കാലവര്‍ഷമെത്തിയതോടെ ഭൂമിയും മനസ്സുകളും കുളിര്‍മയിലായി. കഴിഞ്ഞ കൊടുംവേനലില്‍ വീട്ടാവശ്യങ്ങള്‍ക്കായി ചുമന്നെത്തിച്ച വെള്ളത്തിന്റെയും മാനസിക വ്യഥയുടേയും ഓര്മ അടുത്തവര്‍ഷത്തേയ്ക്കുള്ള ഭീഷണിയായി മനസ്സില്‍ തങ്ങുന്നു. ഏത് കുടുംബത്തിനും വേണ്ടത്ര വെള്ളം ശേഖരിക്കുകയും കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്ന “മാനേജ്മെന്റ്” ചുമതല സ്ത്രീകളിലായതിനാല് ഇക്കാര്യത്തില്‍ ആണ്ടുതോറും ഏറിവരുന്ന ഗൗരവം സ്ത്രീശാക്തീകരണത്തിന്റെ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു. ലോകബാങ്കിന്റെ ഒരു റിപ്പോര്‍ട്ടനുസരിച്ച് 2015 വര്‍ഷത്തോടെ ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ശുദ്ധജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുമെന്നാണ് സൂചന.
പെയ്തിറങ്ങുന്ന പേമാരിയുടെ ഒട്ടുമുക്കാല്‍ പങ്കും മണ്ണില്‍ ആഴ്ന്നിറങ്ങുകയോ പില്ക്കാല ഉപയോഗത്തിന് ശേഖരിക്കപ്പെടുകയോ ചെയ്യാതെ ഒഴുകി കടലിലേക്ക് പോകുന്നു. അല്‍പ്പമൊന്നു മനസ്സിരുത്തിയാല്‍ വരുംകാല വരള്‍ച്ചയും ജലക്ഷാമവും നമുക്ക് ഒഴിവാക്കാമെന്നതാണ് സത്യം. പോയ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്നാണ് തൃശ്ശൂര്‍. എറണാകുളം വരെ പെയ്ത വേനല്‍മഴ ഇങ്ങോട്ട് കടക്കാന്‍ മടിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചു. കിട്ടിയത് കിട്ടേണ്ടതില്‍ പകുതിയായപ്പോള്‍ തൊണ്ട വരണ്ടത് സ്വാഭാവികം. വരും നാളുകളില്‍ സ്ഥിതി വ്യത്യസ്തമാവില്ലെന്ന് പ്രവചനം. എന്തൊക്കെയാണ് ചെയ്യാന്‍ സാധിക്കുക?
1) ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്ന ശീലം നിര്‍ബന്ധപൂര്‍വം വളര്‍ത്തിയെടുക്കുക. വരള്‍ച്ചയുടെ കാലങ്ങളില്‍ അണക്കെട്ടുകളിലെ വെള്ളമോ കോര്പ്പറേഷന് വക ടാങ്കുകളോ വൈകിയാലും നമുക്ക് സ്വന്തമായി കുറച്ചു വെള്ളമുണ്ടാകുമല്ലോ.
2) ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. വര്‍ണ ടെയിലുകള്‍ വിരിച്ച് മോടി കൂട്ടിയ മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക് പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത് നിര്‍ത്താലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില് ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം.
3) ജലവിനിയോഗത്തിലെ മിതത്വം എന്നേ മറന്നുപോയ നല്ല ശീലം. ഷോകേയ്സിലെ കിണ്ടിയെ കോഫി ടേബിളുകളുടെ നടുവില്‍ സ്ഥാപിക്കുക. ജലം അമൂല്യമാണ് എന്നോര്മിപ്പിക്കുന്ന പൂര്‍വിക സ്വത്താണ് കിണ്ടി എന്ന സന്ദേശം കുഞ്ഞുങ്ങളിലേക്ക് പകരാന്‍ ഇത് സഹായിക്കും. ഓരോ ടോയ്ലറ്റ് സന്ദര്‍ശനവേളയിലും പത്തും പതിനഞ്ചും ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാതെയിരിക്കാനുള്ള സംവിധാനം സ്ഥാപിക്കുക ഉത്തമം.
4) മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകള്‍ മുന്നോട്ടുവരണം. മാലിന്യ സംസ്കരണത്തിനൊപ്പം ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന് റോഡിലേക്ക് മഴവെള്ളം തുറന്ന് വിടില്ല.
5) മറ്റു പല രാജ്യങ്ങളിലും പോലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരണത്തിലേക്ക് നമ്മുടെ നാടും നീങ്ങില്ലെന്ന് ആരു കണ്ടു? അതിന്റെ കെടുതികള്‍ പലതുണ്ടെങ്കിലും ഇപ്പോഴേ മനസ്സുവച്ചാല്‍ ഒഴിവാക്കാവുന്ന പല ദോഷങ്ങളുണ്ട്. പക്ഷേ, അതിന് ഓരോരുത്തരും തന്നെ തീരുമാനിക്കണം. എന്നാലെ, ഇത്രയേറെ മഴ ലഭിക്കുന്ന നാടാണ് നമ്മുടേത് എന്ന് അഭിമാനിക്കാന്‍ നമുക്കര്‍ഹതയുള്ളൂ.
ഡോ.മേരി റജീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: