ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളിലേക്ക് ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്നും അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ മൂന്നുദിവസമായി വഴിയില്‍ക്കിടക്കുന്നു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ഫ്ലാഗ്ഓഫ് ചെയ്ത് അയച്ച 100 ട്രക്കുകള്‍ നിറയെ സാധനങ്ങളാണ് ആര്‍ക്കും പ്രയോജനമില്ലാതെ വഴിയില്ക്കിടക്കുന്നത്.
ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയാണ് ഋഷികേശിലെ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രക്കുകള്‍ നിറയെ. തിങ്കളാഴ്ച രാത്രിയോടെ ഡെറാഡൂണിലെത്തിയെങ്കിലും സാമഗ്രികള്‍ എവിടെയാണ് എത്തിക്കേണ്ടതെന്ന് സംബന്ധിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് യാതൊരു രൂപവുമില്ല. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതൃത്വമോ സര്‍ക്കാരോ ഇവരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിനിടെ ഡെറാഡൂണില്‍നിന്നും മലയുടെ മുകളിലുള്ള ശ്രീനഗര്‍ എന്ന സ്ഥലത്തേക്ക് ഇവ എത്തിക്കണമെന്ന് ആരോ വന്നു പറഞ്ഞെന്നും എന്നാല്‍ അങ്ങോട്ടേക്ക് വാഹനമെത്തിക്കുന്നതിനുള്ള ഡീസല്‍ അടിക്കാന്പോലും തങ്ങളുടെ കയ്യില്‍ പണമില്ലെന്നുമാണ് ട്രക്ക് ഡ്രൈവര്‍മാര്‍ പറയുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പണം നല്‍കിയിട്ടില്ലെന്നും ട്രക്കുകളിലെ സാമഗ്രികള്‍ വില്ക്കുന്നതിനേപ്പറ്റി ആലോചിക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
ദല്‍ഹിയില്‍നിന്നും ഉത്തരാഖണ്ഡിലേക്ക് അയച്ച ട്രക്കുകളിലെ സാധനസാമഗ്രികള്‍ എന്തുചെയ്തുവെന്ന് യാതൊരു വിവരവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. വിവിഐപി സന്ദര്‍ശനത്തിന് വിലക്കുള്ളപ്പോള്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ പോയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ട്രക്കുകളിലയച്ച സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചോ എന്നത് അന്വേഷിക്കാനാണ് രാഹുല്‍ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരിയുടെ മറുപടി.
ഇതിനിടെ ആന്ധ്രായില്നിന്നുള്ള തീര്‍ത്ഥാടകരെ രക്ഷിച്ചുകൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- തെലുങ്കുദേശം എംപിമാര്‍ തമ്മില്‍ പരസ്യമായി തല്ലുണ്ടാക്കിയതും നാണക്കേടായി. കോണ്‍ഗ്രസ് എംപി ഹനുമന്ത്റാവുവും തെലുങ്കുദേശം എംപിമാരായ രമേശ് റാത്തോഡ്,കെ.നാരായണ എന്നിവരും തമ്മിലാണ് ഡെറാഡൂണിലെ ജോളിഗ്രാം എയര്‍പോര്‍ട്ടില്‍ വെച്ച് തല്ലുണ്ടാക്കിയത്.
ആന്ധ്രയില്നിന്നുള്ളവരെ രക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡെറാഡൂണിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതറിഞ്ഞ് എത്തിയ ആന്ധ്രാ മുഖ്യമന്ത്രി കിരണ്കുമാര്റെഡ്ഡിയും സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ക്കായി തെലുങ്കുദേശം തയ്യാറാക്കിയ വിമാനത്തില്‍ കയറാനെത്തിയവരെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിന്റെ വിമാനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. 2500ഓളം വരുന്ന ആന്ധ്രാസ്വദേശികളെ സംഭവമുണ്ടായി ഇത്രയും ദിവസം കഴിഞ്ഞും സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതിരുന്നത് വലിയ വിവാദമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: