തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ സോളാര്‍ തട്ടിപ്പുവിവാദവും സരിതാനായരുടെ ഫോണ്‍ വിളികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നില പരുങ്ങലിലാക്കി. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നാളെ മുഖ്യമന്ത്രിയുടെ രാജിയില്‍ ഊന്നിയാകും നിലപാട് സ്വീകരിക്കുക. രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന സിപിഎം സഭയ്ക്കുള്ളിലും അത് പ്രകടിപ്പിക്കും.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി ഫോണില്‍ നിരവധിതവണ സംസാരിച്ചുവെന്ന വിവാദത്തില്‍പ്പെട്ട പിഎ ടെന്നി ജോപ്പനെയും ഗണ്മാന് സലീമിനേയും മുഖ്യമന്ത്രി മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി നല്കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ആ നടപടികൊണ്ട് പ്രതിപക്ഷം തൃപ്തരായിരുന്നില്ല. മുഖ്യമന്ത്രിയുടെ മറ്റൊരു സ്റ്റാഫിനെയും മറ്റ് ഉന്നതരെയും സരിത ഫോണില്‍ വിളിച്ചിരുന്നുവെന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവത്തില്‍ കൂടുതല്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ജുഡീഷ്യല്‍ അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാതെ ഇപ്പോള്‍ മൗനവ്രതം സ്വീകരിച്ചിരിക്കുന്ന കെപിസിസി അധ്യക്ഷന്‍ രമേശ്ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും വിവാദം കത്തുന്നത് കണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് അവരെങ്കിലും പ്രശ്നങ്ങള്‍ വഷളാകുന്ന ഘട്ടത്തില്‍ പ്രതികരിക്കാനും വിഷയം ഹൈക്കമാന്റിനു മുന്നിലെത്തിക്കാനും തയ്യാറാകും.
ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്കാണെന്നത് ശ്രദ്ധേയമാണ്. രണ്ട് ജീവനക്കാര്‍ ഫോണ്‍വിളിച്ചു എന്നതില്‍ തുടങ്ങിയ ആരോപണങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സരിതയുടെ കൂട്ടുപ്രതി മുഖ്യമന്ത്രിയെ പലതവണ നേരില്കണ്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിയമസഭയില്‍ മറുപടി നല്കുമ്പോള് ഇക്കാര്യം മുഖ്യമന്ത്രി മറച്ചുവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കേസിലെ പ്രതി സരിത എസ്.നായര്‍ പോലീസിന് മൊഴി നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. സോളാര്‍ പദ്ധതി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി തനിക്ക് സ്വന്തം ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയെന്നാണ് സരിതയുടെ മൊഴി. ഈ കത്തു കാണിച്ചും സരിത പലരോടും പണം പറ്റിയിട്ടുണ്ട്.
സരിതയ്ക്ക് ഉന്നത പോലീസുകാരുമായി ബന്ധമുണ്ടാക്കികൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരാണ്. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണില്‍ നിന്നാണ് ജീവനക്കാര്‍ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് സരിതയെ പരിചയപ്പെടുത്തിയതും ശുപാര്‍ശകള്‍ നല്കിയതും. ഇപ്പോള്‍ മുഖ്യമന്ത്രി പുറത്താക്കിയ പിഎ ജോപ്പനും ഗണ്മാന് സലിംരാജും മറ്റൊരു പിഎ ആയ ജിക്കുമോന് ജേക്കബും സരിതയ്ക്കുവേണ്ടി ഉന്നത ഉദ്യോഗസ്ഥരോട് ശുപാര്‍ശ നടത്തിയവരാണ്. മുഖ്യമന്ത്രിയോട് വളരെ അടുപ്പം പുലര്‍ത്തുന്ന ചില കോണ്‍ഗ്രസ് നേതാക്കളും സരിതയുമായി അടുത്ത ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലുമെല്ലാം ഏതുസമയവും ഇവര്‍ക്ക് കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം ഈ അടുപ്പത്തില്‍ നിന്നുണ്ടായതാണ്. സരിതയുമായി ബന്ധപ്പെട്ട കണ്ണികളെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ബന്ധപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതു തന്നെയാണ് പ്രതിപക്ഷത്തിന് മൂര്‍ച്ചയുള്ള ആയുധമാകുന്നത്.
ആര്.പ്രദീപ്
രാജിവെക്കുമെന്ന് അഭ്യൂഹം
തിരുവനന്തപുരം: വിവാദങ്ങളുടെ ചുഴിയില്‍ പെട്ടുഴലുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങുന്നതായി പ്രചാരണം. അത് വെറും അഭ്യൂഹമാണെന്നും പറയുന്നുണ്ട്. ചൊവ്വാഴ്ച അടിയന്തിര യുഡിഎഫ് വിളിക്കുമെന്നും ബുധനാഴ്ച മുഖ്യമന്ത്രി രാജിവയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അങ്ങനെ സംഭവിക്കാന്‍ ഇടയില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ നിഗമനം.
മുഖ്യമന്ത്രിക്ക് നേരെ ഇത്രയും കാലവും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് പ്രതിക്കൂട്ടില്‍. ഉമ്മന്‍ചാണ്ടിയുടെ രാജി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ നിയമസഭ സമ്മേളിക്കുന്നതാണ് പ്രശ്നം. ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നത്. അതംഗീകരിച്ച് തല്ക്കാലം തലയൂരാനുള്ള തന്ത്രമാകും ഉമ്മന്‍ചാണ്ടി സഭയില്‍ സ്വീകരിക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: