അദ്വൈതാനുഭവത്തില്‍ ഉറച്ചവര്ക്കേ ഭേദഭാവങ്ങളില്ലാതെ നിസ്വാര്‍ത്ഥസേവനം ചെയ്യാന്‍ കഴിയൂ. പ്രതീക്ഷകളില്ലാത്ത സേവനം നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കലാണ്. ബാഹ്യമായി നോക്കുമ്പോള്‍ നിസ്വാര്ത്ഥസേവനത്തിലും ‘ഞാനും’ ‘നീയും’ എന്ന ഭാവം ഉണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍, വാസ്തവമതല്ല. ശില്‍പ്പി ഒരു ശിലയില്‍ ദര്‍ശിക്കുന്നത് അതില്‍ കൊത്തിയെടുക്കാന്‍ കഴിയുന്ന മനോഹരമായ ശില്പ്പത്തെയാണ്. അതുപോലെ, എല്ലാത്തിലും തന്റെ ആത്മാവിനെ തന്നെ ദര്‍ശിച്ചുകൊണ്ടാണ് വേദാന്തം അനുഭവത്തില്‍ വരുത്തിയവര്‍ ലോകത്തെ സേവിക്കുന്നത്. ബാഹ്യമായ മാറ്റങ്ങളും സുഖവും ദുഃഖവും ജയവും പരാജയവും ഒന്നും അവരെ സ്പര്‍ശിക്കില്ല. എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടുന്ന മന്ദമാരുതനെപ്പോലെയാണവര്. വാസ്തവത്തില്‍ അങ്ങനെയുള്ളവര്‍ക്കേ സേവനത്തിലൂടെ ലോകോദ്ധാരണം നടത്താന്‍ കഴിയൂ.
കഷ്ടപ്പെടുന്നവരുടെയും വേദന അനുഭവിക്കുന്നവരുടെയും ദുഃഖവും ദുരിതവും കണ്ടിട്ടും അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതെ, ‘ഞാന്‍ ആത്മാവാണ്. ഞാന്‍ ഇതിനൊക്കെ അതീതനാണ്’ എന്ന് പറയുന്നത് അദ്വൈതമല്ല. അങ്ങനെയുള്ളവര്‍ വേദാന്തികളല്ല, മതവിശ്വാസികളുമല്ല. ദുഃഖിക്കുന്നവരെ തലോടി ആശ്വസിപ്പിക്കാനും അവരുടെ കണ്ണീരൊപ്പാനും എല്ലാം മറന്ന് അവര്‍ക്ക് താങ്ങും തണലുമായി തീരുവാനും കഴിയാതെ വേദാന്തപഠനവും മതവിശ്വാസവും നിരര്‍ത്ഥകമാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: