എരുമേലി: അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാമിലെ മാലിന്യങ്ങള്‍ പമ്പാനദിയില്‍ തള്ളി നദി മലിനമാക്കുന്നതായി പരാതി. വെച്ചൂച്ചിറ പഞ്ചായത്തിലെ ചാത്തന്‍തറ മണക്കയം മേഖലയിലാണ് സംഭവം. പഞ്ചായത്തിന്റെയോ, ആരോഗ്യവകുപ്പിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് പന്നിഫാം തുടങ്ങിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പമ്പാനദിയുടെ തീരത്ത് ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഫാമിലെ മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി പമ്പാനദിയുടെ തീരത്ത് തള്ളുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത് മഴക്കാലത്ത് ഒഴുകി നദിയിലേക്ക് കലര്‍ന്ന് വെള്ളം മലിനമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഫാമില്‍ ഇപ്പോള്‍ അമ്പതിലധികം പന്നികളെയാണ് വളര്‍ത്തുന്നത്. പന്നിഫാം റാന്നിയിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ബന്ധുവിന്റേതാണെന്നും നാട്ടുകാര്‍ പറഞ്ഞു. പന്നിഫാമില്‍ നിന്നും ദുര്‍ഗന്ധം വ്യാപിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ നടപടി എടുക്കാനോ അന്വേഷിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കോടികള്‍ചെലവഴിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന എരുമേലി സൗത്ത് കുടിവെള്ള പദ്ധതിക്കായി വെള്ളം ശേഖരിക്കുന്നതും പമ്പാനദിയില്‍ ഈ ഭാഗത്തുനിന്നുമാണ്. ശബരിമല തീര്‍ത്ഥാടനകാലത്തും കണമല കോസ്വേക്ക് താഴേ വശം കുളിക്കാനുംമറ്റും ഇരു തീരങ്ങളും തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു മുകളിലായാണ് ഈ ഫാമിലെ മാലിന്യങ്ങള്‍ നദിയില്‍ കലരുന്നതും.
വ്യാപകമായി മലിനീകരണമുണ്ടാക്കിയിട്ടും ഫാമിനെതിരെജനങ്ങള് പലതവണ പ്രതിഷേധിച്ചും നടപടി എടുക്കാത്ത അധികൃതരുടെ നടപടിയിലും വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
അനധികൃത പന്നിഫാമിനെതിരെ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: