ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ ദിലീപ് പട്ഗാവോന്കര് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശയും നിരസിക്കണമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം)പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും അനുച്ഛേദം 370 ഉം തള്ളികളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ 8,04,598 വരുന്ന മുസ്ലീങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനപത്രികയോടൊപ്പം എംആര്‍എം രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിച്ചു.
എംആര്‍ എമിന്റെ രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍, മുന്‍ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈന്, എംആര്‍എമ്മിന്റെ ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല്, സഹ കണ്‍വീനര്‍മാരായ ജമ്മുകാശ്മീരില്‍ നിന്നുള്ള ഗുലാം അലി എന്‍ജിനീയര്‍, ആഗ്രയില്‍ നിന്നുള്ള ഷഹസാദ് അലി, രാജസ്ഥാനിലെ ടോങ്കില്‍ നിന്നുള്ള അബു ബക്കര്‍ നാഖ്വി എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 എടുത്തു മാറ്റണമെന്നും പ്രതിനിധി സംഘം രാഷ്ടപതിയോട് ആവശ്യപ്പെട്ടു. വികസനത്തിന് തടസമാകുന്നുവെന്നതു കൊണ്ടാണ് ഈ അനുച്ഛേദം എടുത്തുമാറ്റണമെന്ന് രാഷ്ട്രപതിയോട് എംആര്‍എം ആവശ്യപ്പെട്ടത്. പ്രതിനിധി സംഘത്തിന് രാഷ്ട്രപതി പതിനഞ്ച് മിനിറ്റ് മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ചര്‍ച്ച 45മിനിറ്റ് നീണ്ടു നിന്നു. പ്രതിനിധി സംഘത്തിന്റെ ആവശ്യങ്ങള്‍ പ്രണബ് കേള്‍ക്കുകയും നിവേദനം സ്വീകരിക്കുകയും ചെയ്തു.
നിയമസഭയിലെ മുസ്ലിം അംഗങ്ങളില്‍ മൗലാനാ ഹസറത്ത് മൊഹാനിയെ പോലെയുള്ളവര്‍ അനുച്ഛേദം 370നെ എതിര്‍ക്കുന്നതില്‍ രാഷ്ട്രപതി ആശ്ചര്യം പ്രകടിപ്പിച്ചു. കാശ്മീര്‍ താഴ്വരയിലെ പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളെ ഇവിടെ തന്നെ സ്ഥിരപ്പെടുത്തണമെന്നും എന്നാല്‍ മാത്രമേ ജനപ്പെരുപ്പത്തിലെ തുലനത നിലനിര്‍ത്താന്‍ പറ്റുകയുള്ളവെന്നും ഷെയ്ഖ് അബ്ദുള്ളയോടും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടും റാഫി അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നുവെന്ന് ഇന്ദ്രേഷ് രാഷ്ട്രപതിയോട് പറഞ്ഞു.
ഹം ഹിന്ദുസ്ഥാന്‍ ജമ്മുകാശ്മീര്‍ ഹിന്ദുസ്ഥാന്‍ കാ എന്ന പ്രസ്ഥാനത്തെ കുറിച്ചും രാഷ്ട്രപതി ഭവന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ എംആര്‍എം പ്രതിനിധികള്‍ പ്രതിപാദിച്ചു. രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പറ്റിയും അവര്‍ക്ക് കൂട്ട് നില്‍ക്കുന്നവരെ പറ്റിയും മുസ്ലിം സമുദായത്തിന് ഹീനമായ ചിത്രം നല്കാന് ഈ പ്രസ്ഥാനം കൊണ്ട് സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും വേണ്ട നടപടി സ്വീകരിക്കാമെന്നും രാഷ്ട്രപതി ഉറപ്പ് പറഞ്ഞതായി പ്രതിനിധികള്‍ പറഞ്ഞു.
ആദ്യമായിട്ടാണ് മുസ്ലിം ജനത ദേശീയ വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷം ഇത്തരം പ്രസ്ഥാനം രൂപപ്പെട്ടിട്ടില്ലെന്നും ആവര് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് ജമ്മുവിലെ പട്ഗോവന് കമ്മിറ്റിയെ നിയമിച്ചതെന്നും ഇത് ദേശീയ സുരക്ഷയെയും സാമൂഹിക ഐക്യത്തെയും തകര്‍ക്കുന്നതാണെന്നും നിവേദനത്തില്‍ പറയുന്നു. അനുച്ഛേദം 370 ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്നുണ്ടെങ്കിലും കമ്മിറ്റിയുടെ ശുപാര്‍ശ മൂലം ഒരു പ്രത്യേകവിഭഗക്കാര്ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതെന്നും മുസ്ലിങ്ങളോട് വിവേചനം കാണിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി നാല് ഘട്ടങ്ങളായി തിരിഞ്ഞാണ് എആര്‍എം പ്രസ്ഥാനം ഒപ്പു ശേഖരണവും മറ്റും നടത്തിയത്. 2011 ഡിസംബര്‍ 18ന് ജന്തര്‍മന്തറില്‍ എംആര്‍എം വിപുലമായ ധരണ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിര കണക്കിന് മുസ്ലിങ്ങളാണ് ഇതില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
എംആര്‍എം സംസ്ഥാനങ്ങളിലൂടെ നടത്തിയ ഒപ്പ് ശേഖരണത്തിന്റെ കണക്ക് ഇങ്ങനെ
ജമ്മുകാശ്മീര്‍-0,43,305
രാജസ്ഥാന്-2,02,510
മധ്യപ്രദേശ്-1,31,100
മഹാരാഷ്ട്ര-1,29,610
ഹരിയാന/പഞ്ചാബ്/ദല്‍ഹി-0,47,080
ബിഹാര്‍/ജാര്‍ഖണ്ഡ്/ബംഗാള്‍/ഒഡീഷാ/കര്‍ണാടക-0,33,183
ഉത്തര്‍പ്രദേശ്-1,21,410
ഉത്തരാഖണ്ഡ്-0,63,018
ഗോവ/ഗുജറാത്ത്/ഛത്തീസ്ഗഡ്- 0,33,382
ആകെ-8,04,598
ചൈനയും പാക്കിസ്ഥാനുമായിട്ടുള്ള യുദ്ധത്തിലാണ് രാജ്യത്തിന് ജമ്മുവിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നത്. ഇതു എന്തു വിലകൊടുത്തും തിരിച്ചു പിടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംആര്‍എം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: