ഒരു പശുക്കുഞ്ഞ് പിറന്ന് ഏതാനും നിമിഷങ്ങള്‍ക്കകം എണീറ്റുനിന്ന് മാതാവിന്റെ അരികിലേക്ക് ചുവടുവയ്ക്കുന്നു; അവനെ ആര് പഠിപ്പിച്ചു ഇതെല്ലാം? പക്ഷേ ഒരു മനുഷ്യക്കുഞ്ഞ് പിറന്ന് എത്രയോ വര്‍ഷങ്ങള്‍ കഴിയണം സ്വന്തമായി ജീവിക്കാന്‍. ഓരോ ജീവസമൂഹങ്ങളിലും പ്രകൃതി ഓരോ പ്രകാരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു ചെറിയ വിത്തില്‍ മഹാവൃക്ഷത്തെ ഒരുക്കിയിരിക്കുന്നു പ്രകൃതി. ഒരു ഭാഗത്ത് കരുണാമയിയായി പ്രപഞ്ചമക്കളെ താലോലിക്കുന്നു ആ ശക്തി. മറുഭാഗത്ത് രൗദ്രയായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഓരോ നിമിഷങ്ങളിലും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എത്രയെത്ര വിഭിന്നതകള്‍, എത്രയെത്ര മഹാത്ഭുതങ്ങള്‍ ഓരോ നിമിഷത്തിലും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗൃഹനാഥന്റെ മൃതശരീരത്തിന് മുന്നില്‍ വാവിട്ട് കരയുന്ന ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും. എന്നാല്‍ അക്കരയിലെ വീട്ടില്‍ ഉണ്ണി പിറന്നതിലുള്ള സന്തോഷമാണ്. നാം ഏതില്‍ ചേര്‍ന്ന് നില്ക്കും? ഗൃഹനാഥന് മരിച്ചതില്‍ ദുഃഖിക്കണോ, അക്കരയില്‍ ഉണ്ണിപിറന്നതില് സന്തോഷിക്കണോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇവയെല്ലാം. ശരിയാണ്, ഈ പ്രപഞ്ചം ഒരു വിസ്മയ ലോകമാണ്. ഒരു യുക്തിചിന്ത കൊണ്ടും അതിനെ നിര്‍വചിക്കാന്‍ സാധ്യമല്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: