കണ്ണുപൊട്ടന് ആനയെ കണ്ടതുപോലെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പലരും വിലയിരുത്തുന്നത്. ഒരു കൂട്ടര് പറയുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുലിന്റെ മാജിക്കാണിതെന്ന്. അടുത്തവര്‍ഷം ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വിജയം കൊയ്യുമെന്നതിന്റെ സൂചനയാണത്രെ. മറ്റൊരുകൂട്ടര്‍ കണ്ട്ത് ബിജെപിയുടെ പതനമാണ്.
ആ കക്ഷിനിലം പരിശായി എന്നാശ്വസിക്കുന്നവരുണ്ട്. അഴിമതിക്കെതിരായ വിലയിരുത്തലാണെന്ന വാദവും ശക്തമാണ്. അതല്ല അസ്ഥിരതയാണ് ബിജെപിക്ക് വിനയായതെന്നും പറയുന്നുണ്ട്. ഇതെല്ലാം ജനവിധിയുടെ ഘടകമായിട്ടുണ്ടോ എന്ന സത്യസന്ധമായ പരിശോധനയാണാവശ്യം. തുടക്കത്തില്‍ പറഞ്ഞ രാഹുല്‍ പ്രചാരണത്തിനിറങ്ങിയ ആദ്യ തെരഞ്ഞെടുപ്പാണോ കര്‍ണാടകം!!
ഗുജറാത്തില്‍ പശുവും കിടാവും എന്നപോലെ അമ്മയും മോനും അലഞ്ഞ്തിരിഞ്ഞ് പ്രചരണകോലാഹലം നടത്തിയതല്ലെ എന്നിട്ടെന്തായി. ഇവര്‍ എവിടെയൊക്കെ പ്രചാരണത്തിനിറങ്ങി വാ തുറന്നുവോ അവിടെയല്ലാം ജനങ്ങള്‍ ഇവരുടെ മുന്നില്‍ ഹൃദയവാതില്‍ അടച്ചു. ഗുജറാത്തില്‍ കണ്ടത് അതാണ്. വാചകമടി കൈനീട്ടം വിറ്റിട്ടില്ല. അതിന് മുമ്പ് ഉത്തര്‍പ്രദേശ,് സ്വന്തം തട്ടകം. മായാവതി കുംഭകോണങ്ങളുടെ കുംഭമേളകള്‍ നടത്തിയ സംസ്ഥാനം. അവിടെയും പ്രചാരണത്തിന് നേതൃത്വം ഇവര്ക്കുതന്നെയായിരുന്നല്ലോ. മായാവതിയുടെ ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിച്ചെങ്കിലും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് കോണ്ഗ്രസിനല്ലല്ലോ സമാജ് വാദിപാര്ട്ടിക്കല്ലെ. ബീഹാറിന്റെ കഥയെന്താണ്. അവിടെ “ദാ വന്നൂ” കോണ്‍ഗ്രസ് ഭരണം എന്നവകാശപ്പെട്ടതായിരുന്നല്ലോ. ഫലം വന്നപ്പോള്‍ ‘ദാ പോയി’ കോണ്‍ഗ്രസിന് ബീഹാറും.
തമിഴ്നാട് ഡിഎംകെ കേന്ദ്രഭരണമുന്നണിയുടെ ഘടകകക്ഷിയായിട്ടുപോലും കോണ്‍ഗ്രസിന് കരപറ്റാനായിട്ടില്ല. അവിടെയും പ്രചാരണത്തിന് പോയിരുന്നു രാഹുല്‍. പക്ഷേ ജയലളിതയുടെ താരതള്ളിച്ചയില് രാഹുല്‍ മാജിക് തിളങ്ങിയില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവിടങ്ങളിലെല്ലാം രാഹുലും “അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കാം അതിലും നല്ലൊരു മാമാങ്കം” എന്ന മട്ടില്‍ മന്‍മോഹന്‍സിംഗും അഭ്യാസങ്ങള്‍ കാണിച്ചു. ഫലമുണ്ടായില്ല. കേരളത്തില്‍ ചാലക്കുടിയില്‍ തന്റെ പ്രതിപുരുഷനെന്നും പറഞ്ഞ് ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതോര്മ്മയില്ലേ. സ്വന്തം സ്ഥാനാര്‍ത്ഥിക്കുവേണ്ടി രാഹുല്‍ വോട്ടുപിടിക്കാനും ഇറങ്ങിയതാണ്. ഫലമുണ്ടായോ! എട്ടുനിലക്കല്ലെ പൊട്ടിയത്. അപ്പോള്‍ കര്‍ണാടകയില്‍ ജനവിധി നിര്‍ണയിച്ചത് രാഹുലിന്റെ മെയ് വഴക്കമല്ല, മറ്റ് പല കാര്യങ്ങളുമാണ്.
ബിജെപി കാഴ്ചവച്ച അസ്ഥിരതയാണ് ജനവിധി കോണ്‍ഗ്രസിനെ രക്ഷിച്ചത് എന്നുപറയുന്നതില്‍ കുറെ ശരിയുണ്ട്. പക്ഷേ സ്ഥിരതമാത്രമുണ്ടായാല് ജനങ്ങള്‍ സംതൃപ്തരാകുമോ? അങ്ങിനെയാണെങ്കില്‍ പശ്ചിമബംഗാളില്‍ എന്തേ സഖാക്കളെ സിപിഎം തറ പറ്റിയത്? മൂന്നരപതിറ്റാണ്ട്. അതില്‍ കാല്‍നൂറ്റാണ്ട് ഒരേ ഒരാള്‍ മുഖ്യമന്ത്രി. തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നോ? എന്നിട്ടും മികച്ച ഭരണം കാഴ്ചവയ്ക്കാനായോ? തൊഴിലില്ലായ്മ പരിഹരിച്ചോ! പട്ടിണിമാറ്റാന്‍ കഴിഞ്ഞോ? വികസനമെന്ന മോഹം സുഖനിദ്രയില്നിന്നുണര്ന്നോ? കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ മഹാഭൂരിപക്ഷം ബംഗാളികളായതെന്തുകൊണ്ട്? ഭൂമിയിലെ സ്വര്‍ഗമെന്ന് പാടി നടന്നവര്‍ ബംഗാളിനെ നരകത്തെക്കാള്‍ കഷ്ടാല്‍ കഷ്ടതരമാക്കിയതാരാണ്? സ്ഥിരതാവാദക്കാര് മമതാ ബാനര്‍ജി എന്ന ഏകാംഗ പട്ടാളത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കേണ്ടിവന്നില്ലേ? നരേന്ദ്രമോദി വികസനമുണ്ടാക്കിയില്ല പട്ടിണി മാറ്റിയില്ല എന്ന് പാടിനടക്കുന്നവരോട് ഒരേ ഒരു ചോദ്യം എത്ര ഗുജറാത്തികള്‍ കേരളത്തില്‍ തൊഴിലന്വേഷിച്ച് എത്തുന്നുണ്ട്? ബിജെപിയുടെ കര്‍മദോഷം അത് തന്നെയാണ് കര്‍ണാടക ഫലം.
പദവി പാര്‍ട്ടി നല്കുന്നതായാലും ജനങ്ങള്‍ അനുഗ്രഹിച്ച് ഏല്പ്പിക്കുന്നതായാലും വിനയപൂര്‍വം അത് ഉപയോഗപ്പെടുത്തണം. അഹന്തയും താന്‍പെരുമയും പ്രകടിപ്പിക്കാനുള്ള അവസരമാക്കിയാല്‍ ‘ഡും’. ഏല്പ്പിച്ചവര്തന്നെ അത് തിരിച്ചെടുക്കും. അറിയുകയും പറയുകയും പങ്കിടുകയും ചെയ്യുന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം. അധികാരം അണികളേയും ജനങ്ങളേയും അവഹേളിക്കാനും അവഗണിക്കാനുമുള്ള അവസരമാക്കിയാല്‍ കര്‍ണാടക എവിടെയും ആവര്‍ത്തിക്കാം.
കര്‍ണാടകയില്‍ അഞ്ചുവര്‍ഷം മുമ്പ് ബിജെപി അധികാരത്തിലെത്തിയത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് “ട്വന്റി ട്വന്റി” എന്ന ഊഴം കുമാരസ്വാമി പാലിക്കാതിരുന്നപ്പോള്‍ ബിജെപിക്കനുകൂലമായുണ്ടായ അനുകമ്പ അതിലൊന്നാണ്. ജനങ്ങളൊന്നാകെ ബിജെപിയെ സഹായിച്ചു. ബിജെപിയുടെ സംഘടനാശക്തിയുടെ പ്രതിഫലനമായിരുന്നില്ല അതെന്ന് മനസിലാക്കാതെ പോയത് തെറ്റ് തന്നെയാണ്. യെദ്യൂരപ്പക്ക് നേരെ ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും അകറ്റിനിര്‍ത്താന്‍ ബിജെപി കാണിച്ച ആര്‍ജവം തത്ത്വാധിഷ്ഠിതം തന്നെയായിരുന്നു. ജനങ്ങളത് പൊറുക്കുമായിരുന്നു. പക്ഷേ യെദ്യൂരപ്പക്ക് പകരം മുഖ്യമന്ത്രിയായ സദാനന്ദഗൗഡയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയതിന്റെ ന്യായം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല എന്നുവേണം കരുതാന്‍.
പൊതുവെ ശാന്തന്, സല്‍സ്വഭാവി, പാര്‍ട്ടി നിര്‍ദ്ദേശത്തിനും ജനഹിതത്തിനും എതിരായി പെരുമാറാനറിയാത്ത സദാനന്ദഗൗഡയെ ബലികൊടുത്തതിനെ അംഗീകരിക്കാന്‍ വലിയൊരു വിഭാഗം വോട്ടര്മാര്ക്കായില്ല. അങ്ങിനെ ബിജെപിയുടെ ‘സെല്‍ഫ് ഗോള്‍’ എതിര്‍ചേരിയുടെ വിജയത്തിന് കാരണമായി. അല്ലാതെ അവരുടെ കളിയുടെ മിടുക്കുകൊണ്ടല്ല ഈ നേട്ടമെന്ന് നിസ്സംശയം പറയാം. മറിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ ഗണ്യമായ ഉയര്‍ച്ച കാണേണ്ടതായിരുന്നു.
ബിജെപിയുടെ 12.5 ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ അതില്‍ 10 ശതമാനം കൊണ്ടുപോയത് യെദ്യൂരപ്പയുടെ കെജെപിയാണ്. രണ്ടര ശതമാനത്തോളം മറ്റൊരു വിമതര്‍ ശ്രീരാമലുവും നേട്ടമാക്കി. രണ്ട്ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കൂടുതല്‍ കിട്ടിയത്. കര്‍ണാടകയില്‍ അഴിമതിക്കൊപ്പം ബിജെപി നിന്നില്ലെന്നതാണ് കെജെപിയുണ്ടാക്കാന് കാരണം. അതുകൊണ്ടുതന്നെ അഴിമതിക്കെതിരായ വിജയമെന്ന വ്യാഖ്യാനവും കഴമ്പുള്ളതല്ലേയല്ല. കര്‍ണാടകയില്‍ 3,12,16,708 വോട്ടാണ് പോള്‍ ചെയ്തത്. അഴിമതിക്കാരനെന്ന് മുദ്രയടിക്കപ്പെട്ട യെദ്യൂരപ്പയുടെ കക്ഷി 3060348 വോട്ട് നേടി. പോള്‍ ചെയ്ത വോട്ടിന്റെ 9.83ശതമാനമാണ് ഇത്. 63 മണ്ഡലങ്ങളില്‍നിന്നാണ് കെജെപിയ്ക്ക് അവരുടെ 71%വോട്ടും ലഭിച്ചത്. 141 മണ്ഡലങ്ങളില്‍നിന്നും 7ലക്ഷത്തോളം വോട്ടേ നേടാന്‍ കഴിഞ്ഞിള്ളൂ. 60 മണ്ഡലങ്ങളില്‍ രണ്ടായിരത്തില്‍ താഴെയായിരുന്നു കെജെപിയുടെ വോട്ട്. 23 സീറ്റില്‍ കോണ്‍ഗ്രസിന് തുണയായതും ബിജെപിയ്ക്ക് വിനയായതും കെജെപിയുടെ സാന്നിദ്ധ്യമാണ്.
ബിജെപി പുതുമഴക്കെത്തിയ പാറ്റകളല്ല. ഒരുപാട് പാരമ്പര്യം അതിനുണ്ട്. കടമയും കര്‍ത്തവ്യവും വലുതാണ്. അത് നിറവേറ്റാതെ ബിജെപിയെ വിസ്മൃതിയിലാക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. കര്‍ണാടകയിലെ പരാജയം ഇന്ത്യയൊട്ടാകെയുള്ള വിജയത്തിനുള്ള അവസരമാക്കാന്‍ ബിജെപിക്ക് കഴിയേണ്ടതാണ്. ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്നതായിരിക്കണം ലക്ഷ്യം. അതിനിടയില്‍ മുപ്പിളമ തര്‍ക്കങ്ങളൊന്നും തടസമാകരുത്. കിടമത്സരങ്ങള്‍ ഉയരങ്ങളിലെത്താനും ജനങ്ങളെ സേവിക്കാനും സംഘടനയുടെ വ്യാപനത്തിനുമാകണം. അല്ലാതുള്ളതൊന്നിനും ജനങ്ങളുടെ അണികളുടെ അംഗീകാരമുണ്ടാകില്ല. കര്‍ണാടകം നല്കുന്ന സന്ദേശം അതാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: