കോട്ടയം: തൊടിയിലെ മാവും ആ മാവിലെ തേനൂറുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും അതെറിഞ്ഞുവീഴ്ത്തുന്ന ബാല്യകാലകുസൃതികളും മലയാളികളുടെ ഗൃഹാതുരത്വ ഓര്‍മ്മകളാണ്. ചൂടില്‍ വിയര്‍ക്കുന്ന കോട്ടയത്തിന് നാവില്‍ മാമ്പഴമധുരത്തിന്റെ കുളിരേകി മാമ്പഴങ്ങള്‍ വിരുന്നെത്തി. കോട്ടയം ബസേലിയസ് കോളേജില്‍ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാമ്പഴ തേന്‍മേള കൊടുചൂടിലും നഗരവാസികളുടെ മനസിന് കുളിരേകുന്നു. സ്വദേശി, വിദേശി ഭേദമെന്യേ മാമ്പഴങ്ങള്‍ മേളയിലുണ്ട്. തായ്ലന്റുകാരനായ കിയോ സൊവൊയിയും മധുരത്തിന്റെ രാജാവ് ഉത്തരേന്ത്യക്കാരന് ഹിമാ പസന്തും മേള സന്ദര്‍ശിക്കുവാനെത്തുന്നവരുടെ ഇഷ്ടവിഭവമായി മാറിക്കഴിഞ്ഞു. വീടിന്റെ ടെറസില്‍ വളര്ത്തുവാനനുയോജ്യമായ കിയോ സൊവൊയിയാണ് മേളയുടെ താരം. ഏതു പ്രതികൂല സാഹചര്യത്തിലും വളരുവാന്ശേഷിയുള്ള വിദേശി മാവിന് ഉയരം കുറവാണ്. കൂടാതെ കാലഭേദമെന്യേ എല്ലാമാസവും ഫലം തരുമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്നിരുന്നാലും മധുരത്തില്‍ കേമന്‍ ഇന്ത്യാക്കാരനായ ഹിമാ പസന്താണ്. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ വളരുന്ന ഈ ഇനം വലിപ്പത്തിലും മുന്നിട്ടുനില്‍ക്കുന്നു. മേള മാമ്പഴങ്ങളുടെ പേരുകൊണ്ടും ശ്രദ്ധേയമാണ്. പ്രിയൂര്, തടിയന്, കാലപ്പാടി, കര്പ്പൂര്, മുവാണ്ടന്‍, കിളിച്ചുണ്ടന്‍, നാട്ടിയ, പെറുനിലം, ഗുദാദത്ത്, ചിത്തൂശ, ഇമാം പസന്ത്, ബ്ലാക്ക് ആന്‍ഡ്രൂസ്, മല്ലിക, നീലം, ദശഹരി, പഞ്ചവര്‍ണം, റാത്തിയിസ, സിന്ധു, ഹീരേ, മൗറീഷ്യസ്, അല്‍ഫോണ്‍സോ, ശര്ക്കരവല്ലി, സിന്ദൂരി, ജയിലര്‍, പാണ്ടിമാങ്ങ ഇങ്ങനെ പോകുന്നു പേരുവിവരം. കൂടാതെ വിവിധ ഇനം തേന്വിഭവങ്ങളുടെ ശേഖരവും മേളയെ ആകര്‍ഷകമാക്കുന്നു. മേളയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മാമ്പഴങ്ങളും തേനും വാങ്ങുവാനുള്ള സൗകര്യം ഉണ്ട്.
മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി നാട്ടുമാങ്ങകളുടെ മത്സരവും മേളയില്‍ ഒരുക്കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഇനം നാട്ടുമാങ്ങകള്‍ കൊണ്ടുവരുന്നവര്‍ക്കും ഏറ്റവും നല്ല നാട്ടുമാമ്പഴം കൊണ്ടുവരുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: