മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള കേന്ദ്ര തീരുമാനം ആഹ്ലാദത്തോടെയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ശ്രവിച്ചത്. മഹിതഭാഷാ ലബ്ധിയില്‍ അമിതാവേശം കാട്ടുന്ന കവികളും എഴുത്തുകാരും സാംസ്കാരിക നായകന്മാരും മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് കേരളക്കര തന്നെയാണ് പാരയെന്ന സത്യം ബോധപൂര്‍വ്വം വിസ്മരിക്കയാണ്. മാതൃഭാഷാ പഠനംനിരുത്സാഹപ്പെടുത്തുന്ന കേരളത്തില്‍ നമ്മുടെ ശ്രേഷ്ഠഭാഷയുടെ ചിരപുരാതനമായ സ്വത്വത്തെ ദിനം പ്രതി കുത്തിമലര്‍ത്തുകയാണ്. രാഷ്ട്രീയ മേനിനടിക്കലിനപ്പുറം മലയാള ഭാഷയെ വളര്‍ത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ ആത്മാര്‍ത്ഥത കാട്ടുകയാണ് വേണ്ടത്. നമ്മുടെ കുട്ടികള്‍ക്ക് അമ്മിഞ്ഞപ്പാലും ഒപ്പം മലയാളവും പകര്‍ന്നു നല്കി അവരുടെ മനസ്സില്‍ സുസ്ഥിരപ്രതിഷ്ഠ നടത്തുകവഴി മാത്രമേ ഭാഷയെ സംരക്ഷിക്കാനാവുകയുള്ളൂ. ഇതിനായുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും തുടങ്ങേണ്ടിയിരിക്കുന്നു.
മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കൊപ്പം മലയാളത്തെക്കൂടി ശ്രേഷ്ഠഭാഷാ പദവിയിലേക്കെത്തിക്കുകവഴി കേന്ദ്ര ഭരണകൂടം ശ്ലാഘനീയമായ ഒരു മഹത് പ്രവര്‍ത്തിയാണിപ്പോള്‍ ചെയ്തിട്ടുള്ളത്. നമ്മള് അനുഭവിക്കുന്ന സാംസ്കാരിക വിഷാദത്തിന് ഒരു സാന്ത്വനസ്പര്‍ശമായി മലയാളിക്കിതു കണക്കാക്കാം. ഭാരതീയ ഭാഷകളെ ഒരേപോലെ കരുതി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം അഭിനന്ദനീയമാണ്. കേരളത്തില്‍ വിദ്യാഭ്യാസവകുപ്പു കയ്യാളുന്ന കക്ഷി കൂടി കേന്ദ്രത്തിന്റെ സദുദ്ദേശം ഉള്‍ക്കൊള്ളണം. അപ്പോള്‍ മാത്രമേ മലയാള ഭാഷയ്ക്ക് ഒരു പുത്തന്‍ ജൈത്രയാത്ര സാധ്യമാവുകയുള്ളൂ. ഇപ്പോഴത്തെ അവരുടെ നിലപാട് രണ്ടാനമ്മയുടേതാണ്.
മലയാളിയുടെ അഭിമാനവും സൗഭാഗ്യവും സ്വകാര്യ അഹങ്കാരവുമൊക്കെയായ എം.ടി.വാസുദേവന്‍ നായരെ ആദരിക്കുവാനും കേന്ദ്ര ഭരണകൂടം ഈയടുത്ത് തയ്യാറായിട്ടുണ്ട്. എം.ടി.യുടെ സര്‍ഗജീവിതത്തിന്റെ ദൃശ്യാവിഷ്കാരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ദി ആര്‍ട്സ് ആവിഷ്കരിച്ച് പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോഴിക്കോട് കൈരളി തിയേറ്ററില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മറ്റൊരു ജ്ഞാനപീഠം ജേതാവായ ചന്ദ്രശേഖര കമ്പാറും കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനുമൊക്കെ പങ്കെടുത്തിരുന്നു.
ഐ.ജി.എന്‍.സി.എം. ഡോക്യുമെന്ററി തെയ്യാറാക്കി ആദരിച്ച വിരലിലെണ്ണാവുന്ന ദേശീയ സാഹിത്യകാരന്മാരിലൊരാളായി എം.ടി.മാറിയിരിക്കുന്നു. പതിവിലേറെ ഉത്സാഹത്തോടെയാണ് എം.ടി. പ്രസ്തുത ചടങ്ങില്‍ സംസാരിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാര്‍ പെരുമ്പടവം ശ്രീധരന് മലയാളത്തിന്റെ പുണ്യവും പ്രതിഭയുടെ അവതാരപുരുഷനുമായിട്ടാണ് എം.ടി. എന്ന സാഹിത്യലോകത്തെ കുലപതിയെ ചിത്രീകരിച്ചത്. ഈ ലേഖകനും പ്രസ്തുത ചടങ്ങില്‍ പങ്കാളിയാവാന്‍ അവസരം ലഭിച്ചിരുന്നു. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലെ മംഗളാബാലശങ്കറായിരുന്നു സംഘാടക കോര്‍ഡിനേറ്റര്‍. ഏതവസരത്തിലും ഈ വിനീതനോട് അതിരറ്റ സ്നേഹവാല്ത്സ്യല്യങ്ങള് കാട്ടാറുള്ള എം.ടി.യുടെ ആദരിക്കല്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനായത് ഒരു ധന്യമുഹൂര്‍ത്തമായി കരുതുന്നു.
കേന്ദ്രത്തിലെ സാംസ്കാരിക വകുപ്പ് പൊതുവില്‍ നമ്മുടെ ഭാഷാവൈവിദ്ധ്യത്തെ അംഗീകരിക്കുവാനും അര്‍ഹരെ ആദരിച്ച് പ്രോത്സാഹിപ്പിക്കുവാനും പ്രതിജ്ഞാബദ്ധതയുള്ളവരാണ്. വായനാ ലോകം നെഞ്ചിലേറ്റിയ എത്രയോ സാഹിത്യ നായകന്മാര് മലയാള ഭാഷയ്ക്കുണ്ട്. വിശ്വസാഹിത്യത്തിന് സംഭാവനയര്‍പ്പിച്ച പ്രഗത്ഭരായ എഴുത്തുകാരുടെ നീണ്ട നിരതന്നെ നമുക്കിടയിലുണ്ട്. ജ്ഞാനപീഠം ജേതാക്കളുടെ എണ്ണത്തിലും മലയാളം ശുഷ്കമല്ല. എന്നിട്ടും നമ്മുടെ കേന്ദ്ര സാംസ്കാരിക വകുപ്പും അനുബന്ധ സ്ഥാപനങ്ങളും മലയാളത്തോട് അര്‍ഹമായ നീതി കാട്ടിയില്ല എന്നതാണ് ദു:ഖസത്യം. ഇപ്പോള്‍ എം.ടി.വാസുദേവന്‍ നായരെ ആദരിക്കുകയും ഇംഗ്ലീഷ് ഡോക്യുമെന്ററിവഴി അവതരിപ്പിക്കുകയും ചെയ്യാന്‍ കേന്ദ്രം മുന്നോട്ടു വന്നത് സന്തോഷകരമാണ്.
“ഏ മൊമന്റ് ഓഫ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി” എന്ന ഹ്രസ്വചിത്രത്തിലൂടെ എം.ടി.യെ മലയാളത്തിന്റെ നിത്യവിസ്മയമായ എഴുത്തുകാരനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തെ വിലയിരുത്തുന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എന്‍.എസ്.മാധവന്, സഖറിയ തുടങ്ങിയവരാണ്. നാലുകെട്ട് എന്ന നോവലിനെക്കുറിച്ച് പൂര്‍ണ്ണമായ ഒരു ചിത്രം ഡോക്യുമെന്ററി നല്‍കുന്നുണ്ട്. തന്റെ കഥാപാത്രങ്ങളെകുറിച്ച് സ്വന്തം ശബ്ദലേഖനത്തിലൂടെ കഥാനായകന്‍തന്നെ വിശദീകരിക്കുന്നു എന്നതും ഒരു സവിശേഷതയാണ്. പാലക്കാട് വിക്ടോറിയ കോളേജിലെ ലൈബ്രറി എത്രമാത്രം തന്നെ സ്വാധീനിച്ചുവെന്നും എംടി വിശദീകരിക്കുന്നു. എല്ലുറപ്പുള്ള ഭാഷയും താനുള്‍ക്കൊള്ളുന്ന ആന്തരിക സംസ്കൃതിയും തന്റെ നിശബ്ദ ബാല്യവുമൊക്കെ ഡോക്യുമെന്ററിക്ക് ഇതിവൃത്തമായിട്ടുണ്ട്. ഗ്രാമീണ ജീവിതത്തിന്റെ ഉല്പന്നമാണ് താനെന്ന് ഉദ്ഘോഷിക്കാന്‍ കഥാപുരുഷന് ഒട്ടും മടി കാട്ടുന്നില്ല എന്നതും പ്രശംസനീയമാണ്.
ആത്മകഥാംശമുള്ള കഥകളും, സിനിമകളും എം.ടി.യുടെ പ്രത്യേകതയാണ്. കഥാകാരനെന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും പത്രാധിപരെന്ന നിലയിലും എം.ടി. മലയാളക്കരയില്‍ അദ്വിതീയനാണ്. പ്രസ്തുത മേഖലകളോടൊക്കെ അദ്ദേഹം അര്‍ഹിക്കുന്ന നീതി കാട്ടിയിട്ടുണ്ട്. മാതൃഭൂമി വാരികയുടെ പത്രാധിപരും തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനുമെന്ന നിലയില്‍ അദ്ദേഹം ഭാഷയ്ക്കും സംസ്കാരത്തിനും നല്കിയ സംഭാവനകള്‍ ഡോക്യുമെന്ററിയില്‍ വിളിച്ചോതുന്നുണ്ട്. നിളയുടെ കഥാകാരനായ എം.ടി.എഴുതിയ ലേഖനങ്ങള്‍ ഡോക്യുമെന്ററിയില്‍ പ്രതിപാദനവിഷയമാണ്. പരിസ്ഥിതി വാദിയും പ്രകൃതിസ്നേഹിയുമായ എം.ടി.യുടെ മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഉത്സാഹം ഈ ചിത്രത്തില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദശകം മുമ്പ് ലേഖകന്റെ ആദ്യ കവിതാ സമാഹാരമായ ‘കാലദാനത്തിന്’ എം.ടി എഴുതിയ ആമുഖത്തില്‍ ‘പ്രകൃതിക്കു താരാട്ടുപാടുന്ന കവി ഹൃദയത്തേയാണ്” ഉയര്‍ത്തിക്കാട്ടിയത്. എവിടെയും പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള തന്റെ പ്രതിബദ്ധത ഈ ജ്ഞാനപീഠ ജേതാവ് ഉദ്ഘോഷിക്കാറുണ്ട്.
ജ്ഞാനതപസ്സിയോ മനീഷിയോ ഒക്കെയായി വിവക്ഷിക്കപ്പെടുന്ന എം.ടി.യുടെ മുഖമുദ്ര ഏതു വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ വേറിട്ട കാഴ്ചയും സവിശേഷതയുള്ള ആത്മനിരീക്ഷണവും അന്വേഷണവുമാണ്. രണ്ടാമൂഴത്തിലെ ഭീമനെക്കുറിച്ച് എം.ടി.ക്ക് പറയാനുള്ളത് അദ്ദേഹം ഡോക്യുമെന്ററിയില്‍ വിശദമാക്കുന്നുണ്ട്. അഭിമന്യുവും ഘടോല്‍ക്കചനും മരിച്ചപ്പോള്‍ പാണ്ഡവന്മാരെല്ലാം വാവിട്ട് കരയുകയായിരുന്നു. അപ്പോള്‍ ഭഗവാന് ശ്രീകൃഷ്ണന് നിങ്ങള്‍ കരയുന്നതെന്തിനാണ്, സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു ചോദിക്കുന്നുണ്ട്. “ഖടോല്‍ക്കചന്‍ കാട്ടാളനല്ലേ യാഗം മുടക്കുന്നവനല്ലേ എന്നായാലും അവന് വധിക്കപ്പെടേണ്ടവനല്ലേ” എന്ന് ചോദിക്കുന്ന ശ്രീകൃഷ്ണന് അവന് തന്റെ ഇല്ലാതാക്കപ്പെടേണ്ടവരുടെ പട്ടികയില്‍പ്പെടുന്ന കാര്യവും ചൂണ്ടികാട്ടുന്നുണ്ട്. ഇതു കേട്ടു നില്ക്കുന്ന അച്ഛനായ ഭീമന്റെ അവസ്ഥ ദയനീയമാണ്. രാജ്യഭരണം ഭീമനെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയും പിറ്റേന്ന് തീരുമാനം മാറ്റുകയും ചെയ്ത ധൃതരാഷ്ട്ര കഥയുമുണ്ട്. ഇതെല്ലാംതന്നെ അലോസരപ്പെടുത്തുന്നതായി എം.ടി. പറയുന്നു. ചുരുക്കത്തില്‍ മഹാഭാരതത്തിലെ പ്രസ്തുത കഥ തന്നെ രസിപ്പിക്കുകയും വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തെന്നും ആ ചിന്തകളാണ് രണ്ടാമൂഴം എഴുതാന്‍ പ്രേരണയായതെന്നും അദ്ദേഹം പറയുന്നു.
ചന്തവല്ക്കരിക്കപ്പെടുന്ന രാഷ്ട്രീയവും, അവസരവാദത്തിന്റെ ആള്‍രൂപമാകുന്ന എഴുത്തുകാരും, ഭരണകൂടത്തിന്റെ നുകം പേറുന്ന സാംസ്കാരിക നായകന്മാരുമൊക്കെയാണ് നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്. ഇതിനോടൊക്കെയുള്ള നിശബ്ദ പ്രതിഷേധം എം.ടി.യില്‍ അന്തര്‍ലീനമാണ്. പക്ഷേ എവിടെയും നന്മയെ സ്വാംശീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ഉത്സുകനാണ്. 2001 ല്‍ പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ രംഗപ്രവേശം ചെയ്തപ്പോള്‍ അനുഗ്രഹം തേടിയെത്തിയ പുനത്തിലിനോട് സ്ഥാനാര്‍ത്ഥിത്വത്തില്‍ യോജിപ്പില്ല. “പക്ഷേ ശ്രീധരന്‍പിള്ളയേപ്പോലെ നല്ലവര്‍ ബിജെപിയിലുണ്ടെന്ന് പറഞ്ഞതായി” കുഞ്ഞബ്ദുള്ള തന്റെ പിന്‍കാല കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കാര്യങ്ങളെ സൂഷ്മാര്ത്ഥത്തിലും വിശാലക്കാഴ്ചപ്പാടിലും വിലയിരുത്താനുള്ള പ്രത്യേക കഴിവ് എം.ടിയുടെ സവിശേഷതയാണ്.
ലോകജീവിതത്തിന്റെ ആണിക്കല്ല് സാമ്പത്തിക ശാസ്ത്രമാണെന്ന കണ്ടെത്തലില്‍ ഒതുങ്ങി നില്ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് മനുഷ്യനെ സമഗ്രതയില്‍ കാണാനോ രൂപപ്പെടുത്താനോ ആവില്ല. അതുകൊണ്ടുതന്നെ എം.ടി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കുഴലൂത്തുകാരനായില്ല. അനാവശ്യമായി എതിര്‍ക്കുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയാണ് അദ്ദേഹത്തിന്റെ രീതി.
എം.ടി.വാസുദേവന്‍ നായര്‍ തന്റെ കര്‍മ്മപന്ഥാവില്‍ ഏകാഗ്രതയിലൂന്നിയ ശൈലിയില്‍ കേന്ദ്രീകരിച്ച് മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന മഹാരഥനാണ്. മലയാള ഭാവുകത്വത്തിന് നവമാനം നല്കിയ അദ്ദേഹത്തെ എഴുതിത്തള്ളാന്‍ ആര്‍ക്കുമാവില്ല. ഭാവനയുടെ തേരില്ക്കേറിയുള്ള ഗഗനസഞ്ചാരം വഴി സ്വപ്നജീവിയുടെ റോളില്‍ കുടുങ്ങിയ സാഹിത്യകാരനല്ല അദ്ദേഹം. കാണുകയും അനുഭവിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ഉള്‍ക്കാമ്പോടെ ആവിഷ്കരിച്ച് സായുജ്യമടയുന്ന എഴുത്തുകാരനാണദ്ദേഹം. അഭിനിവേശത്തിന്റെയും അനീതിയുടേയും ആഗോളവല്‍കൃത ലോകത്ത് ഓരോ ദേശവും പച്ചപരിഷ്കാരികളുടെ നഗരമാകാന്‍ വെമ്പല്‍കൊള്ളുന്ന കാലമാണിത്. ഇതിനെ പ്രതിരോധിക്കാന്‍ സാഹിത്യത്തിനും ബാദ്ധ്യതയുണ്ട്. എല്ലുറപ്പുള്ള ഭാഷകള്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്. മലയാളത്തെ ഈ നിലയിലേക്കുയര്‍ത്താന്‍ അദ്ദേഹം പരിശ്രമിക്കുന്നു.
മലയാളത്തിന്റെ തിരുമധുരവും തേജസ്സുമായ എം.ടി.യെ പോലുള്ളവര്‍ക്ക് മാത്രമേ ആത്മാവിനോട് മന്ത്രിക്കുന്ന വാക്കുകള്‍വഴി അധിനിവേശത്തിനും ആന്തരിക അതിക്രമങ്ങള്‍ക്കുമെതിരെ മലയാളമണ്ണില്‍ പ്രതിരോധനിര സൃഷ്ടിക്കാനാവുകയുള്ളു. കാലം ഓരോ നിമിഷവും അപ്രത്യക്ഷമാവുകയും നവോദയത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അത്തരം മുഹൂര്‍ത്തങ്ങളിലൊക്കെ കാലത്തിലൂടെ സഞ്ചരിച്ച് വിസ്മയമാകാന് സാധിച്ച അതുല്യ പ്രതിഭയായി എം.ടി.വാസുദേവന്‍ നായര്‍ നമുക്കു മുന്നില്‍ പ്രകാശിച്ചു നില്ക്കുന്നു.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: