ചെറുകിടവ്യവസായസംരംഭങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലുത്പാദകര്‍. ഇവര്‍ക്കാണ് ആഗോളവത്കരണത്തിന്റെ കനത്ത കടന്നാക്രമണം നേരിടേണ്ടിവന്നത്. ഒരു വ്യക്തി നടത്തിക്കൊണ്ടു പോകുന്ന ചെറുകിട സംരംഭങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ നിയമങ്ങള്‍ ലഘൂകരിച്ച് ക്രോഡീകരിക്കണമെന്ന ആവശ്യം നീതിപൂര്‍വകമാണ്. എന്നാല്‍ സര്‍ക്കാര്‍ അവരുടെ ഈ ആവശ്യം വിവാദമാക്കുകയായിരുന്നു. ചെറുകിടവ്യവസായസംരംഭങ്ങളുടെ ചുമതലയുള്ള മന്ത്രാലയം ആവശ്യപ്പെടുന്നത് തൊഴില്‍ നിയമത്തില്‍ ഇളവുവരുത്തണമെന്നാണ്. ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയ്ക്കു പകരം സ്വയംപരാതിപ്പെടല്‍ സംവിധാനം കൊണ്ടുവരിക, കരാര്‍ തൊഴില്‍ നിയമത്തില്‍ അയവു വരുത്തുക എന്നീ ഇളവുകളാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഈ മേഖലയിലെ കടുത്ത ചൂഷണത്തിനും തൊഴില്‍ നിയമങ്ങളുടെയും തൊഴില്‍ അവകാശങ്ങളുടെയും ലംഘനത്തിനും ബദല്‍ സുരക്ഷ എന്തുണ്ട് ? ഈ നിലപാടുകളോട് ട്രേഡ് യൂണിയനുകള്‍ക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. അവര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് തീര്‍ച്ച.
സാമ്പത്തിക പരിഷ്കരണത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തുമാറ്റം വരുത്തിയെന്നതിന് ധവളപത്രവുമായി സര്‍ക്കാര്‍ മുന്നോട്ടു വരേണ്ട സമയമാണിത്. അലോസരപ്പെടുത്തുന്ന രണ്ട് വസ്തുതകളുമായാണ് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വെഫലം പുറത്തുവന്നിരിക്കുന്നത്. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തെത്തിയെന്നതാണ് അതിലൊന്ന്. ഇന്ത്യയുടെ പുറത്തെ വാണിജ്യ കമ്മി 1950ന് ശേഷം ഏറ്റവും ഉയര്‍ന്നു എന്നതാണ് രണ്ടാമത്തേത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അസ്വസ്ഥമാക്കുന്നത് ഉയര്‍ന്ന നാണയപ്പെരുപ്പം, പെട്രോളിയത്തിന്റെ വില ഉള്‍പ്പെടെയുള്ളവയുടെ വില നിശ്ചയിക്കാനുള്ള അധികാരം വിപണിക്ക് കൈമാറല്‍, സാമ്പത്തിക മെല്ലെപ്പോക്ക്, കര്‍ഷക ആത്മഹത്യ, ഭീമമായ കറന്റ് അക്കൗണ്ട് കമ്മി, തൊഴില്‍ നഷ്ടം, ഭീമമായ ബാഹ്യ വാണിജ്യ കമ്മി, കയറ്റുമതിയിലെ വമ്പിച്ച കുറവും ഇറക്കുമതി കൂടിയതും, രാജ്യാന്തര വിപണിയിലെ ഏകീകരണം മൂലം ബാഹ്യ ശേഖരണത്തിലെ കരുതലില്ലായ്മ, വ്യവസായ-ഉത്പാദന മേഖലകളുടെ മെല്ലെപ്പോക്ക്, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളുടെ വര്‍ധന, ആഭ്യന്തര കരുതലിലെ ഇടിവ് ഇതെല്ലാം തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഉണ്ടായതാണ്. ഇത് നേരെയാക്കാനുള്ള ശുപാര്‍ശകളെല്ലാം കൂടുതല്‍ അപകടങ്ങളാണ് വരുത്തിവയ്ക്കുക. അത് സാഹചര്യങ്ങളെ പ്രതികൂലമാക്കും. എഫ്ഡിഐ, എഫ്ഐഐ, പുറത്തുനിന്നും കടം വാങ്ങല്‍ ഇതെല്ലാം നമ്മുടെ ചില്ലറ വ്യാപാരത്തിനും സാമ്പത്തിക താത്പര്യങ്ങള്‍ക്കും ഹാനികരമാണ്.
ദരിദ്രരായ ഗ്രാമീണരെയും കര്‍ഷകരെയും തൊഴിലാളികളെയും ദുരിതത്തിലാഴ്ത്തുന്ന സമ്പന്ന ഊട്ടിന് പകരമായ പരിഷ്കരണമാണ് വേണ്ടത്. വര്‍ത്തമാനകാല വളര്‍ച്ച ആവശ്യപ്പെടുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളുടെയല്ല നഗരങ്ങളിലെ ഉന്നതരുടെതാണ്. ഒരു ക്ഷേമരാഷ്ട്രത്തില്‍ നിന്നും വാണിജ്യ രാഷ്ട്രമായി നാം മാറിക്കൊണ്ടിരിക്കുന്നു. മുന്‍ സ്വതന്ത്ര വാണിജ്യ കരാറുകളില്‍, പ്രത്യേകിച്ചും ആസിയാന്‍ പോലുള്ളവയില്‍ നിന്ന് ഉണ്ടാകുന്ന അനുഭവം വച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യ ഇടപാടുകളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് നാം വിലയിരുത്തണം. ഇപ്പോഴുള്ള ഇന്തോ-യൂറോപ്യന്‍ യൂണിയന് എഫ്ടിഎ പദ്ധതികള്‍ ലോകവ്യാപാര സംഘടനയുടെ പരിഷ്കരിച്ച കരാറുകളാണ്. സിംഗപ്പൂര്‍പ്രശ്നം പോലെ ബഹുമുഖ സ്വഭാവമുള്ള ലോക വ്യാപാര സംഘടനയുടെ പല നിലപാടുകളെയും ഇന്ത്യ എതിര്‍ത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ദ്വിരാഷ്ട്ര എഫ്ടിഎകളുമായി വിട്ടുവീഴ്ച ചെയ്യുകയാണ്. ഇവിടെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് വേണ്ടത്.
കൃഷിഭൂമിയെ വ്യവസായഭൂമിയാക്കി തുടര്‍ന്ന് ആ വ്യവസായഭൂമിയെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി മാറ്റുന്നതാണ് ഇന്ന് രാജ്യത്ത് കാണുന്ന ഏറ്റവും അനുചിതമായ സാമ്പത്തിക വക്രത. കൃഷി, സേവനം, വ്യവസായം, ചെറുകിട വ്യവസായം ഉള്‍പ്പെടെയുള്ള ഉത്പാദന മേഖല എന്നിവ നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ നാല് തൂണുകളാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പുതിയനിയമം വഴി ഒന്നിനു പുറകെ ഒന്നായി ഇവയെ നശിപ്പിക്കുകയാണ്.
പ്രകൃതി, ഭൂമി, സ്ത്രീ, തൊഴിലാളി എന്നിവയെ ക്രയവസ്തുക്കളായി മാത്രം കാണുന്നതാണ് പാശ്ചാത്യ മാതൃക. പടിഞ്ഞാറന്‍ ധാരണകള്‍ ശിഥിലീകരിക്കപ്പെടേണ്ടവയാണ്. നിലവിലെ മാതൃകകള്‍ ഉപജീവിക്കുന്നതിന് നമുക്ക് അവയിലെ മത്സരം, യുദ്ധം, ശക്തികാണിക്കല്‍ എന്നിവയോട് ചേര്‍ന്നേ മതിയാകൂ. രാജ്യത്തെ തൊഴിലാളികള്‍ക്കിടയിലെ അസംതൃപ്തി വളര്‍ന്നത് മൂലം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെ നഷ്ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനായി കൈകോര്‍ത്തിരിക്കുന്നു. ഇത് ഇന്ത്യാ ചരിത്രത്തിലാദ്യമായി 2013 ഫെബ്രുവരി 20, 21 തീയതികളില്‍ ദ്വിദിന സമരത്തിന് കളമൊരുക്കി. തൊഴില്‍ സമരം ഇന്ത്യയിലേക്ക് തിരികെ വന്നിരിക്കുന്നു. സമരത്തെ അറ്റകൈ പ്രയോഗമായാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ നമ്മെ ആ വിനാശകരമായ പാതയിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഈ സമരം സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ്. ഇതുവരെ സാമ്പത്തിക നയങ്ങള്‍ തീരുമാനിച്ചിരുന്നത് വമ്പന്‍ കുത്തകകളാണ്. എന്നാല്‍ സാധാരണക്കാരന്, കര്ഷകന്, തൊഴിലാളി എന്നിവര്‍ തങ്ങളുടെ വിധി നിശ്ചയിക്കുന്ന, രാഷ്ട്രത്തിന്റെ സമ്പത്ത് രൂപീകരിക്കുന്ന സമയം വന്നു ചേരും. അതുവരെ നമ്മുടെ പ്രക്ഷോഭം തുടരും.
ഈ വര്‍ഷം നമ്മള് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ പ്രസംഗം ഉദിച്ചുയരുന്ന ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ്. “പുതിയ ഒരു ഇന്ത്യ ഉദിക്കട്ടെ-കലപ്പയേന്തുന്ന കര്‍ഷകന്റെ കുടിലില്‍ നിന്ന്, മുക്കുവരുടെ കുടിലില്‍ നിന്ന്, തോട്ടിയുടെയും തൂപ്പുകാരന്റെയും… വ്യവസായശാലകളില്‍ നിന്ന്, കമ്പോളത്തില്‍ നിന്ന്, വിപണിയില്‍ നിന്ന് അവള് ബഹിര്‍ഗമിക്കട്ടെ.” ആഗോളവത്കരണത്തിന്റെ കാലത്ത് ഈ കാഴ്ചപ്പാട് കൂടുതല്‍ അര്‍ഥവത്താണ്. സമഗ്രമായ പരിവര്‍ത്തനത്തില്‍ കുറയാത്ത ഒന്നിനും യഥാര്‍ഥ ഇന്ത്യയെ തൃപ്തിപ്പെടുത്താനാകില്ല. അതിനാല്‍ ഈ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിനെ ചരിത്രം സൃഷ്ടിക്കുന്ന സമ്പൂര്‍ണമായ മാറ്റത്തിനുള്ള ചുവടുവയ്പ്പായി മാറ്റാന്‍ നമുക്ക് പ്രയത്നിക്കാം.
അഡ്വ. സി.കെ. സജി നാരായണന്
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: