ഡെറാഡൂണ്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്റ്റര്‍ തകര്‍ന്നു. പവന് ഹന്‍സ് ഹെലികോപ്റ്ററാണ് എമര്‍ജന്‍സി ലാന്റിംഗ് നടത്തുന്നതിനിടെ ഹര്‍സിലിനു സമീപം തകര്‍ന്നു വീണത്. ആര്‍ക്കും ആളപായമില്ല. ഒരു പൈലറ്റും കോ-പൈലറ്റും പോലീസുകാരനുമാണ് ഇതിലുണ്ടായിരുന്നത്. അപകടത്തില്‍ എഞ്ചിന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര് മരിച്ചിരുന്നു. ഇതില്‍ ഒരു മലയാളി പൈലറ്റും ഉള്‍പ്പെട്ടിരുന്നു. അതിനിടെ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ജനറല്‍ ബിക്രം സിംഗും ഡെറാഡൂണിലെത്തിയെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോകാനായില്ല.
സുശീല്‍കുമാര്‍ ഷിന്‍ഡെ ഡെറാഡൂണില്‍ അവലോകന യോഗം നടത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ 15 ദിവസംകൂടി ഉത്തരാഖണ്ഡിലുണ്ടാകുമെന്ന് ഷിന്‍ഡെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് ബിക്രം സിംഗും അഭിപ്രായപ്പെട്ടു.
കേദാര്നാഥിലുണ്ടായിരുന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്തോ-ടിബറ്റന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ദുരിതത്തില്‍പ്പെട്ട പ്രദേശവാസികളെ നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ബദരിനാഥ് മേഖലയില്‍ നിര്‍ത്തിവച്ചിരുന്ന രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കാണാതായവരില്‍ പത്ത് മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: