കോട്ടയം: ബിജെപി കുമാരനല്ലൂര്‍ മേഖലാ പ്രസിഡന്റ് അനീഷ് കല്ലേലിയുടെ വീടിന്നേരെയാണ് കഴിഞ്ഞദിവസം ഡിവൈഎഫ്ഐക്കാര്‍ അക്രമം അഴിച്ചുവിട്ടത്. വടിവാള്‍, കമ്പിവടി, കുറുവടി തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ ഇരുപത്തിയഞ്ചോളം വരുന്ന ഗുണ്ടാസംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞദിവസം കഞ്ചാവ് കച്ചവടക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി എതിരാളികളെ തേടി ഇറങ്ങിയതായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. അനീഷിന്റെ വീടിന് സമീപം കണ്ട എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ ഇവര്‍ ഭയന്നോടി. അനീഷിന്റെ വീട്ടുവളപ്പിലേക്ക് ഇവര്‍ ഓടിക്കയറിയതെന്ന് ആരോപിച്ചായിരുന്നു അക്രമം. വീടിനുനേരെ കല്ലേറ് നടത്തിയ സംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിഞ്ഞുപോകുകയായിരുന്നു.
പരുത്തിക്കുഴി കേന്ദ്രീകരിച്ച് നടന്നുവരുന്ന കഞ്ചാവ് കച്ചവടത്തിലെ കണ്ണികളായ കാരടയില് അരുണ്‍ സുരേന്ദ്രന്, ആലപ്പാട്ട് വീട്ടില്‍ മക്കു, കാരടപറമ്പില് ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കഞ്ചാവ് വാങ്ങുന്നതിനായി പുറത്തുനിന് സാമൂഹ്യവിരുദ്ധര്‍ ഇവിടെ എത്തുന്നതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മുന്‍വൈരാഗ്യവും അക്രമത്തിന് ഇടയാക്കിയിട്ടുണ്ട്. മയക്ക് മരുന്നിന്റെ വില്പനവരെ ഇവിടെ നടക്കുന്നതായാണ് ആരോപണം. ഇവര്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളില്‍ കാലിയായ ഡിസ്പോസിബിള്‍ സിറിഞ്ച് ഉപയോഗത്തിനുശേഷം ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ പലദിവസവും കണ്ടിരുന്നു. പോലീസ് അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
വീടക്രമത്തില് പ്രതിഷേധിച്ച് ബിജെപി വായനശാല കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തോട്ടുങ്കല്‍, പരുത്തിക്കുഴിവഴി പൂത്തേട്ട് കവലയില്‍ സമാപിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറി എം.ആര്. അനില്‍കുമാര്‍, ആര്‍എസ്എസ് നേതാക്കളായ ഹരി തിടമ്പൂര്‍, മനോജ് കുമാരനല്ലൂര്‍, വിനായകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: