ഒരു പെരുമഴക്കാലത്താണ് മലപ്പുറംജില്ല പിറന്നുവീണത്. 1969 ജൂണ്‍ 16, മറ്റൊരു പെരുമഴക്കാലത്ത് ഇതാ ഇപ്പോള്‍ മലപ്പുറം വിഭജിച്ച് മറ്റൊരുജില്ല രൂപീകരിക്കണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പ് അവര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുസ്ലീംലീഗ് ഇതിനായി ഒരു പഠനസംഘത്തെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് തയ്യാറായി. തിരൂര്‍ ആസ്ഥാനമായി ഒരു ജില്ല. അതാണവരുടെ ആവശ്യം. ജില്ലയിലെ ആറ് താലൂക്കുകളില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളിച്ചുവേണം പുതിയ ജില്ല. പുതിയ ജില്ല വിഭാവനം ചെയ്യുന്ന പ്രദേശത്ത് തന്നെ 20 ലക്ഷം ജനങ്ങളുണ്ടത്രെ.
മലപ്പുറം ഏറ്റവും വലിയ ജില്ലയാണെന്ന അവരുടെ അവകാശവാദത്തിനൊന്നും കഴമ്പില്ല. ഒന്നാമത്തെ വലിയ ജില്ല പാലക്കാട്. 4480 ചതുരശ്രകിലോമീറ്ററാണ് പാലക്കാടിന്റെ വലുപ്പം. മലപ്പുറം അത് 3550 മാത്രമാണ്. മൂന്നാം സ്ഥാനത്തുമാണ്. വലുപ്പത്തില്‍ രണ്ടാമത്തേത് ഇടുക്കിയാണ്. 4358 ചതുരശ്രകിലോമീറ്റര്‍. ശരിയാണ്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിനാണ്. 2011 ലെ കനേഷുമാരി അനുസരിച്ച് 41,10,956 പേരുണ്ട്. നിയമസഭ മണ്ഡലങ്ങളുടെ എണ്ണത്തിലും മലപ്പുറം (16) മൂന്നിലെത്തുന്നത് സ്വാഭാവികം. പുനക്രമീകരിച്ചപ്പോള്‍ മണ്ഡലം വര്‍ദ്ധിച്ചതും മലപ്പുറത്താണല്ലോ.
മലപ്പുറം വെറുമൊരു ജില്ലയല്ല. അതിനുപിന്നില്‍ ദീര്‍ഘമായ പദ്ധതിയുണ്ട്. അതിനെക്കുറിച്ച് മുസ്ലീംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മയില്‍ അയച്ച ഒരു കത്ത് തന്നെ സാക്ഷിയാണ്. അതും ഒരു പെരുമഴക്കാലത്താണ്. 1947 ജൂണ്‍ 28ന് കേരളത്തിലെ ലീഗ് നേതാവ് കെ.എം. സീതിസാഹിബിന് അയച്ച കത്തില്‍ പറയുന്നു.
” പ്രത്യേക മാപ്പിളസ്ഥാനുവേണ്ടിയുള്ള പ്രസ്ഥാനത്തെപ്പറ്റി ഞാന്‍ കായി ദേ അസമുമായി സംസാരിച്ചു. ഈ ആവശ്യം നാം ഭാവി ഹിന്ദുസ്ഥാന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ ഉന്നയിക്കണമെന്നാണദ്ദേഹത്തിന്റെ ഉപദേശം. നിയമസഭയ്ക്കുപുറത്തും പ്രക്ഷോഭം ആശാസ്യമാണ്. പറ്റിയ സമയം വരുമ്പോള്‍ നമുക്കതിനെ പാകിസ്ഥാനോടു ചേര്‍ക്കാം”. പാകിസ്ഥാനെന്ന ആശയം ആദ്യമായി ഉന്നയിച്ച ചൗധരി റഹ്മത്ത് അലി ‘കോമണ്‍വെല്‍ത്ത് ഓഫ് പാകിസ്ഥാനി’ല്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശമായി മാപ്പിളസ്ഥാനെയും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള മുന്നണിസര്‍ക്കാര്‍ ലീഗിന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങി മുസ്ലീം ഭൂരിപക്ഷ മലപ്പുറം ജില്ല രൂപീകരിക്കാന്‍ സമ്മതിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതാണ്. സിപിഎമ്മിലെ ചില നേതാക്കള്‍പോലും അന്നത് പ്രകടിപ്പിച്ചതുമാണ്. കെപിആര്‍ ഗോപാലിനെപോലുള്ളവര്. പക്ഷേ എതിര്‍പ്പ് മറികടന്ന് ഇഎംഎസ്സും മന്ത്രിസഭയും മുസ്ലീംലീഗിന്റെ ആവശ്യം അംഗീകരിച്ച് ജില്ല നല്കി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ ലീഗിന്റെ മട്ടുമാറി. ഭസ്മാസുരന് വരം ലഭിച്ചതുപോലെ ജില്ല നല്കിയ നമ്പൂതിരിപ്പാടിന് നേരെ ലീഗ് തിരിഞ്ഞു. സപ്തകക്ഷി സര്‍ക്കാരിനെ താഴത്തിറക്കി. കോണ്‍ഗ്രസ് പാളയത്തില്‍ അഭയം ഉറപ്പാക്കി.
മലപ്പുറം ജില്ല രൂപീകരിച്ചാലുള്ള വിപത്ത് ചൂണ്ടിക്കാട്ടിയത് കേരളത്തിലെ “ഹിന്ദു വര്‍ഗീയ മൂരാച്ചി” കളല്ലല്ലോ. രാജ്യത്തിനകത്തെ ദേശീയപത്രങ്ങളെല്ലാം അസന്നിഗ്ദ്ധമായ ഭാഷയില്‍ ഈ നീക്കത്തെ ആക്ഷേപിച്ചു. “ഇതുവരെ പ്രശാന്തമായിരുന്ന ഒരു സ്ഥലത്ത് വര്‍ഗീയസംഘര്‍ഷം കുത്തിപൊക്കാനുള്ള ദുരുപദിഷ്ടവും ദുരുദ്ദേശ്യപരവുമായ നടപടി”യെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അതേപ്പറ്റി എഴുതിയത്. കേരളത്തിലെ സ്ഥിരം വിഘടനശക്തിയായ ലീഗിനെ മലപ്പുറം ജില്ല നല്കി താലോലിക്കുന്നതുകൊണ്ട് അവിടെ മാത്രമല്ല കേരളത്തിനുപുറത്തും ഇത്തരം ആവശ്യങ്ങള്‍ ഉയരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ” മാപ്പിളസ്ഥാന് രൂപീകരണം പാകിസ്ഥാന്റെ പ്രചാരണത്തിന് വിളനിലമായ രാജ്യരക്ഷാഭീഷണിയാവുമെന്ന് കല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് പച്ചക്കുതന്നെ എഴുതി. “കേരളത്തിന്റെ മിനി-പാക്-പദ്ധതി ആപത്തു വിതയ്ക്കുന്നു” എന്നപേരില്‍ ബോംബെയിലെ ഫ്രീപ്രസ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ “വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ ദേശീയൈക്യത്തെ തുരങ്കംവയ്ക്കാന്‍ കമ്യൂണിസ്റ്റുകളും മുസ്ലീം കമ്യൂണലിസ്റ്റുകളും കൈകോര്ത്തുപിടിച്ചിരിക്കുകയാണ്” എന്നാണ് പറഞ്ഞത്.
പ്രത്യക്ഷത്തില്‍തന്നെ ദേശദ്രോഹപരമായ കമ്യൂണിസ്റ്റ് നേതൃത്വവും, വിഭജനവാദികളായ മുസ്ലീംലീഗും തമ്മില്‍ ഇങ്ങനെ കൂട്ടുചേരുന്നതിലെ വിപത്തു മണത്തറിഞ്ഞ്, സ്വാതന്ത്ര്യസമര സേനാനിയും കേരളഗാന്ധിയുമായ കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘം മുന്‍പന്തിയില്‍നിന്ന് അതിശക്തമായ ബഹുജനപ്രക്ഷോഭം നടത്തി.
1969 ജൂണ്‍ 2 മുതല്‍ 30-40 പേര് അടങ്ങുന്ന സത്യാഗ്രഹികള്‍ നിത്യേന കോഴിക്കോട് കളക്ടറേറ്റ് പിക്കറ്റുചെയ്തു. അതും പെരുമഴയെ കൂസാതെ. പിക്കറ്റിംഗില്‍ പങ്കെടുത്ത ജനസംഘത്തിന്റെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ബച്രാജ് വ്യാസിനെ ശിക്ഷിച്ചു കണ്ണൂര്‍ ജയിലിലടച്ചു. മലപ്പുറം ജില്ലാ രൂപീകരിച്ച ദിവസം മലപ്പുറത്തു നടന്ന വമ്പിച്ച കരിങ്കൊടി പ്രകടനത്തിലും പിക്കറ്റിംഗിലും ജനസംഘം നേതാവ് നാനാജി ദേശമുഖും കേളപ്പനും പങ്കെടുത്തു. ഭാരതത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള ആയിരക്കണക്കിന് സത്യാഗ്രഹികള്‍ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസമനുഷ്ഠിച്ചു. “പ്രത്യേക മുസ്ലീം ജില്ലയുടെ രൂപീകരണം ഭാരതമെങ്ങുമുള്ള മുസ്ലീങ്ങളെ ആവേശംകൊള്ളിക്കയും, ഉന്മത്തരാക്കുകയും ചെയ്യുന്നു” എന്ന ലീഗ് എംപി ഇബ്രാഹീം സുലൈമാന്‍ സേട്ടുവിന്റെ പ്രസ്താവന ഒരു തരത്തില്‍ ദേശീയവാദികളുടെ ആശങ്കകള്‍ ശരിയാണെന്ന് തെളിയിക്കുകയും സത്യാഗ്രഹത്തിന്റെ പിന്നിലെ മനോഭാവത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
തുടര്‍ന്നുണ്ടായ ഭരണനടപടികള്‍ മാപ്പിളസ്ഥാന് സ്വപ്നത്തിന് പ്രായോഗികരൂപം നല്കുന്നവയായിരുന്നു. കോഴിക്കോട് സര്‍വകലാശാല കോഴിക്കോട്ടുനിന്ന് 20 കി.മീ തെക്ക് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണ.് ആദ്യം അതിന് സ്ഥലം പൊന്നും വിലയ്ക്കെടുത്തത് കോഴിക്കോട്ടിന് 13 കി.മീ. കിഴക്ക് കാരന്തൂരിലായിരുന്നു. സര്‍വകലാശാലയുടെ പ്രാരംഭകാലത്ത് അറബിയും ഉറുദുവും മാത്രം പഠിപ്പിക്കുന്ന രണ്ട് അറബികോളേജുകളടക്കം ആറ് മുസ്ലീംകോളേജുകളുണ്ടായിരുന്നപ്പോള് ഹിന്ദുക്കളുടേതായി ഒരെണ്ണം മാത്രമാമാണുണ്ടായിരുന്നത്. അതിനുശേഷം ഇസ്ലാമീകരണത്തിന്റേ പ്രക്രിയ ആ ജില്ലയില്‍ അനുസ്യൂതം തുടരുകയാണ.് സര്വകലാശാലയെപോലെ കോഴിക്കോട് വിമാനത്താവളം കോഴിക്കോട് ജില്ലയിലല്ല മലപ്പുറം ജില്ലയിലാണ്. അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ശാഖ കേരളത്തില്‍ സ്ഥാപിക്കണമെന്ന ഘട്ടം വന്നപ്പോള്‍ അതും മലപ്പുറത്തായി. മലയാള സര്‍വകലാശാല തിരൂരില്‍ സ്ഥാപിച്ചത് തുഞ്ചത്താചാര്യനോടുള്ളആദരവുകൊണ്ടാണെങ്കില് തെറ്റി. തിരൂര്‍ മലപ്പുറം ജില്ലയിലായതുകൊണ്ടുമാത്രം. തുഞ്ചത്താചാര്യനോടുള്ള ആദരവുകൊണ്ടായിരുന്നെങ്കില് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാകുമായിരുന്നല്ലൊ. അതിനെ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തിയതാരാണെന്നും എല്ലാവര്‍ക്കുമറിയാം. ഏറ്റവും ഒടുവില്‍ ഒ.വി.വിജയന്റെ കഥാപാത്രങ്ങളെ തല്ലിപ്പൊളിച്ചതും കണ്ടുകഴിഞ്ഞു. അതിനെല്ലാം ശേഷം ഇപ്പോഴിതാ വി.എസ്.അച്ചുതാനന്ദനെ മലപ്പുറംജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ പതിനാലുജില്ലകളില്‍ മലപ്പുറത്ത് മാത്രം എന്തുകൊണ്ടാണ് ഈ വിലക്ക്? മുസ്ലീംലീഗുകാരുടെ രാഷ്ട്രീയ വിരോധമാണെങ്കില്‍ മറ്റ് ജില്ലകളിലും ലീഗുകാരുണ്ടല്ലോ. അവര്‍ക്ക് വികാരവും വിചാരവുമില്ലേ? അതുകൊണ്ടാണ് പറഞ്ഞത് മലപ്പുറം വെറുമൊരു ജില്ലയല്ല എന്ന്. ഉമ്മന്‍ചാണ്ടിയെ തെരുവിലിറങ്ങാന്‍ വിടില്ലെന്നതും വിഎസ്സിനെ മലപ്പുറത്ത് കാലുകുത്താന്‍ വിടില്ലെന്നതും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.
മലപ്പുറം വിഭജിച്ചാല്‍ പിന്നെയുമൊരു ജില്ല സ്വന്തമായി ലീഗിന്റെ കൈപ്പിടിയില്വരും. അവിടെയും അതിവേഗം ജനസംഖ്യ കൂടും. ‘രണ്ടും കെട്ടും നാലും കെട്ടും’ എന്ന മുദ്രാവാക്യം പിന്നെയും ഉയരും. കെട്ടുന്ന പ്രായമാകട്ടെ അവരുടെ സൗകര്യമനുസരിച്ചുമാക്കും. കുട്ടികള്‍ എത്രവേണമെന്നവര് നിശ്ചയിക്കും. കൂടുതല്‍ പെറ്റുകൂട്ടുന്നവര്‍ക്ക് പാരിതോഷികവും നല്‍കിയേക്കും. മൂന്ന് താലൂക്ക് ചേര്‍ന്ന് പുതിയ ജില്ല എന്ന ആവശ്യംപോലെ പിന്നീട് രണ്ട് ജില്ല ചേര്‍ത്ത് ഒരു സംസ്ഥാനത്തിനുവേണ്ടി മുറവിളി കൂട്ടാം. പിന്നെ സ്വയംഭരണാവകാശവും. കാശ്മീരിലെ അശാന്തി അതിന്റെ ഭാഗമാണല്ലോ. 1969ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഴങ്ങിയതുപോലെ കോണ്ഗ്രസുകാരന് എന്തും നല്കാന് വാതിലും തുറന്നിരിപ്പാണല്ലോ. പുതിയ ജില്ല അജണ്ടയിലേ ഇല്ലെന്നാണ് മുഖ്യമന്ത്രി ഉമമന്‍ചാണ്ടി പറയുന്നത്. രമേശ് ചെന്നിത്തലക്കും ഇതുതന്നെയാവും പറയാനുണ്ടാവുക. അഞ്ചാം മന്ത്രിയെ ലീഗ് പ്രഖ്യാപിച്ചപ്പോഴും ഇങ്ങിനെതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടെന്തായി? ലീഗ് പറഞ്ഞിടത്ത് എത്തി. അവര്‍ പ്രഖ്യാപിച്ച മന്ത്രിയെ സത്യവാചകം ചൊല്ലിച്ചു മുന്തിയ വകുപ്പും നല്കി. “മന്ത്രിസ്ഥാനം കെ. കരുണാകരന് പാണക്കാട് തങ്ങളുടെ വീട്ടില്‍ വെള്ളിത്തളികയില്‍വച്ച് കൊണ്ടത്തരും’ എന്ന് പണ്ട് സീതിഹാജി പറഞ്ഞിരുന്നു.
കരുണാകരന് പകരം ഇപ്പോള്‍ ഉമ്മന്‍ചാണ്ടി. ‘അമ്മയും മകളും പെണ്ണുതന്നെ’എന്ന് പറഞ്ഞപ്പോലെ രണ്ടും കോണ്‍ഗ്രസ്സാണല്ലോ. ആളേ മാറുന്നുള്ളൂ. സ്വഭാവം ഒന്നുതന്നെ. അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കും അതിലും നല്ലൊരു മാമാങ്കം എന്നപോലെ പുതിയൊരു ജില്ല വാഗ്ദാനം ചെയ്ത് ലീഗിനെ വശത്താക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചെന്നുംവരാം. ഇപ്പോള്‍തന്നെ മുസ്ലീം മതതീവ്രവാദികളുടെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ സംയുക്ത പ്രക്ഷോഭത്തിന് രൂപം നല്‍കുകയാണ്. പ്രാദേശിക സിപിഎം, സിപിഐ, കോണ്‍ഗ്രസ് കക്ഷികള്‍ സമയമായില്ല എന്നല്ലാതെ മലപ്പുറം വിഭജിച്ച് മറ്റൊരുജില്ല വേണ്ടെന്ന നിലപാടുകാരല്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: