ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ തന്നെ പ്രതിയാക്കിയ വിചാരണക്കോടതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്കിയ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. കേസില്‍ മെയ്15 ന് കോടതി കൂടുതല്‍ വാദംകേള്‍ക്കും.
സിഖ് വിരുദ്ധ കലാപത്തില്‍ ആറ് പേര് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സജ്ജന്‍ കുമാറിനെതിരെ കേസ്. സിബിഐ നേരത്തെ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തമാക്കിയിരുന്നു. ഇതിനെതിരേ കലാപത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ഷീല കൗര്‍ നല്കിയ ഹര്‍ജിയിലാണ് സജ്ജന്‍കുമാര്‍ പ്രതിചേര്‍ക്കപ്പെട്ടത്.
സജ്ജന്‍ കുമാറിനെ കൂടാതെ കേസിലെ പ്രതികളായ വേദപ്രധാന് എന്നറിയപ്പെടുന്ന വേദപ്രകാശ് പിയാല്‍, ബ്രഹ്മാനന്ദ ഗുപ്ത എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സുല്‍ത്താന്‍പുരിയില്‍ നടന്ന സിഖ് വിരുദ്ധകലാവുമായി ബന്ധപ്പെട്ട് 2010 ജൂലൈയിലാണ് കുമാറിനും മറ്റു നാലു പ്രതികള്‍ക്കുമെതിരെ കീഴ്ക്കോടതി കുറ്റപത്രം ചുമത്തിയത്. 1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ദല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതക കുറ്റം കൂടാതെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും സജ്ജന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സിഖ് വിരുദ്ധകലാപത്തില്‍ മൂവായിരത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: