ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യസുരക്ഷയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അലംഭാവം വ്യക്തമാക്കി.
ലഡാക്കിലെ ചൈനീസ് അധിനിവേശം പ്രാദേശികപ്രശ്നം മാത്രമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രശ്നത്തെ വലുതായിക്കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതായി അവകാശപ്പെട്ട മന്‍മോഹന്‍സിംഗ് എന്നാല്‍ അവയെന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയില്ല. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശം തങ്ങളുടേതാണെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന ചൈനയ്ക്ക് സഹായകരമായ പ്രസ്താവനയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് 19 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും സൈനിക നടപടി അടക്കം നടത്താന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന് കരസേനാ മേധാവി നല്കിയ സമയത്താണ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരിക്കുന്നത്.
ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചതിന്റെ നിരവധി തെളിവുകള്‍ ഇന്ത്യയുടെ കൈവശമിരിക്കെയാണ് ഇതിനെയെല്ലാം തള്ളി മന്‍മോഹന്‍സിങ് മാധ്യമങ്ങളെ കണ്ടത്. ഇതോടെ മെയ് 9ന് ചൈന സന്ദര്‍ശിക്കാനുള്ള വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ നീക്കവും വിഫലമാവുമെന്നുറപ്പായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൈനിക നടപടിയടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കരസേന ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കല്‍ക്കരിപ്പാടം അന്വേഷണത്തില്‍ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടെന്ന സിബിഐ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ നിയമമന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ പറഞ്ഞു. താന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞു. കല്‍ക്കരിപ്പാടം അഴിമതിയേക്കുറിച്ച് കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: