2003 മെയ് 2ലെ മാറാട് കൂട്ടക്കൊല കേരള ചരിത്രത്തിലെ അപൂര്‍വ്വസംഭവമാണ്. കേരളം കണ്ട ക്രിമിനല്‍ കേസ്സുകളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതാണിത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.ആന്റണി മാറാട് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് സമാനതകളില്ലാത്ത ക്രൂരത എന്നാണ്. അതുകൊണ്ടാണ് മാറാട് കേസ് വിചാരണയ്ക്ക് പ്രത്യേക കോടതിയെ തന്നെ നിശ്ചയിച്ചത്. ഈ കേസിനെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഒരു പ്രകോപനവുമില്ലാതെ എട്ടുപേരെ അരിഞ്ഞുവീഴ്ത്തിയ കേസ്സില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷതന്നെ കോടതി നല്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ വിചാരണനേരിട്ട 139 പേരില്‍ 63 പേര് കുറ്റക്കാരാണെന്നു വിധിച്ച കോടതി ഇതില്‍ 62 പേര്‍ക്കും കൊലപാതകകുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കുകയാണുണ്ടായത്. റിവിഷന്‍ പരാതിയില്‍ പിന്നീട് ഹൈക്കോടതി 26 പേരെ കൂടി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 2002ലെ കലാപത്തില്‍ മൂന്ന് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് 2003ലെ ഹിന്ദുകൂട്ടക്കൊല എന്ന നിലയ്ക്ക് ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നു കരുതാനാവില്ല എന്ന് കോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചെയ്തവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്.
ഇത്തരത്തില്‍ വിധിവരാന്‍ കാരണം കേസന്വേഷിച്ച ഐ.ജി മഹേഷ്കുമാര്‍ സിംഗ്ലെയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണത്തില്‍ കാണിച്ച തിരിമറികളാണ്. 2002ലെ സാമുദായിക കലാപത്തിന്റെ തിരിച്ചടിയാണ് ഹിന്ദു കൂട്ടക്കൊല എന്ന നിലയ്ക്കാണ് കേസന്വേഷണം നടത്തിയത്. മാറാട് ബീച്ച്, മാര്‍വാ പാലസ്, ബേപ്പൂര്‍ പുളിമൂട്, മാറാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചന നടന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും അതിനുവേണ്ടി ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബ്ബലവും സ്വീകാര്യമല്ലാത്തതും ആയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന എന്ന കുറ്റം തെളിയിക്കാന്‍ അന്വേഷണഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ തെളിവൊന്നുമില്ലെന്നു കോടതി നിരീക്ഷിച്ചു. ഹാജരാക്കപ്പെട്ട മാര്‍വാ പാലസിലെ റജിസ്റ്ററില്‍ കൃത്രിമം കാണിച്ചിരുന്നു. കുറ്റവാളികളുടെ ഫോണ്‍വിളിയുടെ വിശദവിവരങ്ങളിലേക്ക് പോലീസ് അന്വേഷണം നടത്തിയില്ല. ഫോണ്‍വിളി സംബന്ധിച്ച രേഖകള്‍ ശേഖരിച്ചെങ്കിലും ഫോണ്‍ വഴി അവര്‍ ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുകയുണ്ടായില്ല.
പ്രതികളാക്കപ്പെടേണ്ട പലരേയും സാക്ഷികളാക്കിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ടി.യു.സജീവന് എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൊടുത്ത മൊഴിയില്‍ 98-ാം പ്രതി മൊയ്തീന്കോയയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഗൂഢാലോചനയുടെ വ്യാപ്തി എത്രയുണ്ടെന്നുകാണിക്കുന്നു. അന്നുണ്ടാകുന്ന അക്രമത്തില്‍ പരിക്കേല്‍ക്കുന്ന മുസ്ലീങ്ങള്‍ക്ക് ചികിത്സയ്ക്കും രക്തം നല്‍കാനും പരപ്പനങ്ങാടി ഭാഗത്തുനിന്നുള്ളവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചശേഷം തിരിച്ചുവരുമ്പോഴാണ് അയാള്‍ പോലീസിന്റെ പിടിയിലായത്. ഇതുസംബന്ധിച്ച് തുടരന്വേഷണമുണ്ടായില്ല. മാര്വാപാലസില് നടന്ന ഗൂഢാലോചനയില്‍ പരിക്കുപറ്റി ആശുപത്രിയിലെത്തുന്നവര്‍ക്കു ചികിത്സ നല്കാന് വേണ്ട സംവിധാനം ചെയ്യണമെന്നു തീരുമാനമെടുത്തിരുന്നതായി പറയപ്പെടുന്നു. ഇതിലൊന്നും തുടരന്വേഷണം നടന്നിട്ടില്ല.
ചെട്ടിപ്പടിക്കാരന് ലത്തീഫ് എന്ന ബോംബുവിദഗ്ദ്ധന് അന്നേ ദിവസം വൈകുന്നേരം ചക്കുംകടവില്‍ റെയില്‍വെ ഗെയ്റ്റില്‍ ഗതാഗതതടസ്സത്തില്‍ കുടുങ്ങിപ്പോയതിനാലാണ് കൂട്ടക്കൊലയില്‍ പങ്കാളിയാകാന്‍ പറ്റാതെ പോയത്. ഇയാള്‍ക്കായിരുന്നു ബോംബുനിര്‍മ്മാണത്തിന്റെ ചുമതല. അന്വേഷണവേളയില്‍ ഇയാള്‍ അറസ്റ്റുചെയ്യപ്പെട്ടില്ല. കുറ്റപത്രം തയ്യാറാക്കിയശേഷം ഇയാളെ തന്ത്രപൂര്‍വ്വം കോടതിയില്‍ ഹാജരാക്കിയപ്പോഴും ബോംബുനിര്‍മ്മാണം സംബന്ധിച്ച് ചോദ്യം ചെയ്യുകയുണ്ടായില്ല. ഗൂഢാലോചനയിലെ മുകള്ത്തട്ടിലുള്ളവരുമായി ബന്ധപ്പെടുന്ന കണ്ണിയായ ഇയാളെ ചോദ്യം ചെയ്യാതെ വിട്ടതോടെ ഗൂഢാലോചനയുടെ വലിയൊരംശം പുറത്തുവരുകയുണ്ടായില്ല. “മറ്റു സാക്ഷികളുടെ മൊഴിയില്‍ നിന്നും ലത്തീഫിന്റെ പങ്ക് വ്യക്തമായതിനാല്‍ അയാളെ ചോദ്യംചെയ്തില്ല” എന്നാണ് സിംഗ്ലെ ഇതുസംബന്ധിച്ച് മാറാട് അന്വേഷണകമ്മീഷന് മുന്‍പാകെ പറഞ്ഞത്. അതേപോലെ മറ്റൊരു കുറ്റവാളിയായ നഫിയെ, മദനിയുമായുള്ള അയാളുടെ ബന്ധത്തെ മുന്‍നിര്‍ത്തി ചോദ്യം ചെയ്തില്ല.
കലാപവുമായി ബന്ധപ്പെട്ട് പുഷ്പരാജനെ വധിക്കാന്‍ ഉപയോഗിച്ച വാള് ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ കേസ്സില്‍ പ്രതിയായ മുഹമ്മദാലി കൊലയ്ക്കുപയോഗിച്ച വാളില്‍ രക്തമുണ്ടായിരുന്നതായി ദൃക്സാക്ഷികളും പോലീസ് ഉദ്യോഗസ്ഥരും വാള് ബന്തവസ്സില്‍ എടുക്കുമ്പോള്‍ മൊഴി നല്‍കിയിരുന്നു. ബന്തവസ്സിലെടുത്ത വാള് കോടതിയില്‍ ഹാജരാക്കുമ്പോഴും അതില്‍ രക്തക്കറ ഉണ്ടായിരുന്നു.
എന്നാല്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ രാസപരിശോധനയ്ക്കെത്തിയപ്പോള് വാളിലെ രക്തക്കറ അപ്രത്യക്ഷമായിരുന്നു. കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് മാറാട് പ്രദേശത്തെ മുസ്ലീം കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോയതും പള്ളിയില്‍ വന്‍ തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും ദിവസങ്ങള്‍ക്കുമുമ്പേ സംഭരിച്ചതും നേരത്തെ ഈ പ്രദേശത്ത് വന്‍ ഗൂഢാലോചന നടന്നുവെന്നതും സംബന്ധിച്ച് പോലീസ് തെളിവ് ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല. വന്‍തോതിലുള്ള സാമ്പത്തിക സഹായം ഈ ഒരുക്കങ്ങള്‍ക്കായി പുറമെനിന്ന് കിട്ടിയിട്ടുണ്ടെന്നും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും വിവരം കിട്ടിയിട്ടും മഹേഷ്കുമാര്‍ സിംഗ്ലെയും സംഘവും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറായില്ല.
കൂടിയാല്‍ മൂന്നു മാസത്തെ ജയില്‍ ശിക്ഷയേ കിട്ടൂ എന്നും അതിലധികംകാലം ജയിലില്‍ കഴിയേണ്ടാത്തവിധം ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യപ്രതികളിലൊരാളായ മുഹമ്മദാലി, റസാക്ക് എന്ന പ്രതിയോട് പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചിരുന്നു. കഴുത്തിനുവെട്ടാനുള്ള പരിശീലനം നല്‍കുന്നതിനിടയ്ക്ക് പിന്മാറിപ്പോകാതിരിക്കാനാണ് ഇതു പറഞ്ഞതത്രേ. അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഉന്നതങ്ങളില്‍ നിന്നുതന്നെ സ്വാധീനിക്കുമെന്ന റസാക്കിന്റെ മൊഴിയിലെ സൂചന സത്യമാണെന്ന് മഹേഷ് കുമാര്‍ സിംഗ്ലെയുടെ അന്വേഷണരീതിയില്‍ നിന്നു മനസ്സിലാക്കാം.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച സി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഗൂഢാലോചന 2002ലെ കലാപത്തിനു മുമ്പേ ആരംഭിച്ചിരുന്നു എന്നു കണ്ടെത്തിയതായി അറിയുന്നു. ഇക്കാര്യം മഹേഷ്കുമാര്‍ സിംഗ്ലെയ്ക്കും കണ്ടെത്താവുന്ന കാര്യമാണ്. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അപ്പടി ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കയാണ് സിംഗ്ലെ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ മാറാട് ഗൂഢാലോചനയ്ക്ക് ഒത്താശ ചെയ്തിരുന്നു. ജില്ലാ കളക്ടറായ ടി.ഒ.സൂരജിനു കീഴിലുള്ള ജില്ലാ ഭരണകൂടവും അതിനു സൗകര്യം ചെയ്തിരുന്നു എന്നു സംശയിക്കാവുന്ന തെളിവുകളുണ്ട്. 2002ലെ സംഘര്‍ഷം ലഘൂകരിക്കാനും കേസന്വേഷണം നിഷ്പക്ഷമാക്കാനും സര്‍ക്കാര്‍ ശ്രമിച്ചില്ല. സംഘര്‍ഷ സാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ബിജിലി എന്ന മുസ്ലീം ചെറുപ്പക്കാരന് മാറാട്ടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഹക്കീം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഭീകരാക്രമണത്തിനു മുമ്പും പിമ്പും പ്രതികള്‍ ലീഗു നേതാക്കളെ ബന്ധപ്പെട്ടതായി തെളിവുണ്ടായിട്ടും സിംഗ്ലെ ഇക്കാര്യം അന്വേഷിച്ചില്ല. ലീഗ് നേതാവ് മായിന്‍ ഹാജിയെ ചോദ്യം ചെയ്യുന്നത് സിംഗ്ലെയുടെ ഇടപെടല്‍മൂലം തടസ്സപ്പെട്ടു.
സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ സമര്‍ത്ഥരായ ഉദ്യോഗസ്ഥരുണ്ടായിട്ടും സിംഗ്ലെയെ കൊണ്ടുവന്ന് കേസിന്റെ ചുമതലയേല്പിച്ചത് അന്നേ സംശയം ഉയര്‍ത്തിയിരുന്നു. സിംഗ്ലെയുടെ അച്ഛന് ചില മുസ്ലീം വ്യവസായികളുമായുള്ള കച്ചവടബന്ധം മാറാട് കമ്മീഷനു മുമ്പില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കേസന്വേഷണത്തില്‍ കുറ്റകരമായ വീഴ്ചവരുത്തിയ സിംഗ്ലെയുടെ പേരില്‍ ശിക്ഷാനടപടിസ്വീകരിക്കാന് കമ്മീഷന് സര്‍ക്കാറില്‍ ശുപാര്ശചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനുപകരം പാരിതോഷികമായി സിംഗ്ലയ്ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു. 2011ലെ വിശിഷ്ട സേവനത്തിനുള്ള മെഡലിനു ശുപാര്‍ശചെയ്യുന്ന അവസരത്തില്‍ അതിനുള്ള യോഗ്യത അദ്ദേഹത്തിനില്ലായിരുന്നു. ഇതവഗണിച്ച് മാറാട് കേസന്വേഷണത്തില്‍ സിംഗ്ലെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു എന്നു യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതെല്ലാം തന്നെ കുറ്റവാളികളെ രക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ഒത്തുകളിച്ചു എന്നും ഹിന്ദുകൂട്ടക്കൊലയുടെ പാപക്കറ യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാറുകളുടെ കൈകളില്‍ പുരണ്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി സര്‍ക്കാറും ഇസ്ലാമിക ഭീകരരും തമ്മിലുള്ള ഒത്തുകളിയില്‍ വഞ്ചിക്കപ്പെട്ടത് സംസ്ഥാനത്തെ ഹിന്ദുക്കളാണ്.
അഡ്വ.ബി.എന്‍.ബിനേഷ് ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: