വേദാന്തികള്‍ സാംഖ്യന്മാരുടെ പ്രകൃതി പുരുഷാശയങ്ങളെ നിരാകരിക്കുന്നു. പ്രകൃതിയുടെയും പുരുഷന്റെയും ഇടയ്ക്ക് വലിയൊരു വിടവ് നികത്തപ്പെടാതെ കിടക്കുന്നുവെന്ന് അവര്‍ പറയുന്നു. ഒരുവശത്ത് സാംഖ്യദര്‍ശനം പ്രകൃതിവരെ ചെന്നെത്തുന്നു; അവിടെനിന്ന് പെട്ടെന്ന് മറുവശത്തേക്ക് ഒരു നെടുംചാട്ടം ചാടി വേണം പ്രകൃതിയില്‍നിന്ന് തികച്ചും ഭിന്നമായ ആത്മാവില്‍, പുരുഷനില്‍ ചെല്ലാന്‍. ഈ നാനാവര്ണങ്ങള്ക്ക് സ്വതേ വര്ണരഹിതനായ ആത്മാവില്‍ എങ്ങനെ പ്രവര്‍ത്തിക്കാം? അതിനാല്‍ വേദാന്തികള്‍ തുടക്കം മുതല്ക്കേ, ഈ ആത്മാവും പ്രകൃതിയും ഒന്നാണെന്ന് പറയുന്നു. ദ്വൈതവേദാന്തികള്പോലും, പരമാത്മാവ് അഥവാ ഈശ്വരന് പ്രപഞ്ചത്തിന്റെ നിമിത്തകാരണം മാത്രമല്ല, ഉപാദാനകാരണവുമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ അവര്‍ വാക്കുകൊണ്ട് അങ്ങനെ പറയുന്നുവെന്നുമാത്രം. അവരുടെ പറച്ചിലില്‍ നേരില്ല; എന്തെന്നാല്‍ അവര്‍ സ്വനിഗമനങ്ങളില് നിന്ന് ഇങ്ങനെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തില്‍ ഈശ്വരന്, ആത്മാവ്, പ്രകൃതി എന്നിങ്ങനെ മൂന്നു നിത്യസത്തകളുണ്ടെന്നാണ് അവര്‍ പറയുന്നത്. പ്രകൃതിയും ആത്മാവും ഈശ്വരന്റെ ശരീരമെന്നതുപോലെയാണ്. ഈ അര്‍ത്ഥത്തില്‍ ഈശ്വരനും സര്‍വപ്രപഞ്ചവും കൂടി ഒന്നാണ്. എന്നാല്‍ ഈ പ്രകൃതിയും അസംഖ്യം ജീവാത്മാക്കളും അനന്തകാലവും വിഭിന്നസത്തകളായേ കഴിയുന്നു. കല്പാരംഭത്തില് മാത്രമേ അവ അഭിവ്യക്തമാകൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: