ബംഗളൂരു: ഒരുകാലത്ത് കര്‍ണാടക രാഷ്ട്രീയത്തിലെ തലതൊട്ടപ്പനായിരുന്ന കോണ്‍ഗ്രസ് നേതാവ് എസ്.എം. കൃഷ്ണ പറയുന്നു, ജനവിധി പ്രവചനാതീതമാണ്, പാര്‍ട്ടി അധികാരത്തില്‍ വന്നേക്കാം, അത്രയേ ഇപ്പോള്‍ പറയാനാവൂ.
ഒരുകാലത്ത് കര്‍ണാടക കോണ്‍ഗ്രസ്സില്‍ അനിഷേധ്യനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രി, ഗവര്‍ണര്‍, രാജ്യസഭാംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ച അദ്ദേഹം ഇന്നു പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിയിലെ ഉപരിവര്‍ഗ അനുഭാവികള്‍ക്കിടയിലും, നിഷേധിക്കാനാവാത്ത ശക്തിയാണ് കൃഷ്ണ എന്നതിനാല്‍ പാര്‍ട്ടിയുടെ സുന്ദരവും പരിഷ്കൃതവുമായ മുഖം കൂടിയാണ് അദ്ദേഹം. ബാംഗ്ലൂര്‍ പ്രസ് ക്ലബ്ബും,റിപ്പോര്ടെഴ്സ് ഗില്‍ഡും ചേര്‍ന്ന് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം തന്റെ വേദനയും ഇച്ഛാഭംഗവും തുറന്നടിച്ചു. നാല്‍പ്പതിലേറെ വര്‍ഷം താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ തവണവരെ ആ സമിതി പത്തോ പതിനഞ്ചോ പേരടങ്ങുന്ന കെട്ടുറപ്പുള്ള നേതാക്കളുടെ സംഘം ആയിരുന്നെങ്കില്‍ ഇത്തവണ അത് ഒരു ഭീമാകാരമായ, പരിചയ സമ്പന്നതയും വൈദഗ്ധ്യവും ഇല്ലാത്ത ഒരാള്‍ക്കൂട്ടം മാത്രമായിരുന്നു. അത്തരമൊരു സമിതി വെച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക അസാധ്യമാണ്.അത് തന്റെ വികാരങ്ങളെ തീര്‍ത്തും തണുപ്പിച്ചു. സ്ഥാപിത താല്പര്യങ്ങളും രാഷ്ട്രീയ വിവേചനമില്ലായ്മയും കൊണ്ട് സ്വയം പാര്‍ട്ടി നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തവണ ആരധികാരത്തില്‍ വരും എന്ന് പറയാന്‍ കൃഷ്ണ കൂട്ടാക്കിയില്ല.’ജനവിധി പ്രവചനാതീതമാണ്.പലപ്പോഴും അവര്‍ മനസുതുറക്കാന്‍ മടിക്കും. പ്രവചനങ്ങള്‍ (തെരഞ്ഞെടുപ്പു പൂര്‍വ) പലപ്പോഴും തെറ്റുന്നതു ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് കൊണ്ടാണ്’,അദ്ദേഹം പറഞ്ഞു.നിസ്വാര്‍ത്ഥമായി മുന്‍പില്‍നിന്നും നയിക്കാന്‍ നേതാക്കള്‍ ഉള്ളപ്പോള്‍ ഒക്കെ പാര്‍ട്ടിക്ക് നേട്ടമുണ്ടായിട്ടുണ്ട്.ഇത്തവണ അതില്ലെന്നു അദ്ദേഹം പറയാതെ പറയുന്നു. മണ്ട്യയില്‍ പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന്, ‘ഞാനെന്തിനു അവിടെ പോകണം?സ്വന്തം ശക്തികൊണ്ട് ആരെയും ജയിപ്പിച്ചെടുക്കാന്‍ ശക്തിയുള്ള നേതാക്കള്‍ അവിടെയുള്ളപ്പോള്‍’,കൃഷ്ണ തിരിച്ചു ചോദിക്കുന്നു.
നിരാശനാണോ?’ഇല്ല.പഴയ പോരാളികള്‍ മരിക്കുന്നില്ല.അവര്‍ പതുക്കെ പതുക്കെ മാഞ്ഞു പോകുന്നു.’എണ്‍പതുകളിലും പുതിയ അങ്കത്തിനു കോപ്പുകൂട്ടുന്നു കൃഷ്ണ എന്ന് വ്യക്തം. വേണ്ടപ്പെട്ട ചിലര്‍ക്ക് മാത്രം പ്രചാരണത്തിന് പോകുമ്പോള്‍..രാഹുലിന്റെ പ്രചാരണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുമ്പോള്. പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് താന്‍ വേണ്ടിവരുമെന്നു വ്യാമോഹിക്കുന്നു. പിന്നീട് മധൂരിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിനു മുന്‍പ് പത്രലേഖകരോട് അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ്സില്‍ അല്‍പ്പസ്വല്‍പ്പം വിമതരുണ്ട്. പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് തറപ്പിച്ചു പറയാന്‍ കൃഷ്ണ കൂട്ടാക്കുന്നില്ല.അല്‍പ്പം നിരാശയോടെ, തളര്‍ച്ചയോടെ,വന്നേക്കാം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ.
അഴിമതിയില്‍ ആകെ മുങ്ങി നില്ക്കുന്ന യുപിഎ നടത്തുന്ന ചാരിത്ര്യ പ്രസംഗത്തെ ബിജെപി നേതാവ്സുഷമാസ്വരാജ് ഉത്തര കര്‍ണാടകത്തില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ശക്തമായി വിമര്‍ശിച്ചു. ചിത്രദുര്‍ഗയില്‍, കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത വരുണ്‍ഗാന്ധി ഊന്നിപ്പറഞ്ഞു.
രണ്ടാം വട്ട പ്രചാരണത്തിന് അരുണ്‍ജയ്റ്റിലി സംസ്ഥാനതെത്തിയിട്ടുണ്ട്. അതിനു പുറമേയാണ് ഇന്നലെ നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത്. ബീജാപ്പൂര്‍ ജില്ലയിലെ ഒരു മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു മാറ്റിവെച്ചിട്ടുണ്ട്.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: