ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിനെയും മുന്‍ കല്‍ക്കരിവകുപ്പ് സഹമന്ത്രി ദാസരി നാരായണറാവുവിനെയും പ്രതിയാക്കി സിബിഐ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന 12-ാം എഫ്‌ഐആറാണിത്.
പുതിയ എഫ്‌ഐആര്‍ ചാര്‍ജ് ചെയ്തതിനുശേഷം രാജ്യവ്യാപകമായ തെരച്ചിലാണ് അന്വേഷകസംഘം നടത്തുന്നത്. ജിന്‍ഡാലിന്റെ വസതിയിലും ഓഫീസുകളിലും ഹൈദരാബാദിലുള്ള നാരായണ്‍റാവുവിന്റെ വസതിയിലും അന്വേഷകസംഘം പരിശോധന നടത്തി. പതിനഞ്ചോളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
2008 ല്‍ ഝാര്‍ഖണ്ഡിലെ അമര്‍ക്കൊണ്ട മുര്‍ഗാദംഗലിലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച് കിട്ടിയ ജിന്‍ഡാലിന്റെ രണ്ട് കമ്പനികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ്, ഗഗന്‍ സ്പോഞ്ച് എന്നീ കമ്പനികള്‍ക്കായിരുന്നു വഴിവിട്ട രീതിയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകിട്ടിയത്. ദസരി നാരായണ്‍ റാവുവിന്റെ സൗഭാഗ്യ മീഡിയ എന്ന കമ്പനിയും ജിന്‍ഡാലിന്റെ മറ്റ് രണ്ട് കമ്പനികള്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന നടത്തിയതിനും വഞ്ചനക്കുമാണ് ജിന്‍ഡാലിനും റാവുവിനും അവരുടെ കമ്പനികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ദസരി നാരായണ്‍റാവുവിനെ സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭാ എംപിയായിരുന്ന റാവു സഹമന്ത്രിപദത്തിലെത്തിയപ്പോഴാണ് അഴിമതി നടന്നത്. അതേസമയം സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്ന് ജിന്‍ഡാലിന്റെ സ്റ്റീല്‍ ആന്റ് പവര്‍ കമ്പനിയുടെ വക്താവായ മനുകപൂര്‍ പറഞ്ഞു. മികച്ച പെരുമാറ്റച്ചട്ടമുള്ള കമ്പനിയാണ് ജെഎസ്പിഎല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ദസരി നാരായണ്‍ റാവു, ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്ത സിബിഐയുടെ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. അഴിമതിക്കേസിലെ കോടികള്‍ ആരുടെ പക്കലേക്ക് ഒഴുകി എന്നതിനെപ്പറ്റിയും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു. 15 മാസങ്ങള്‍ക്ക് മുമ്പ് ബിജെപി സിബിഐക്ക് അഴിമതി സംബന്ധിച്ച് പരാതി നല്‍കിയതാണ്. എന്നാല്‍ ഇതിന്റെ അന്വേഷണം രാജ്യവ്യാപകമായ റെയ്ഡുകളില്‍ മാത്രമായി ഒതുങ്ങരുത്. 50 ലക്ഷം കോടിയുടെ അഴിമതിയാണ് കല്‍ക്കരിപ്പാടം അനുവദിച്ചതിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: