ജനകീയ നാടകങ്ങള്‍ രചിച്ച് സഹൃദയ മനസുകളില്‍ അരങ്ങുവാണിരുന്ന നാടകാചാര്യന് പി.ആര്.ചന്ദ്രന് ഓര്‍മ്മയായിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. അഞ്ഞൂറിലേറെ സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട ജനപ്രിയ നാടകമായ ‘അക്കല്ദാമ’ യുടെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായിരുന്ന പി.ആര്.ചന്ദ്രന് കഴിഞ്ഞ വര്‍ഷമാണ് കുടമാളൂരിലുള്ള വസതിയില്‍ വച്ച് അന്തരിച്ചത്. അഹല്യ, മിഥ്യ, സാലഭഞ്ജിക, സത്യംശിവംസുന്ദരം, അവനെ ക്രൂശിക്കുക, ജ്വാല, വിസ്മൃതി തുടങ്ങി പതിനെട്ടോളം നാടകങ്ങള്‍ അദ്ദേഹം രചിച്ചു. നടന് മധു സംവിധാനം ചെയ്ത ‘അക്കല്ദാമ’, ‘കാമം ക്രോധം’ തുടങ്ങിയ സിനിമകളുടെ രചന പി.ആര്.ചന്ദ്രന്റേതായിരുന്നു.
1971ല്‍ ആണ് അക്കല്ദാമ വേദിയിലെത്തുന്നത്. കേരള യൂണിവേഴ്സിറ്റി ഈ കൃതി പാഠപുസ്തകമാക്കിയിരുന്നു. പദങ്ങള്‍ കൊണ്ട് ആശയ പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളത് കരിക്കട്ട കൊണ്ട് കാഞ്ചനഖണ്ഡം സൃഷ്ടിക്കുന്ന പ്രതിഭയുടെ പ്രക്രിയയാണ്. ഇതിനുള്ള ജന്മവാസന പി.ആര്.ചന്ദ്രനുണ്ടെന്ന് അക്കല്ദാമ തെളിയിക്കുന്നു- എന്‍.എന്‍.പിള്ള ചൂണ്ടിക്കാട്ടുകയുണ്ടായി. 1970ല്‍ പി.ആര്.ചന്ദ്രന് എഴുതിയ അഹല്യ കേരളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീപക്ഷ നാടകമാണ്. പുരുഷന്മാരുടെ ക്രൂരതയും സമൂഹം എത്രമാത്രം ഈ ക്രൂരന്മാരെ സംരക്ഷിക്കുന്നുവെന്നും പരിവേഷങ്ങളില്ലാതെ ചടുലഭാഷണങ്ങളിലൂടെ ചിത്രീകരിക്കുന്ന മലയാളത്തിലെ ഉത്തമനാടകമെന്നാണ് കെപിഎസ് മേനോന് അഹല്യയെ വിലയിരുത്തിയത്. 1971ല്‍ ഈ നാടകത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അഹല്യയ്ക്കും അക്കല്ദാമയ്ക്കും ഗാനരചന നിര്‍വ്വഹിച്ചത് ഏറ്റുമാനൂര്‍ സോമദാസനായിരുന്നു.
തന്റെ പതിമൂന്നു വയസുമുതല്‍ പി.ആര്.ചന്ദ്രനുമായുള്ള പരിചയം ആര്‍ട്ടിസ്റ്റ് സുജാതന്‍ അനുസ്മരിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ സംസ്ഥാന നാടകോത്സവത്തില്‍ ‘സ്വപ്നം’ എന്ന നാടകത്തിലെ നടനായി എത്തിയ ചന്ദ്രന്‍സാറിനെ പരിചയപ്പെട്ടത് അന്നവിടെ നാടകത്തിനുള്ള രംഗപടവുമായി ചെന്നപ്പോഴാണ്. നടനില്‍ നിന്നും അമേച്വര്‍ നാടകങ്ങളുടെ രചയിതാവായും പ്രൊഫഷണല്‍ നാടകകൃത്തായും ചന്ദ്രന് വളര്‍ന്നു. ഗീഥാ ആര്‍ട്സിന്റെ ‘നിറങ്ങള്‍’ എന്ന നാടകത്തിലൂടെ അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞു. ഗീഥയുടെ ഇരുപതോളം നാടകങ്ങളില്‍ സംവിധായകന് ചാച്ചപ്പനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. എഴുപത് എണ്‍പത് കാലഘട്ടങ്ങളില്‍ മലയാള നാടകവേദിക്ക് ഒരു പുഷ്കലകാലം സൃഷ്ടിക്കുന്നതില്‍ പി.ആര്.ചന്ദ്രന് ഗണ്യമായ പങ്കുവഹിച്ചു. ചന്ദ്രന്റെ നിരവധി നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ആര്‍ട്ടിസ്റ്റ് സുജാതന്‍ പങ്കുവയ്ക്കുന്നു.
ആന്റണി ചെക്കോവിന്റെ ‘പെരുവഴിയിലൂടെ’ എന്ന നാടകത്തിന്റെ വിവര്‍ത്തനം വായിച്ചാണ് പി.ആര്.ചന്ദ്രന് എന്ന എഴുത്തുകാരനെ താന്‍ തിരിച്ചറിഞ്ഞതെന്ന് നാടകനടനായ ബാബു കിളിരൂര്‍ സ്മരിക്കുന്നു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വച്ച് ചന്ദ്രന്സാറിന്റെ ‘മിഥ്യ’ എന്ന നാടകം കണ്ടതിന്റെ പ്രചോദനമാണ് തന്നെ ഒതു നടനാക്കിയത്. ഗീഥാ ആര്‍ട്സിന്റെ റിഹേഴ്സല്‍ ക്യാമ്പുകളില്‍ വച്ച് ചന്ദ്രന്‍സാര്‍ നല്കിപ്പോന്ന നിര്‍ദ്ദശങ്ങളാണ് തന്നെപ്പോലുള്ളവരില്‍ നാടകകലയെപ്പറ്റി ഒരു സമഗ്രാവബോധം സൃഷ്ടിച്ചത്. മലയാറ്റൂര്‍ രാമകൃഷ്ണനെ പരിചയപ്പെടുത്തിയതും അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന സാഹിത്യ ചര്‍ച്ചകളില്‍ ചന്ദ്രന്സാറിനോടൊപ്പം പങ്കെടുത്തതിന്റെയും അനുഭവങ്ങള്‍ ബാബു കിളിരൂര്‍ അനുസ്മരിച്ചു.
കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: