ന്യൂദല്‍ഹി: സഹസ്രകോടികളുടെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് നാളെ വിരമിക്കുന്നു. 2ജി സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും തുറന്നുകാട്ടി സിഎജി സ്ഥാനത്തിന്റെ ശക്തി തെളിയിച്ചാണ് 65കാരനായ വിനോദ് റായ് പടിയിറങ്ങുന്നത്. നാലുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ഭയന്നത് സിഎജിയെ മാത്രമാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് വിനോദ്റായ് തെളിയിക്കുകയായിരുന്നു.
1972ല്‍ കേരളാ കേഡര്‍ ഐഎഎസുകാരനായി സര്‍വ്വീസ് ആരംഭിച്ച വിനോദ്റായ് തൃശൂര്‍ സബ് കളക്ടറായും പിന്നീട് കളക്ടറായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ നഗരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിനോദ് റായിയെ രണ്ടാം ശക്തന് തമ്പുരാനെന്നുവരെ വിളിച്ചിരുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കേരളം വിട്ട് വിനോദ്റായ് കേന്ദ്ര ധനമന്ത്രാലയത്തിലെത്തുന്നത്.
പി.ചിദംബരത്തിന്റെ അടുത്തയാളായാണ് വിനോദ്റായ് പിന്നീട് അറിയപ്പെട്ടത്. ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പിന്തുണയോടെയാണ് വിനോദ്റായ് 2008ല്‍ സിഎജി സ്ഥാനത്തെത്തിയതും. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയതോടെ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റേയും തലവേദനയായി മാറുകയായിരുന്നു പിന്നീട് അദ്ദേഹം.
176645 കോടി രൂപയുടെ നഷ്ടമാണ് 2ജി സ്പെക്ട്രം വിതരണം ചെയ്തതിലൂടെ സംഭവിച്ചതെന്ന സിഎജിയുടെ കണ്ടെത്തലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചത്. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്തത്ര വലിയ സംഖ്യയുടെ അഴിമതി കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. കേന്ദ്രമന്ത്രി എ.രാജ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അറസ്റ്റിലേക്ക് വഴിവെച്ച സിഎജി റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ കണക്കുകള്‍ സഹിതം നഷ്ടം വ്യക്തമാക്കി വിനോദ്റായ് സിഎജിയുടെ നിലപാട് കര്‍ക്കശമാക്കി.
കല്‍ക്കരിപ്പാടം വിതരണം ചെയ്തതിലൂടെ രണ്ടുലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലുകള്‍ അഴിമതിയുടെ കുന്തമുന പ്രധാനമന്ത്രി മന്മോഹന് സിംഗിലേക്ക് വരെ എത്തിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമമന്ത്രിയുടെ രാജിയുമുണ്ടായി.
സ്വാതന്ത്ര്യത്തിനു ശേഷം കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനെയൊന്നും ഭരണനേതൃത്വം ഇത്രയധികം ഭയന്നിട്ടുണ്ടാവില്ല. വിരമിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വിനോദ് റായ് പറയുന്നതിങ്ങനെയാണ്. ‘ എന്റെ കാലയളവില്‍ തയ്യാറാക്കി നല്കിയ സിഎജി റിപ്പോര്‍ട്ടുകള്‍ 235 എണ്ണമാണ്. ഇതില്‍ 65 എണ്ണം പാര്‍ലമെന്റിലും ബാക്കി സംസ്ഥാന നിയമസഭകളിലുമാണ് സമര്‍പ്പിക്കപ്പെട്ടത്. പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 10-15 എണ്ണത്തില്‍ മാത്രമാണ് ചര്‍ച്ചയെങ്കിലും നടന്നത്. ഇതാണ് സംവിധാനങ്ങളുടെ പരിമിതി’. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ചുമതലയേറ്റതുമുതല്‍ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനങ്ങളിലൂടെ നഷ്ടക്കണക്കുകള്‍ പൊതുജനങ്ങളിലെത്തിയതോടെയാണ് സിഎജിയെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ഭയന്നു തുടങ്ങിയത്.
പ്രതിപക്ഷ പാര്‍ട്ടി നേതൃത്വം വഹിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ അനുബന്ധ സ്ഥാപനമെന്ന പദവിയാണ് ഭരണഘടനയില്‍ സിഎജിക്കുള്ളത്. ഇതുകൊണ്ടുതന്നെ സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പിഎസി ചെയര്മാന് എന്ന നിലയില്‍ മുരളി മനോഹര്‍ ജോഷിയ്ക്ക് കാണാന്‍ അധികാരമുണ്ടെന്നും വിനോദ് റായ് പറയുന്നു. തനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളോട് ഇതുവരെയും രാഷ്ട്രീയത്തിനതീതനായി നിലകൊണ്ടതു തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കാബിനെറ്റ് സെക്രട്ടറി അജിത് സേത്,ആഭ്യന്തര സെക്രട്ടറി ആര്.കെ.സിങ്,പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ എന്നിവരുടെ പേരുകളാണ് പുതിയ സിഎജി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: