പാലാ: മീനച്ചില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടി ഡിസിസി നേതൃത്വം തള്ളി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിലാണ് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ സസ്പെന്ഷന് നടപടിക്ക് വിധേയരാക്കിയത്. എന്നാല്‍ പുറത്താക്കിയവര്ക്കെതിരായ ആരോപണം തെളിയിക്കുന്നതിനോ ഡിസിസി നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതചിനോ മുതിരാതെ സ്വാര്‍ത്ഥ താത്പര്യത്തിനായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയതിനെതിരെ ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്.
പൂവരണി സഹകരണബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ പുറത്താക്കിയത് ഡിസിസിയെ അറിയിച്ചിട്ടില്ലെന്നും ആരെയും പുറത്താക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് അധികാരമില്ലെന്നും ഡിസിസി നേതൃത്വം അറിയിച്ചു.
ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐഎന്‍ടിയുസി മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് ശശിധരന് നെല്ലാല, മുന്‍ ഡിസിസിഅംഗവും കോണ്‍ഗ്രസ് വിചാര്‍ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റുമായ ജേക്കബ് പാംബ്ലാനി, ബ്ലോക്ക് പഞ്ചായത്തംഗം പ്രേംജിത്ത് ഏര്‍ത്തയില്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി മീനച്ചില്‍ മണ്ഡലം കമ്മിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പില്‍ നടപടിയെടുത്തതെന്ന് ജേക്കബ് പാംബ്ലാനി, പ്രേംജിത്ത് ഏര്‍ത്തയില്‍, ശശിധരന് നെല്ലാ, ജോഷി നെല്ലിക്കുന്നേല്‍, സുരേഷ് പാലയ്ക്കല്‍ എന്നിവര്‍ പറഞ്ഞു. ഡിസിസിയുടെ അനുമതിയില്ലാതെ നടത്തിയ പുറത്താക്കല്‍ അച്ചടക്ക ലംഘനമാണ്. പൂവരണി ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന സീറ്റ് കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും പഞ്ചായത്തിലെ ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുളള പ്രതികാര നടപടിയാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: