത്തരാഖണ്ഡിലേതെന്ന് ഭൗമ, കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര് വിലയിരുത്തുമ്പോള്‍ കേരളവും പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ് എന്ന സൂചന വായിച്ചെടുക്കാന്‍ കഴിയും.
കേരളത്തിലെ 29 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ മണ്ണിനേയും കൃഷിയേയും ജൈവവൈവിധ്യത്തേയും കാലാവസ്ഥയേയും നിയന്ത്രിച്ച് പരിരക്ഷിച്ചു നില്ക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് എന്നുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ സംഘടിത മത, രാഷ്ട്രീയ നേതൃത്വം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസന നയരേഖകള്‍ രൂപീകരിയ്ക്കുന്ന ‘പൊളിറ്റിക്കല്‍-ബ്യൂറോക്രാറ്റിക്’ അച്ചുതണ്ട് നാളിതുവരെ പരിസ്ഥിതി അനുകൂലമായ ഒരു വികസന നയം മുന്നോട്ടുവച്ചിട്ടില്ല. കേരളത്തിന്റെ ജൈവവൈവിധ്യങ്ങളുടെ ഈറ്റില്ലങ്ങളായ നദികള്‍, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, പാടശേഖരങ്ങള്‍, വനങ്ങള്‍, പര്‍വതപംക്തികള്‍, സമുദ്ര തീരങ്ങള്‍ എന്നിവയെ എല്ലാം തകര്‍ക്കുകയോ മലിനമാക്കുകയോ ചെയ്യുന്ന പ്രകൃതിവിരുദ്ധ വികസന പദ്ധതികള്‍ ഹരിത സുന്ദരമായ കേരളത്തെ ഒരു ശ്മശാനമാക്കി മാറ്റാന്‍ അധികകാലം വേണ്ടി വരില്ല. കേരളത്തിന്റെ മാറിടം തന്നെ വെട്ടിപ്പിളര്‍ക്കുന്ന പാറമടകളും ഖാനികളും മണലൂറ്റു കേന്ദ്രങ്ങളും എല്ലാം ചേര്‍ന്ന് പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇവയ്ക്കെല്ലാം മകുടോദാഹരണമാണ് കപടവകിസന വാദികള്‍ ആറന്മുള പൈതൃക ഗ്രാമത്തിലെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും പുഴകളും നികത്തി വിമാനത്താവളമുണ്ടാക്കാന്‍ നടത്തുന്ന ശ്രമവും.
വിശുദ്ധ വനങ്ങളായ സര്‍പ്പക്കാവുകളുടേയും ആദ്ധ്യാത്മിക സാംസ്ക്കാരിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളുടേയും സാംസ്ക്കാരിക സംരംഭങ്ങളായ ജലമേളകളുടേയും എല്ലാം അന്ത്യം വരുത്തി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത വിമാനത്താവളം പാരിസ്ഥിതിക, സാംസ്ക്കാരിക, സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതം എത്ര വലുതായിരിക്കും. നാല്പ്പത്താറോളം കരകളുടെ സാംസ്ക്കാരിക സംഗമമായ ഉതൃട്ടാതി ജലമേളയ്ക്കും ആറന്മുള കണ്ണാടിയ്ക്കും ഉദാത്തമായ ഒരു ഗ്രാമ സംസ്ക്കാരത്തിനും കാര്‍ഷിക നാഗരികതയ്ക്കും അന്ത്യംകുറിച്ച് കൃഷിയിടങ്ങള്‍ നികത്തി പണിയുന്ന വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലുകളും ഹൗസിങ് കോംപ്ലക്സുകളും ഷോപ്പിംഗ് മാളുകളും ശീതീകരിച്ച മദ്യശാലകളും ഒരു പാരിസ്ഥിതിക സാംസ്ക്കാരിക ദുരന്തത്തിലേയ്ക്കാവും ജനങ്ങളെ എത്തിക്കുക. അതിനാല്‍ കേരളത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ഭരണനേതൃത്വവും കോര്‍പ്പറേറ്റ് ശക്തികളും ചേര്‍ന്ന് നടത്തുന്ന പരിസ്ഥിതി വിരുദ്ധമായ വികസന യത്നങ്ങളെയും അതിന്റെ പരിണിത ഫലമായ ആറന്മുള വിമാനത്താവള പദ്ധതിയേയും ചെറുത്തുതോല്‍പ്പിക്കുവാനുള്ള ജനകീയ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം വിലയിരുത്തുന്നു. സമാന ചിന്താഗതിക്കാരായ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിച്ച് കേരളത്തിന്റെ മണ്ണിനേയും പ്രകൃതിയേയും സംരക്ഷിക്കാനുള്ള ഈ യത്നത്തില്‍ എല്ലാ സുമനസ്സുകളും പങ്കുചേരണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ആവശ്യപ്പെടുന്നു.
പരിസ്ഥിതിക്ക് ഹാനികരവും വികസന വിരുദ്ധവുമായ എല്ലാത്തരം പദ്ധതികളില്‍നിന്നും പിന്നോട്ടുപോകുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി മണ്ഡല് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ദരിദ്ര വിഭാഗങ്ങള്‍ക്കായി ഭൂനിയമം പരിഷ്ക്കരിക്കണം
നിലവിലുള്ള കേരള ഭൂപരിഷ്ക്കരണ നിയമം കാലഹരണപ്പെട്ടതാകയാല്‍ ഭൂവിനിയോഗവും ഭൂപരിധിയും പുനര്‍നിര്‍ണയിച്ച് ഭൂരഹിത ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം ഭൂനിയമം സമഗ്രമായി പരിഷ്ക്കരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സഘം പ്രാന്തീയ കാര്യകാരി മണ്ഡല് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഭൂപരിഷ്ക്കരണ നിയമം നിര്‍മിച്ചപ്പോള്‍ ഉണ്ടായിരുന്ന സാമൂഹ്യ പരിസ്ഥിതിക്കും ഭൂവിനിയോഗത്തിനും കാര്യമായ മാറ്റം ഇന്ന് സംഭവിച്ചിട്ടുണ്ട്. കുടികിടപ്പവകാശം വഴി സ്വന്തമായി കൈവശം ലഭിച്ച ഭൂമിയില്‍ ഇപ്പോള്‍ മൂന്നും നാലും കുടുംബങ്ങള്‍ക്ക് കഴിയേണ്ടിവരുന്നു. കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം വീടിനുള്ളില്‍ കുഴിയെടുത്ത് സംസ്ക്കരിച്ച സംഭവങ്ങള്‍ പലയിടത്തുമുണ്ടായി. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ആളോഹരി ഭൂവിനിയോഗത്തിനുള്ള സ്ഥലവിസ്തൃതിയും കുറഞ്ഞു. തന്മൂലം ഭൂരഹിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും കിടപ്പാടം, തൊഴില്‍, ആഹാരം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വയ്യാതാവുകയും ചെയ്തു.
പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഹെക്ടര്‍ തോട്ടങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുത്തകപ്പാട്ടത്തിന് കൊടുത്ത സര്‍ക്കാരിന്റെ ഭൂമി മിച്ച ഭൂമിയായി കണ്ടെത്താനും വിതരണം ചെയ്യാനും കഴിഞ്ഞിട്ടില്ല. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ വനവാസി സഹോദരങ്ങള്‍ നടത്തിയ അവകാശ സമരങ്ങളെ സര്‍ക്കാര്‍ പരാജയപ്പെടുത്തി. അന്യാധീനപ്പെട്ട ഭൂമിക്ക് പകരമായി അവര്‍ക്ക് വേറെ ഭൂമി കൊടുക്കാമെന്ന വാഗ്ദാനവും സര്‍ക്കാര്‍ പാലിച്ചില്ല. ആറളം, ചെങ്ങറ, അരിപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമിക്ക് വേണ്ടി നടക്കുന്ന സമരങ്ങളില്‍ ഭൂരഹിതര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പലതും ലംഘിച്ചു.
ഭൂരഹിത ദരിദ്ര പിന്നാക്ക ജനവിഭാഗങ്ങള്‍ ഭൂമിക്ക് വേണ്ടി നടത്തുന്ന അവകാശ സമരങ്ങളെ തുരങ്കം വെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൂന്ന് സെന്റ് തുണ്ടു ഭൂമി എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. ആറന്മുള വിമാനത്താവളത്തിന് വേണ്ടി കമ്പനി വാങ്ങിയ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ചുവെങ്കിലും അത് ഭൂരഹിതര്‍ക്ക് കൊടുക്കാതെ വിമാനത്താവള കമ്പനിക്ക് തിരിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. മിച്ചഭൂമി ഭൂരഹിതരായ പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും മറ്റ് ദരിദ്ര ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഭരണഘടനാ ദത്തമായ ഈ അവകാശം നിഷേധിച്ച് വന്‍കിട ഭൂവുടമകള്‍ക്ക് മിച്ചഭൂമി തിരിച്ചു നല്കുവാന് സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമവും അപലപനീയവും ജനദ്രോഹവുമാണ്.
പാവങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് തിരിച്ചു നല്കുവാനും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും മിച്ചഭൂമിയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുവാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ഈ യോഗം ആവശ്യപ്പെടുന്നു.
എറണാകുളം ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന ആര്‍എസ്സ്എസ്സ് സംസ്ഥാനസമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ച പ്രമേയങ്ങളുടെ പൂര്‍ണ്ണരൂപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: