കോട്ടയം: സംസ്ഥാന ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ചുവര്‍ചിത്രകലാ ക്യാമ്പിനൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്തെ ചുമര്‍ചിത്രനഗരിയായി പ്രഖ്യാപിച്ചു. തിരുനക്കര ക്ഷേത്രമൈതാനിയില്‍ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
സമ്പൂര്‍ണ്ണ സാക്ഷരതയുടെ മികവുമായി നേരത്തെ ചരിത്രത്തില്‍ ഇടം നേടിയ കോട്ടയം ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ചുവര് ചിത്രനഗരമെന്ന നിലയില്‍ ലോക സാംസ്കാരിക ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം കൈവരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 13ന് ആരംഭിച്ച ചിത്രരചനാ ക്യാമ്പില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുന്നൂറോളം ചിത്രകാരന്മാര് വിവിധ കേന്ദ്രങ്ങളിലെ ചുവരുകളിലായി ആകെ 13000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രതലത്തില്‍ നൂറോളം ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനു പിന്നാലെ അക്ഷരനഗരമായ കോട്ടയം ചുവര്ചിത്രനഗരമായി പ്രഖ്യാപിക്കപ്പെടുന്നത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം പകരുന്ന നേട്ടമാണ്-അദ്ദേഹം പറഞ്ഞു.
ചുവര്ചിത്രനഗരിപദവിയിലൂടെ രാജ്യാന്തരതലത്തില്‍ കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ കോട്ടയത്തിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. അക്ഷരനഗരിയുടെ മുഖഛായ മാറ്റിയ ക്യാമ്പാണ് ഇവിടെ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിത്രകാരന്മാര് പങ്കെടുത്ത ഇത്തരമൊരു പരിപാടി അത്യപൂര്വ്വമാകാം. അവരുടെ സംഭാവന നഗരത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയത്തിന് എന്നും അഭിമാനത്തിന് വകനല്കുന്ന ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇളംതലമുറകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കോട്ടയം നിവാസികള്‍ പരിശ്രമിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദേശിച്ചു. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും സാംസ്കാരിക നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോട്ടയം നഗരത്തിന് ഈ ചിത്രങ്ങള്‍ സമ്മാനിച്ച സാംസ്കാരിക വകുപ്പിനോടും ലളിതകലാ അക്കാദമിയോടും ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേവലം പ്രദര്‍ശന വസ്തുക്കള്‍ എന്നതിലുപരിയായി ചുവര്‍ചിത്രങ്ങളുടെ വിശാദംശങ്ങളും അവയില്‍ ഉള്‍ക്കൊള്ളുന്ന കഥകളും കുട്ടികള്‍ക്ക് വിശദമാക്കിക്കൊടുത്താല് അവര്‍ക്ക് ചിത്രങ്ങളോടുള്ള താല്പര്യം വര്‍ധിക്കുമെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ചലച്ചിത്രനടന്‍ മധു നിര്‍ദേശിച്ചു. ഈ ചിത്രങ്ങള്‍ കോട്ടയത്തിന്റെ ഭാഗ്യമാണ്. നമ്മുടെ മറ്റു നഗരങ്ങള്‍ക്കും ഇതേ ഭാഗ്യമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കോട്ടയം ജില്ലാ ചുവര്‍ചിത്ര പുസ്തകം നടന് മധുവിനു നല്കി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ചിത്രകലാ ക്യാമ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ പ്രകാശനം ജോസ് കെ. മാണി എം.പിക്ക് നല്കി അദ്ദേഹം നിര്‍വ്വഹിച്ചു.
ബിജുലാല്‍ വരച്ച മ്യൂറല്‍ ചിത്രം നടന് മധു മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വിദേശ കലാകാരന്മാരെയും ക്യാമ്പിന് നേതൃത്വം നല്കിയവരെയും മുഖ്യമന്ത്രി ആദരിച്ചു. തിരുനക്കര മൈതാനത്തിന്റെ കവാടത്തിലും മുനിസിപ്പാലിറ്റി മന്ദിരത്തിലും ചിത്രങ്ങള്‍ വരച്ചവര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, ജില്ലാ കളക്ടര്‍ മിനി ആന്റണി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ബീനാ ബിനു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്, കേരള ലൡതകലാ അക്കാദമി വൈസ് ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ചീഫ് കോ -ഓര്‍ഡിനേറ്റര്‍ കെ.യു. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസ് സ്വാഗതവും സെക്രട്ടറി ശ്രീമൂലനഗരം മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: