ഞാനെന്ന ബോധമാണ് വസ്തുവിനെ അനുഭവിക്കുന്നത്. ആ വസ്ത്വനുഭവം മാറുമ്പോള്‍ ആ മാറ്റത്തെ അറിഞ്ഞുകൊണ്ടിരിക്കുന്ന വസ്തു സാക്ഷിയാണ്. സാക്ഷിയാകട്ടെ വസ്ത്വനുഭവവുമായി യാതൊരു ബന്ധവും ഇല്ലതാനും. പക്ഷേ, അന്തഃകരണത്തിലെ ഞാനിന്റെ അവസ്ഥ അതല്ല. അത്, വിഷയങ്ങളെ ഒപ്പിതന്നിലേക്ക് ചേര്‍ത്തുവയ്ക്കുന്ന അനുഭവവുമായി ബന്ധപ്പെടുന്നുണ്ട്. ആ വിഷയങ്ങള്‍ മാറുന്നുമുണ്ട്. അന്തഃകരണത്തില്‍ ‘ഞാന്‍’ ഉദയമാകുന്നത് അതിന്റെ അങ്ങേപ്പുറത്തുനിന്നാണ്. അങ്ങേപ്പുറത്തെ ആ സാക്ഷി, സാക്ഷിമാത്രനായിട്ടങ്ങനെയിരിക്കുകയാണ്. വിഷയത്തോടൊപ്പമാണ് ഞാനിന്റെ ഉദയം. വിഷയം ഒടുങ്ങുമ്പോള്‍ ‘ഞാനും’ ഒടുങ്ങുന്നു.
എന്നാല്‍ ഇതിന് രണ്ടിനും സാക്ഷി ഒന്നുതന്നെയാണ്. ആ സാക്ഷി, സാക്ഷ്യപ്പെടുമ്പോഴും, അല്ലാത്തപ്പോഴും അവിടെത്തന്നെയുണ്ട്. റോസ്, അനുഭവശേഷം മറഞ്ഞുകഴിയുമ്പോള്‍ സാക്ഷിഭാവവും എങ്ങോ മറഞ്ഞു. അതെങ്ങനെയെന്നാല്‍ രണ്ടുപേര്‍ തമ്മില്‍ അടിപിടി കൂടുന്നതായിക്കാണുന്ന ഒരുവന്, അതിന് സാക്ഷിയാണ്. അടികൂടിയവര്‍ മറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അയാള്‍ സാക്ഷിയാണോ? സാക്ഷ്യപ്പെടാന് ഒന്നുമില്ലാത്തതിനാല്‍ സാക്ഷിത്വഭാവം പിന്നെയില്ല. എന്നാലും അയാള്‍ അവിടെയുണ്ട്; സാക്ഷിഭാവം മറഞ്ഞെന്നേയുള്ളൂ. അതാണ് സാക്ഷിത്വമറ്റനില. അവിടെ വിഷയങ്ങളില്ലെന്നര്ത്ഥം. അപ്പോഴും സാക്ഷിയായി വര്‍ത്തിച്ച സത്ത, സാക്ഷിത്വമറ്റ നിലയില്‍ അവിടെ ഉണ്ട്. ഇങ്ങനെയാണ് സാക്ഷിത്വമെന്ന അവസ്ഥ പ്രജ്ഞയ്ക്ക് ഇല്ലാതാകുന്നത്. പ്രജ്ഞ ഇല്ലാതാവുന്നില്ല എന്നോര്‍ക്കുക.
– സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: