സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത പഴിയും കുറ്റപത്രവുമാണ് പരമോന്നത നീതിപീഠം യുപിഎ സര്‍ക്കാറിനെതിരെ നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് പോലും സുപ്രീംകോടതി നിരീക്ഷിക്കേണ്ട സാഹചര്യം. കള്ളന്മാരും പാതിരാ കവര്‍ച്ചയ്ക്ക് ചൂട്ടുപിടിക്കുന്നവരും ഉള്‍പ്പെട്ട കേന്ദ്രഭരണത്തിന് നേരെ പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും പരിമിതമായ വാക്കുകളാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. കല്‍ക്കരി കുംഭകോണത്തിന്റെ നാള് വഴികള്‍ പരിശോധിക്കുമ്പോള്‍ പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെയാണ് കരിപുരണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിനുള്ള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു റിട്ടേര്‍ഡ് ജഡ്ജിയെ തന്നെ ചുമതലപ്പെടുത്തിയതായി എന്നു കോടതി പറയുമ്പോള്‍ അതില്‍പ്പരം കഠിനവാക്കുകള്‍ പറയേണ്ടതുണ്ടോ ? ആത്മാഭിമാനം ലവലേശമുണ്ടെങ്കില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം മുഴുവനും കേള്‍ക്കാന്‍ കാത്തിരിക്കാതെ രാജികത്ത് നല്കില്ലേ ?
അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, സിബിഐ കൂട്ടിലടച്ച തത്തയാണെന്നും യജമാനന്റെ സ്വരത്തിലാണ് സിബിഐ എന്ന തത്ത സംസാരിക്കുന്നതെന്നും വിമര്‍ശിച്ചിരിക്കുന്നു.സിബിഐയ്ക്ക് പല മേലാളന്മാരുണ്ടെന്നു സത്യവാങ്മൂലം വ്യക്തമാക്കുന്നതായി കോടതി ആക്ഷേപിച്ചത് ഗൗരവമേറിയതാണ്. സിബിഐ സ്വതന്ത്രമാകുന്നതിനു സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോ എന്നു കോടതി ആരാഞ്ഞിട്ടുണ്ട്. നിയമനിര്‍മാണം പരിഗണനയിലുണ്ടെങ്കില്‍ ഇടപെടില്ലെന്നും പരിഗണനയിലില്ലെങ്കില് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സിബിഐക്ക് അനിയന്ത്രിത അധികാരങ്ങള്‍ പാടില്ല. കടിഞ്ഞാണില്ലാത്ത കുതിര അപകടകാരിയാണെന്നും കോടതി നിരീക്ഷിച്ചു. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ.വഹന്വതിക്കെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തി. തിരുത്തല്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയെയും കല്‍ക്കരി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയെയും കോടതി വിമര്‍ശിക്കുമ്പോള്‍ അത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കെതിരായ വിമര്‍ശനം തന്നെയാണ്. മന്ത്രിമാരറിയാതെ സെക്രട്ടറിമാര്‍ ഇടപെടേണ്ട കാര്യമില്ല. അതിനവര്‍ക്ക് ധൈര്യം ഉണ്ടാകില്ല. കരട് റിപ്പോര്‍ട്ട് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തത് അംഗീകരിക്കാനാവില്ല. മന്ത്രിമാര്‍ക്ക് സിബിഐ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ അധികാരമില്ല. സ്ഥിതിവിവര റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ മാത്രമേ മന്ത്രിമാര്‍ക്ക് അധികാരമുള്ളുവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കല്‍ക്കരിപാടം ഇടപാടില്‍ 186000 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. ഇതുണ്ടായത് ഖാനി വകുപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരിട്ട് ഭരിച്ചപ്പോഴാണ്. അപ്പോള്‍ കുംഭകോണത്തിന്റെ ആണിക്കല്ലെവിടെ എന്ന് വ്യക്തമാണ്. ലോകമറിയുന്ന സാമ്പത്തിക വിദഗ്ധനെന്നവകാശപ്പെടുന്ന മന്‍മോഹന്‍സിംഗിന്റെ കയ്യൊപ്പുമൂലമാണ് ഖജനാവിന് ഇത്രയും പണം നഷ്ടമായത്. ഇതാര്‍ക്കുവേണ്ടി നടത്തിയ കുംഭകോണമെന്ന അന്വേഷണം ചെന്നെത്തുന്നത് എവിടെയാകുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെയാണ് ഇടപെട്ട നിയമന്ത്രിയും വകുപ്പുമന്ത്രിയുമൊന്നും രാജിവയ്ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്ക്കാന് കോണ്‍ഗ്രസ് തീരുമാനിച്ചത്. കോഴ നല്കുമ്പോഴും വാങ്ങുമ്പോഴും നേരിട്ട് സിബിഐയുടെ പിടിയിലായ കേസില്‍ മുഖ്യപ്രതി റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്സിലാണ്. ബിന്സിലിന്റെ അഴിമതി മുന്‍കാല പ്രാബല്യത്തോടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബന്‍സിലും മന്ത്രിസ്ഥാനം ഒഴിയരുതേ എന്ന് തലയില്‍ കൈവച്ചാണത്രെ മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചത്.
കേന്ദ്രത്തില്‍ ഒരു കൂട്ടുകവര്ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് പരക്കെ വാഴ്ത്തപ്പെടുന്ന പ്രതിരോധമന്ത്രി എ.കെ ആന്റണിപോലും അതില്‍നിന്നും വേറിട്ടു നില്ക്കുന്നില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങളൊന്നുമല്ല കേന്ദ്രമന്ത്രിസഭയുടെ ഇപ്പോഴത്തെ അജണ്ട. വിലക്കയറ്റം അവര്‍ക്ക് വിഷയമല്ല. ചൈന ഏതാണ്ട് 20 കിലോമീറ്ററിലധികം ഇന്ത്യന്‍ മണ്ണ് കടന്നുകയറിയതും അവരെ അലോസരപ്പെടുത്തുന്നില്ല. പാക്കിസ്ഥാന് നമ്മുടെ അതിര്‍ത്തി കാക്കുന്ന സുരക്ഷാഭടന്മാരെ പിടികൂടി കഴുത്തറുത്ത് തലയും കൊണ്ട് പോകുന്നു. അതിര്‍ത്തിയില്‍ വസിക്കുന്നവരേയും പിടികൂടി കൊന്നുതീര്‍ക്കുന്നു. കുടിവെള്ളമില്ല, തൊഴിലില്ല, പട്ടിണിമരണം നടമാടുന്നു. ‘പ്രായഭേദമ’ന്യേ സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്നു. അതില്‍ക്കൂടുതലും കേന്ദ്രം നേരിട്ട് പോലീസിനെ നിയന്ത്രിക്കുന്ന ദല്‍ഹിയില്‍. ഇതൊന്നും കേന്ദ്രഭരണന്മാര്ക്ക് തലവേദനയാകുന്നില്ല. കുംഭകോണങ്ങളില്‍ നിന്നും തലയൂരാന്‍ നീതിന്യായ സംവിധാനങ്ങളെപ്പോലും തകിടം മറിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഈ സര്‍ക്കാറിനെ ജനങ്ങള്‍ പേറണോ? ആര്‍ക്കാണീ സര്‍ക്കാറിനെ വേണ്ടത് ? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്രയും വേഗം ഈ മാരണം മാറിക്കിട്ടാനുള്ള പ്രയത്നമാണ് ഇന്നത്തെ അടിയന്തിരാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: