സാക്ഷാല്‍ക്കാരം കിട്ടിയ വ്യക്തിയും മുമ്പ് ചെയ്തിരുന്ന കര്‍മം തന്നെ ചിലപ്പോള്‍ തുടര്ന്ഞ്ചെയ്തെന്ന് വരാം. എന്നാല്‍ ഇപ്പോള്‍ അവയ്ക്ക് തമ്മില്‍ പ്രകടമായ വ്യത്യാസം നമുക്കനുഭവപ്പെടും. ജ്ഞാനിയും മറ്റുള്ളവരെപ്പോലെ തെരുവ് വൃത്തിയാക്കുകയോ പാടത്ത് പണിയെടുക്കുകയോ ഒക്കെയാവും ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന് താന്‍ ചെയ്യുന്ന കര്‍മങ്ങളോടുള്ള മനോഭാവം ഒന്നുവേറെയാണ്. മറ്റൊരാള്‍ ജോലി ചെയ്യുന്നത് എങ്ങനെ നമ്മള് കാണുന്നുവോ അതുപോലെ ജ്ഞാനി തന്റെ കര്‍മങ്ങളെയും സാക്ഷിയെപ്പോലെ കാണുന്നു. അതുകൊണ്ടവിടെ മുഷിച്ചിലില്ല, ക്ഷീണമില്ല. ഒന്നിനോടും ബന്ധമില്ലാതെ ഒരു കുഞ്ഞിന്റെ മട്ടില്‍ ജ്ഞാനി എത്ര കഠിനമായ ജോലിയെയും വെറും ലീലയായിക്കണ്ട് ആനന്ദിക്കുന്നു. അവിടെ നിഷ്കളങ്കതയുണ്ട്. അത് ജ്ഞാനത്തിന്റെ പരിസമാപ്തിയില്‍ സ്വാഭാവികമായി തെളിയുന്നതാണ്. അല്ലാതെ കുട്ടിയുടേതുപോലെ അജ്ഞാനത്തില്‍ നിന്ന് ഉണ്ടായതല്ല. കുട്ടിയുടെ നിഷകളങ്കതയില്‍ അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും വിത്തുകളുറങ്ങിക്കിടപ്പുണ്ട്. മഹാത്മാവിന്റെ നിഷ്കളങ്കത മുല്ലപ്പൂപോലെയാണ്. അത് ഭാവിയുടെ വിത്തുകള്‍ ഉള്ളില്‍ വഹിക്കുന്നില്ല. അതിന്റെ സുഗന്ധം ആ നിമിഷം ആസ്വദിക്കാനുള്ളതാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: