തൃശൂര്‍: കോടിക്കണക്കിന് രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിച്ച് സമ്മര്‍ദ്ദതന്ത്രത്തിലൂടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്ത ക്രൈസ്തവസഭ ഇരിങ്ങാലക്കുട ദേവസ്വത്തിനെതിരെയും ഹൈന്ദ പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുട ദേവസ്വത്തിന്റെ ഭൂമി സര്ക്കാരാവശ്യത്തിന് വിട്ടുകൊടുത്തത് തിരിച്ച് നല്‍കിയതിനെതിരെയാണ് ക്രൈസ്തവസഭ വന്നിരിക്കുന്നത്. 1.42 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ ദിവസം ഹൈന്ദവപ്രസ്ഥാനങ്ങളുടെ നിരന്തരമായ സമരങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ കൂടല്‍മാണിക്യ ദേവസ്വത്തിന് തിരിച്ചു നല്‍കിയത്.
എന്നാല്‍ തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ട് പാട്ടക്കുടിശ്ശികയുള്ള ഭൂമികള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടല്‍മാണിക്യത്തിന് ഭൂമി തിരിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലെന്ന് സംശയിക്കുന്നു.
പതിനഞ്ചേക്കറോളം ഭൂമിയാണ് കഴിഞ്ഞ ഫെബ്രുവരി 25ന് പാട്ടക്കുടിശിക എഴുതിത്തള്ളി ക്രൈസ്റ്റ്കോളേജിന് നല്‍കിയത്. ഇത് മറച്ചുവച്ചുകൊണ്ടാണ് ക്രൈസ്തവസഭയുടെ പ്രതിഷേധം. കോടികള്‍ വിലമതിക്കുന്ന ഭൂമി പാട്ടക്കുടിശികപോലും എഴുതിത്തള്ളിക്കൊണ്ട് സൗജന്യമായി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തിയ ഹിന്ദു ഐക്യവേദിക്കെതിരെയും ക്രൈസ്തവസഭ മുഖപത്രമായ കത്തോലിക്ക സഭയിലൂടെയാണ് എതിര്‍ക്കുന്നത്.
സെന്റ് മേരീസ് കോളേജിനും സെന്റ് തോമാസ് കോളേജിനും സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമിയില്‍ നിലവില്‍ കോടിക്കണക്കിന് രൂപയുടെ പാട്ടക്കുടിശിക നിലനില്‍ക്കുന്നുണ്ട്. ഇത് എഴുതിത്തള്ളിക്കൊണ്ട് ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം ഒരുഭാഗത്ത് നടക്കുകയാണ്. സാംസ്കാരിക തലസ്ഥാനത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് സെന്റിന് വെറും നൂറുരൂപയ്ക്ക് കൈക്കലാക്കാന്‍ ക്രൈസ്തവസഭ കരുക്കള്‍ നീക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ഭൂമി സംബന്ധിച്ച് വിജിലന്‍സിലും ലോകായുക്തയിലും കേസ് നിലനില്‍ക്കുന്നതിനാല്‍ പതിച്ചു നല്കല് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ റവന്യൂമന്ത്രിമാരായ കെ.പി.രാജേന്ദ്രന്, കെ.എം.മാണി ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ പ്രതികളാണ്. പാറമേക്കാവ് ദേവസ്വത്തിന് സമീപമുള്ള കുളം ദേവസ്വത്തിന് നല്‍കിയത് ചൂണ്ടിക്കാണിച്ചും മറ്റും സെന്റ്മേരീസ് കോളേജിനും സെന്ത്തോമസ് കോളേജിനും സര്‍ക്കാര്‍ നല്കിയ ഭൂമി കൈവശപ്പെടുത്താനാണ് ശ്രമം. കൂടല്‍മാണിക്യം ദേവസ്വമാകട്ടെ ഈ പ്രദേശത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. ഇതില്‍ പകുതിപോലും തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ക്രൈസ്തവസഭയുടെ കീഴിലുള്ള ക്രൈസ്റ്റ് കോളേജിന് വരെ കൂടല്‍മാണിക്യം ദേവസ്വം സ്ഥലം നല്‍കിയിട്ടുണ്ട്. നിലവില്‍ സബ്ജയില്‍, ഗവ.ബോയ്സ്, ഗേള്‍സ് ഹൈസ്കൂളുകള്‍, താലൂക്ക് ആശുപത്രി എന്നിവക്ക് പുറമെ ക്രൈസ്തവസഭയുടെ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ഭൂമി വിട്ടുകൊടുത്തിരിക്കുന്നത് കൂടല്‍മാണിക്യ ദേവസ്വമാണ്. കത്തീഡ്രലിന് വിട്ടുകൊടുത്ത ഭൂമി അന്ന് ആരാധനയ്ക്കായിരുന്നെങ്കില് ഇന്ന് അവര്‍ അത് കൈവശപ്പെടുത്തി ഷോപ്പിംഗ് കോംപ്ലക്സുകളും മറ്റും നിര്‍മിച്ച് തങ്ങളുടെ സ്വന്തമാക്കിക്കഴിഞ്ഞു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: