പദവിയും പുരസ്കാരങ്ങളും അത്യാവശ്യമെന്നു കരുതിയവര്‍ എടുത്തണിഞ്ഞുകൊള്ളട്ടെ എന്നു നിശ്ചയിക്കുകയും തനിക്കു സ്വന്തം നിലക്ക് രാഷ്ട്രത്തിനും സമാജത്തിനും നല്കാവുന്നതു നല്കി കാലയവനികക്കപ്പുറം മറയുകയും ചെയ്ത മാധവ്ജി ഇന്നും അദ്ദേഹത്തെ പരിചയപ്പെടുകയും കേട്ടുമാത്രം അറിയുകയും ചെയ്ത അനേകരുടെ മനസില്‍ ആദരാരാധനകള് സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ചുതന്ന മോചനമാര്‍ഗ്ഗം ഇന്നും പ്രസക്തി മങ്ങാതെ തെളിഞ്ഞു നില്ക്കുന്നു. ഒരു ജീവിതം ധന്യമാകാന്‍ ഇതില്‍ കൂടുതലെന്തു വേണം.
ഇന്നു മാധവ്ജിയുടെ 87-ാം ജന്മദിനമാണ്. 1926 മെയ് 31-ന് (1101 ഇടവം 18-ന്) തിങ്കളാഴ്ച ഉത്രാടം നക്ഷത്രത്തിലാണ് അഡ്വ. പി. കെ. മാനവിക്രമന്‍ എന്ന ചെറിയ കുഞ്ഞുണ്ണി രാജയുടെയും കോഴിക്കോട്ട് പന്ന്യങ്കര പാലക്കല്‍ സാവിത്രിയെന്ന അമ്മുക്കുട്ടിയുടെയും മൂത്തമകനായി മാധവ്ജി ജനിച്ചത്. കോഴിക്കോട്ടും മദിരാശിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രസതന്ത്രത്തില്‍ ബിരുദം നേടി കോഴിക്കോട്ടു തിരിച്ചെത്തി സാമൂതിരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും ഏറെ വൈകാതെ ജോലി ഉപേക്ഷിച്ച് രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ബന്ധുക്കളില്‍ പലരുടെയും നീരസം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ നേരിടേണ്ടിവന്നുവെങ്കിലും തീരുമാനത്തിന് അച്ഛന് പിന്തുണയും അനുഗ്രഹവും നല്‍കിയെന്നത് പ്രസ്താവ്യമാണ്.
1942-ല്‍ കോഴിക്കോട്ട് ഇന്റര്‍മീഡിയേറ്റിനു പഠിക്കുമ്പോള്‍ത്തന്നെ അദ്ദേഹം, ആര്‍എസ്എസ് ദൗത്യവുമായി കേരളത്തിലെത്തിയിരുന്ന ദത്തോപാന്ത് ഠേംഗ്ഡിയുമായി കോഴിക്കോട്ടുവെച്ച് പരിചയപ്പെട്ടിരുന്നു. മദിരാശി താംബരം ക്രിസ്റ്റ്യന്‍ കോളെജില്‍ ബിരുദപഠനം നടത്തുമ്പോള്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ സഹപ്രവര്‍ത്തകനായിരുന്ന ദാദാജി പരമാര്ത്ഥുമായും പരിചയത്തിലായി. അക്കാലത്ത് ആയുര്‍വേദ ചികിത്സക്ക് മദിരാശിയിലെത്തിയ പരമപൂജനീയ ഗുരുജിയെ ഒരു മാസത്തോളം പിരചരിക്കാനുള്ള ഭാഗ്യവും മാധവ്ജിക്കു സിദ്ധിച്ചു. മാധവ്ജിക്കു മനസില്‍ ആദര്‍ശബോധം നാമ്പെടുക്കുകയും ലക്ഷ്യം അതിന്റെ വിശദാംശങ്ങളോടും തിളക്കത്തോടുംകൂടി രൂപപ്പെടുകയും ചെയ്ത കാലമായിരുന്നു അത്.
മാധവ്ജി കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ സംഘപ്രവര്‍ത്തനമാരംഭിച്ചത് പല കടുത്ത വെല്ലുവിളികള്‍ക്കും നടുക്കായിരുന്നു. ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ സംഘ നിരോധനം, അങ്ങാടിപ്പുറത്തെ രാമസിംഹന്റെ വധം, 1949-ലെ ശബരിമല തീവെപ്പ്, കമ്മ്യൂണിസ്റ്റുകാരുടെ എതിര്‍പ്പും ആക്രമണങ്ങളും….. ഈ സംഭവങ്ങളേയും പ്രശ്നങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കുകവഴി മാധവ്ജി തന്റെ സംഘടനാ ചാതുര്യം തെളിയിച്ചു. എതിരാളികളായി എത്തിയവരെ ബുദ്ധികൊണ്ടും യുക്തികൊണ്ടുംകൂടി പ്രതിരോധിക്കുന്ന അദ്ദേഹത്തിന്റെ പാടവം നിസ്തുലമായിരുന്നു. കേരളത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ച്ചയും വികാസവും പ്രാപിക്കാന്‍ പേശീബലം ഏറെ ആവശ്യമായിരുന്ന 40 കളില്‍ അതുമാത്രം പോരാ ഒരു നവോത്ഥാന പ്രസ്ഥാനത്തിനെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.
1954 -ല്‍ തിരുവനന്തപുരത്തേക്ക് സ്വന്തം പ്രവര്‍ത്തനം മാറ്റിയ കാലത്താണ് കേരള സംസ്ഥാന രൂപീകരണ പ്രവര്‍ത്തന ശ്രമങ്ങള്‍ ആരംഭിക്കപ്പെട്ടത്. രാഷ്ട്രീയ കേരളത്തിന്റെ ജനനം പല സാമൂഹ്യ-സാമുദായിക പ്രശ്നങ്ങള്‍ക്കും ഉത്തരം കാണേണ്ടുന്ന മുഹൂര്‍ത്തമാണെന്നും ഈ ഉത്തരങ്ങളെ അവലംബിക്കാതെ ഹൈന്ദവ ഐക്യം കേരളത്തില്‍ സാധിച്ചെടുക്കാനാവില്ലെന്നും അദ്ദേഹം മനസിലാക്കി.
തന്ത്രശാസ്ത്രത്തില്‍ അദ്ദേഹത്തിനു താല്പര്യം ജനിച്ചതും ഇക്കാലത്താണ്. എന്‍എസ്എസ്, എസ്എന്‍ഡിപി, പുലയമഹാസഭ തുടങ്ങിയ സമുദായ സംഘടനകളെ ചേര്‍ത്ത് ഹിന്ദുമഹാ മണ്ഡലം രൂപീകരിക്കുവാന്‍ അക്കാലത്തു നടന്ന യത്നത്തില്‍ മാധവ്ജി തന്റെ പങ്ക് യഥാവിധി നിര്‍വഹിച്ചു. നേതാക്കളുടെ കിടമത്സരം മൂലം ഹിന്ദു മഹാമണ്ഡലം തകര്ന്നിടത്തുനിന്നുമാണ് കേരളം കമ്മ്യൂണിസ്റ്റ് കരവലയത്തിലേക്ക് നീങ്ങിയത്. ശബരിമല തീവെച്ച സംഭവവും ആശയറ്റ ഹിന്ദുക്കളില്‍നിന്ന് പലരെയും കമ്മ്യൂണിസ്റ്റ് ചേരിയിലാക്കി. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തേക്കാള്‍ ഹൈന്ദവ ദര്‍ശനത്തിനുള്ള മികവ് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ മാധവ്ജി വളരെ ശ്രമിച്ചു.
ജാതിരഹിത ഹിന്ദുസമാജ സൃഷ്ടി, പ്രബോധനം കൊണ്ടു മാത്രം സാധ്യമല്ലെന്ന തിരിച്ചറിഞ്ഞ മാധവ്ജി പിന്നീട് ക്ഷേത്ര കേന്ദ്രീകൃതമായ ഹൈന്ദവ സംഘാടനത്തിനു മുന്‍ഗണന നല്കി. കമ്മ്യൂണിസ്റ്റ് സ്വാധീനം കാരണവും മറ്റു സാമ്പത്തിക-സാമൂഹ്യ കാരണങ്ങളാലും കേരളത്തിലെ ക്ഷേത്രങ്ങള്‍ നശിച്ച് ജീര്‍ണ്ണിച്ച് മുട്ടുശാന്തി പോലും മുടങ്ങിക്കിടന്ന കാലത്തായിരുന്നു അത്. ഈ കാലത്താണ് കേളപ്പജിയുടേയം കെ.പി.കേശവമേനോന്റേയും വി.എം.കൊറാത്തിന്റേയും മറ്റും സഹകരണത്തോടെ ആദ്യം മലബാര്‍ ക്ഷേത്ര സംക്ഷ്രണ സമിതിയും പിന്നീട് കേരള ക്ഷേത്ര സംരക്ഷണ സമിതിയും സംഘടിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആരംഭിച്ചത്. എന്തിനു ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ചോദ്യത്തിന് യുക്തിഭദ്രവും ശാസ്ത്രീയവും മാനവീയവുമായ ഉത്തരം നല്‍കിയതാണ് മാധവ്ജി സാംസ്കാരിക കേരളത്തിനു നല്കിയ വിലപ്പെട്ട സംഭാവന. അദ്ദേഹം രചിച്ച ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥം തന്ത്രിവര്യന്മാരും ഹൈക്കോടതിയും പോലും ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഇന്നും ആശ്രയിക്കുന്ന പ്രാമാണിക ഗ്രന്ഥമാണ്.
ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനും മാധവ്ജി ശ്രമിച്ചു. ജന്മമല്ല കര്‍മ്മമാണ് ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനമെന്നും സംസ്കാര ക്രിയകളിലൂടെ ആര്‍ക്കും ബ്രാഹ്മണ്യം നേടാമെന്നും വൈദികരെക്കൊണ്ടും തന്ത്രിപ്രമുഖരെക്കൊണ്ടും അംഗീകരിപ്പിച്ച് പാലിയം വിളംബരം പ്രഖ്യാപിച്ചതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം ഭാവിചരിത്രകാരന്മാരെങ്കിലും കണ്ടെത്തുമായിരിക്കാം.
1982-ല്‍ എറണാകുളത്തു സംഘടിപ്പിക്കപ്പെട്ട വിശാല ഹിന്ദുസമ്മേളനത്തിന്റെ മുഖ്യസംയോജകനായിരുന്ന മാധവ്ജി ജാതിരഹിത സമാജ രൂപീകരണമെന്ന തന്റെ സ്വപ്നത്തിനു പ്രസ്തുത സമ്മേളനത്തിലൂടെ രൂപം നല്കി. ശ്രീനാരായണ പരിമ്പരയില്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ചി ശങ്കരാചാര്യ സ്വാമികളുടെ സഹായത്തോടെ ആലുവ അദ്വൈതാശ്രമത്തില്‍ ഒരു പരിശീലന ശിബിരം സംഘടിപ്പിച്ച മാധവ്ജി പില്ക്കാലത്ത് ആലുവയിലെ ചെറിയത്ത് നരസിംഹ ക്ഷേത്രത്തോടനുബന്ധിച്ച് തന്ത്ര വിദ്യാപീഠം സ്ഥാപിച്ചു.
ആരും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലാത്ത മറ്റൊരു കാര്യം മാധവ്ജി ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മുന്‍കൈയോടെ നിരവധി സംസ്ഥാനത്ത് ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നതാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയോടൊപ്പം ഇതിനായി അദ്ദേഹം വളരെ സഞ്ചരിക്കുകയുണ്ടായി. സര്‍ദ്ദാര്‍ കെ. എം. പണിക്കരുടെ ജ്യേഷ്ഠന് ഡോ. കെ.പി.പണിക്കരെ ജനസംഘത്തിന്റെ തിരു-കൊച്ചി സംസ്ഥാന ഘടകം അദ്ധ്യക്ഷനാക്കിയതിനു പിന്നില്‍ മാധവ്ജിയുടെ സമ്പര്‍ക്ക കൗശലമായിരുന്നു.
ഭാരതീയതയുടെ സവിശേഷത ഭൗതികതക്കൊപ്പം ആദ്ധ്യാത്മികതയുടെ സമഞ്ജസതയാണെന്ന തിരിച്ചറിവാണ് മാധവ്ജിയെ ആദ്ധ്യാത്മിക വിഷയങ്ങളിലേക്ക്, പ്രത്യേകിച്ച് തന്ത്രശാസ്ത്ര മേഖലയിലേക്ക് തിരിച്ചത്. ആദ്ധ്യാത്മികത കലരാത്ത ഭൗതികത ആസുരികതയായി പരിണമിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സമാജ സേവനം പുലരുകയില്ലെന്നും മാധവ്ജിക്കുള്ള അഭിപ്രായം തികച്ചും ശരിയായിരുന്നുവെന്ന് നവീന കാലം തെളിയിക്കുന്നു. ആദ്ധ്യാത്മികത പലായന പ്രവണതക്കാരുടെ തുരുത്തായി തീരരുതെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
പക്ഷേ, മാധവ്ജി ഇഹലോകവാസം വെടിഞ്ഞ് കാല്‍നൂറ്റാണ്ടു തികയുന്ന വേളയില്‍ (1988 സെപ്റ്റംബര്‍ 12-നാണ് അദ്ദേഹം അന്തരിച്ചത്) തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം തുടങ്ങിവെച്ച കൃത്യങ്ങള്‍ വേണ്ടപോലെ തുടരാനാവാത്തത് പല മുരടിപ്പുകള്‍ക്കും പരാജയങ്ങള്‍ക്കും അനാരോഗ്യകരങ്ങളായ പ്രവണതകള്‍ക്കും കാരണമായി എന്നു വിലയിരുത്തേണ്ടിവരും. വിധിയുടെ വികൃതിയെന്നോ കാലത്തിന്റെ കുസൃതിയെന്നോ നമ്മുടെ യോഗമെന്നോ ഇതിനെ കരുതാം.
സി.എം.കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: