ഒരു ചാവേറായിരുന്നില്ല സരബ്. അതിര്‍ത്തി കാവലിന് നിന്ന പട്ടാളക്കാരനുമായിരുന്നില്ല. ഒരു സാധാരണ ഭാരതീയന്. തനി നാടന്‍ കൃഷിക്കാരന്. ഭാരതീയനായതുകൊണ്ട് മാത്രം അയല്‍രാജ്യത്ത് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ടവന്. ജീവിതം കരുപ്പിടിപ്പിക്കേണ്ട യൗവനമത്രയും തടവറയിലെ ക്രിമിനലുകളുടെ കൊടും പീഡനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കാന്‍ വിധിക്കപ്പെട്ടവന്. ഇരുപത്തിരണ്ടുവര്ഷമാണ് സരബ്ജിത്ത് സിങ് പാകിസ്ഥാനിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിഞ്ഞത്, ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ജീവന് വെടിയുംവരെ.
സരബിന് നീതിതേടി രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നില്ല. രണ്ടു പതിറ്റാണ്ടുകാലം നീതിനിഷേധിക്കപ്പെട്ടവന് വേണ്ടി കൊടിപിടിക്കാനും ഉപരോധങ്ങള്‍ തീര്‍ക്കാനും ബുദ്ധിജീവിപ്പട ഉണ്ടായില്ല. മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാലമത്രയും മിണ്ടാട്ടമില്ലായിരുന്നു. എല്ലാ ഭാരതീയരെയും എന്ന പോലെ വന്നുചേര്‍ന്ന ദുരന്തത്തില്‍ സരബ് തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നു.
പഞ്ചാബ് അതിര്‍ത്തിയില്‍ തരന് താരണ് ജില്ലയിലെ ഭീവണ്ഡിയില്‍ സ്വന്തമായി ഉണ്ടായിരുന്ന ഇത്തിരിപ്പാടത്ത് തിന വിതച്ചും കാലിയെ മേച്ചും കഴിഞ്ഞുപോന്നിരുന്ന ഒരു സാധാരണക്കാരന്. ഭാര്യയെയും രണ്ടുപെണ്‍മക്കളെയും അവരുടെ ഭാവിയേയും കുറിച്ച് ചെറുപ്പത്തിലേ വേവലാതി പൂണ്ടു നടന്നിരുന്ന ഗ്രാമീണയുവാവ്. എല്ലുമുറിയെ പണിയെടുത്ത് തിനവിറ്റും പാലുവിറ്റും ജീവനോപാധി കണ്ടെത്താന്‍ പാടുപെട്ട ഭാരതീയ കര്‍ഷകന്റെ ജീവിതം. അതിനപ്പുറം ഒന്നുമായിരുന്നില്ല സരബ് എന്ന ഇരുപത്തേഴുകാരന്.
ഒരുദിവസം പാടത്ത് നിലമുഴുവാന്‍ പോയ സരബ് മടങ്ങിവന്നില്ല. നീണ്ട ഒമ്പതുമാസം അയാളെക്കുറിച്ചൊന്നും നാടറിഞ്ഞില്ല. ഒടുവില്‍ പെങ്ങള് ദല്‍ബീര്‍ കൗറിന് വന്ന കത്തിലാണ് സരബ് പാക് ജയിലിലാണെന്ന വിവരമെത്തുന്നത്. അല്പം മദ്യപിച്ചതിന്റെ ലഹരിയില്‍ അബദ്ധത്തില്‍ വാഗഅതിര്ത്തി കടന്ന സരബിനെ പാക് പട്ടാളം പിടിക്കുകയായിരുന്നു. പിന്നീട് അവര്‍ പറഞ്ഞതുമാത്രമേ നമ്മള് കേട്ടുള്ളു. സരബ് ചാരനാണ്, ചാവേറാണ്…. ലാഹോറിലും ഫൈസാബാദിലും നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനാണ് തുടങ്ങി ചാര്‍ത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകി. തൊട്ടടുത്ത വര്‍ഷം വിചാരണക്കോടതി സരബിനെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നുള്ള കോടതികളെല്ലാം അതുശരിവച്ചു. ദയാഹര്‍ജികള്‍ പലതും തള്ളപ്പെട്ടു. പതിനാലുപേരുടെ മരണത്തിനുത്തരവാദിയായ കൊടുംഭീകരനെന്ന് പാക് ഭരണകൂടം ആ പാവം കര്‍ഷകനെ മുദ്രകുത്തി. ഒരാള്‍ക്ക് നിവര്‍ന്ന് നില്ക്കാന് ഇടമില്ലാത്ത ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ടു പത്തുവര്‍ഷം.
ഭാരതത്തില്‍ ഒരു ഭരണകൂടം ഉണ്ട് എന്ന് പറയപ്പെടുന്നു. എന്തായിരുന്നു ഈ പ്രശ്നത്തില്‍ അവരുടെ നിലപാട്? കോട്ട് ലഖ്പത് ബാരക്കില്‍ കഴിഞ്ഞയാഴ്ച സഹതടവുകാരായ ഭീകരന്മാര് ഈ മനുഷ്യനെ തല്ലിക്കൊല്ലുമ്പോഴും അയാള്‍ക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചു എന്ന് ജയിലധികൃതര്‍ ലോകത്തെ അറിയിക്കുമ്പോഴും യുപിഎ സര്‍ക്കാരിനെ നയിക്കുന്ന മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി അഴിമതിയുടെ അഴുക്കുചാലില്‍ ആസ്വദിച്ച് നീരാടുകയായിരുന്നു. ഹരേണ്‍ പി. റാവല്‍ എന്ന അറ്റോര്‍ണി ജനറലിനെ ബലിയാടാക്കി, അശ്വനികുമാര്‍ എന്ന നിയമമന്ത്രിയെ വേണ്ടിവന്നാല്‍ ബലിനല്കാന് ഒരുക്കിനിര്‍ത്തി, സ്വന്തം തടി രക്ഷിക്കാനുള്ള അഭ്യാസങ്ങള്‍ പരിശീലിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിനേക്കാള്‍ വിചിത്രമാണ് നമ്മുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ മൗനം.
മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ രണ്ട് പട്ടാളക്കാരുടെ ശിരസ്സറുത്തുകൊണ്ടുപോയി പാകിസ്ഥാന്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചമേല് സിംഗ് എന്ന തടവുകാരന് ലാഹോര്‍ ജയിലില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ സരബും. അജ്മല്‍ കസബിനും അഫ്സര്‍ ഗുരുവിനും മരണംവരെ ബിരിയാണി വച്ച് വിളമ്പിയ രാജ്യഭരണകൂടം എന്ത് മറുപടി പറയും സരബിന്റെ കുടുംബാംഗങ്ങളോട്. തങ്ങളുടെ അച്ഛന്റെ മടങ്ങിവരവിന് വേണ്ടി ഈ മന്ത്രിമാരുടെ ഓഫീസ് വരാന്തകളില്‍ മാസങ്ങള്‍, അല്ല വര്‍ഷങ്ങളായി കൂപ്പുകൈയുമായി യാചിച്ചു നിന്ന ആ പെണ്മക്കളോട് സരബിന്റെ ജീവന് വേണ്ടി കോടതി വരാന്തയില്‍ കയറിയിറങ്ങിയ സഹോദരി ദല്‍ബീര്‍ കൗറിനോട്, ഒരുനോക്കു കാണാന്‍ കൊതിച്ചു കാത്തിരുന്ന പ്രിയ പത്നി സുഖ്പ്രീത് കൗറിനോട്….
ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം മന്‍മോഹന്‍സിംഗ് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നു. സരബ് ഭാരതത്തിന്റെ ധീരപുത്രന് എന്നാണ് വിലാപം. രാജ്യത്തിന്റെ ആത്മാഭിമാനത്തിനേറ്റ കളങ്കമാവുകയാണ് കല്‍ക്കരി പുരണ്ട ഈ സര്‍ക്കാര്‍. രാജ്യത്തോടും ജനാധിപത്യ സംവിധാനത്തോടും പരമാധികാരത്തോടും ലവലേശം ഉത്തരവാദിത്വമില്ലാത്ത അന്തസ്സുകെട്ട സര്‍ക്കാര്‍. ഒടുവില്‍ സരബിന് അവര്‍ ദേശീയബഹുമതികളോടെ അന്ത്യയാത്ര നല്കുന്നു. പാകിസ്ഥാന് എന്ന അസംബന്ധം അവസാനിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിട്ടും രാജ്യാന്തര നയതന്ത്ര ബന്ധങ്ങളുടെ ചിട്ടവട്ടങ്ങള്‍ തെരയുകയാണ് ഇന്ത്യന്‍ ഭരണകൂടം. ശക്തമായ ഒരു മറുപടി നല്‍കാനുള്ള ത്രാണിപോലും കാട്ടാതെ മുഴുവന്‍ ഭാരതത്തിന്റെയും ആത്മവീര്യത്തിനുമേല്‍ അപമാനത്തിന്റെ അഴിമതിക്കെട്ടുകള്‍ നിറച്ച് ഒരുഭരണകൂടം ഇങ്ങനെ നിലനില്ക്കേണ്ടതുണ്ടോ. ദേശീയ സ്വാഭിമാനത്തിനുമേലേറ്റ ഈ കളങ്കം തുടച്ചുനീക്കേണ്ട ബാധ്യത സരബിന്റെ യഥാര്‍ത്ഥ അവകാശികളുടേതാണ്, ഭാരതീയരുടേതാണ്.
സരബിന്റെ ജയില്‍വാസവും ദാരുണമരണവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഓരോ ഭാരതീയന്റെയും അകം പൊള്ളിക്കുന്നുണ്ട്. വിചാരണയില്ലാതെ തടവില്‍ കഴിയുന്നു എന്ന പേരില്‍ കൊടും ഭീകരന്മാര്ക്ക് വേണ്ടി പ്രസംഗിച്ചും എഴുതിയും പണപ്പിരിവ് നടത്തിയും കാലക്ഷേപം നടത്തുന്നവര്‍ സരബിനെക്കുറിച്ചറിയണം. പാര്‍ലമെന്റാക്രമണക്കേസില്‍ തൂക്കിക്കൊല്ലപ്പെട്ട അഫ്സര്‍ ഗുരുവിന് വേണ്ടി വാദമുഖങ്ങള്‍ നിരത്താനിറങ്ങിയ അഭിഭാഷക പ്രമുഖന്മാര് സരബിനെ കാണണം. സരബ് ഒരു പ്രതീകമാണ്. അയാള്‍ നെറ്റിയില്‍ അണിഞ്ഞിരുന്ന കുങ്കുമക്കുറി ഒരു നാടിന്റെ അഭിമാനവുമാണ്. ഭാരതീയനായതിന്റെ പേരില്‍ മാത്രം വധിക്കപ്പെട്ട സരബ് ഒരു തിരിച്ചറിവിന്റെ കൂടി പ്രതീകമാണ്. ഇച്ഛാശക്തിയും ലക്ഷ്യബോധവുമുള്ള ഒരു ഭരണകൂടത്തിന് മാത്രമേ അയല്പക്കത്തെ ആ അസംബന്ധത്തെ അവസാനിപ്പിക്കാനാവു എന്ന തിരിച്ചറിവിന്റെ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: