കേരള ഭരണം നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന യാഥാര്‍ത്ഥ്യമാണ് ഉപമുഖ്യമന്ത്രി വിവാദവും ഉപമുഖ്യമന്ത്രി പദം സൃഷ്ടിച്ചാല്‍ അതിന് അവകാശി തങ്ങളാണെന്ന ലീഗിന്റെ കടുംപിടിത്തവും തെളിയിക്കുന്നത്. മന്ത്രിസഭ രൂപീകരണ സമയത്ത് ഏതുവിധം ലീഗ് അഞ്ചാം മന്ത്രിപദം കരസ്ഥമാക്കിയോ അതേ സമ്മര്‍ദ്ദ തന്ത്രം തന്നെ ഉപയോഗിച്ച് ഉപമുഖ്യമന്ത്രി പദവും സ്വായത്തമാക്കാനാണ് മുസ്ലിംലീഗിന്റെ ശ്രമം. ഇത് ഒരു പാര്‍ലമെന്റ് സീറ്റു കൂടി ലീഗിന് സ്വന്തമാക്കാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നു. മുസ്ലിംലീഗ് അഞ്ചാം മന്ത്രിപദത്തിന് വേണ്ടി കടുംപിടിത്തം പിടിച്ച് അത് നേടി എടുത്തത് കേരളത്തില്‍ സാമുദായിക ധ്രൂവീകരണത്തിന് കളമൊരുക്കിയിരുന്നു. ഇപ്പോള്‍ ഈ മുസ്ലിംലീഗ് പിടിവാശിയും കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്നതിന് തുല്യമാണ്. മുസ്ലിംലീഗ് യുഡിഎഫിലെ രണ്ടാം കക്ഷിയാണ്. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന യുഡിഎഫിന് ഒരു തരത്തിലുള്ള ഘടകകക്ഷി സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ കഴിവില്ല. ചാരം മൂടിക്കിടന്ന കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ വീണ്ടും ആളിക്കത്തിക്കാനുള്ള സാധ്യത പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയുമാണ്. രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ അന്തിമ ലക്ഷ്യം ക്യാബിനറ്റ് പദവി തന്നെയായിരുന്നു. രണ്ടുതവണ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഈ ഊഴം കഴിഞ്ഞാല്‍ തല്‍സ്ഥാനം അപ്രാപ്യമാണ്. ഇത് മുന്നില്‍ കണ്ടാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും വേണമെന്ന് ശഠിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ഫലത്തില്‍ രമേശ് ക്യാബിനറ്റില്‍ രണ്ടാമനാകും. പക്ഷെ ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യില്‍നിന്നും എടുത്ത് എ ഗ്രൂപ്പിനെ പിണക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധനല്ല. അതിന് കണ്ടുപിടിച്ച ഉപാധിയാണ് ഉപമുഖ്യമന്ത്രിപദവും താന്‍ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പും രമേശിന് നല്കാമെന്നത്.
പക്ഷെ തങ്ങളുടെ രണ്ടാംസ്ഥാന പ്രാമുഖ്യം കൈവിടാന്‍ തയ്യാറല്ലാത്ത ലീഗ് ഉപമുഖ്യമന്ത്രി പദം സൃഷ്ടിക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് വാദിയ്ക്കുന്നു. ഉപമുഖ്യമന്ത്രിപദം ഭരണഘടനാ പദവിയല്ലാതിരിക്കെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് ലീഗ് വാദിക്കുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുന്ന ലീഗിന്റെ സ്വരം ഭീഷണിയുടേതാണ്. ഇത് തന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുമെന്ന ഭീഷണിയാണ് ലീഗ് മുഴക്കുന്നത്. ഇത് വീണ്ടും സാമുദായിക ധ്രൂവീകരണം സൃഷ്ടിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമാണ്. അര്‍ഹതയില്ലാത്തതിന് ലീഗ് വാശിപിടിക്കുന്നു എന്ന എന്‍എസ്എസിന്റെ നിരീക്ഷണം. മന്ത്രിസഭയില്‍ ഇപ്പോള്‍ ഗണേഷ് കുമാറിന്റെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. മന്ത്രിസഭാ പ്രവേശനം ലക്ഷ്യമിടുന്ന സീനിയര്‍ നേതാവും കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല രണ്ടാം സ്ഥാനവും ആഭ്യന്തരവും കൊണ്ടു മാത്രമേ തൃപ്തിപ്പെടുകയുള്ളൂ. ഇതാണ് ലീഗിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും. ഉപമുഖ്യമന്ത്രിപദം മാധ്യമ സൃഷ്ടിയാണെന്ന ഉമ്മര്‍ ചാണ്ടിയുടെ പ്രസ്താവനയോട് വിയോജിച്ച് അങ്ങനെ പറഞ്ഞ് ഒഴിയാന്‍ നോക്കേണ്ടെന്നും ഉപമുഖ്യമന്ത്രി പദം ലീഗിന് മാത്രം അവകാശപ്പെട്ടതാണെന്നുമുള്ള കടുത്ത നിലപാടിലാണ് കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും.
അഞ്ചാം മന്ത്രിപദം സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം തരണം ചെയ്യാനാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പരിഗണിച്ചത്. പക്ഷെ ഉപമുഖ്യമന്ത്രി പദം സൃഷ്ടിക്കണമെങ്കില്‍ അതിന് അഭിപ്രായ സമന്വയം അത്യാവശ്യമാണ്. ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ എ വിഭാഗം ഒരിക്കലും വഴങ്ങുകയില്ല. ഇതോടെ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കും മൂര്‍ച്ഛിക്കാനുള്ള സാധ്യതയാണ് ഒരുങ്ങുന്നതും. മുസ്ലിംലീഗ് തങ്ങളുടെ സഭയിലെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇപ്പോള്‍ തന്നെ ദുര്‍ബലമായ മുന്നണി ബന്ധത്തെ തകര്‍ക്കാന്‍ തുനിയുകയാണ്. എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്താന്‍ വെമ്പുന്ന കോണ്‍ഗ്രസില്‍ നിന്നും ഒരു പാര്‍ലമെന്റ് സീറ്റ് കൂടി നേടുക എന്നതാണ് പാര്‍ട്ടിയുടെ ഗൂഢലക്ഷ്യമെങ്കിലും മുസ്ലിംലീഗ് വഴി സമുദായ കൈവരിക്കുന്ന നേട്ടങ്ങള്‍ ഭൂരിപക്ഷ സമുദായത്തെ അസ്വസ്ഥമാക്കുന്നുമുണ്ടോ. മുസ്ലിംലീഗിന്റെ കൂടുതല്‍ പ്ലസ് ടു സ്കൂള്‍ എന്ന ആവശ്യവും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് അതിനെ ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്.
ഉപമുഖ്യമന്ത്രി പ്രശ്നം സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നാണ് ഹൈക്കമാന്റ് നിലപാട്. പക്ഷെ മുസ്ലിംലീഗ് എടുക്കുന്ന വഴങ്ങാത്ത നിലപാട് കേരള രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: