കോട്ടയം: പുതുപ്പള്ളി പള്ളിയില്‍ ഗീവറുഗീസ് സഹദയുടെ ഓര്മ്മപ്പെരുനാള് ഇന്നു മുതല്‍ മെയ് 7 വരെ ആചരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് കൊടിയേറ്റല്‍ ചടങ്ങ് നിര്‍വ്വഹിക്കും.
മെയ് 1 മുതല്‍ 4 വരെ തീയതികളിലാണ് പുതുപ്പള്ളി കണ്വന്ഷന്. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ അനുഗ്രഹാശിസ്സുകളോടെ റാന്നി സെന്റ് ഗ്രിഗോറിയോസ് ഗോസ്പല്ടീം കണ്വന്ഷന് നയിക്കും.
മെയ് 4 ന് എംജിഒസിഎസ്എമ്മിന്റെ ആഭിമുഖ്യത്തില്‍ പാറയ്ക്കല്‍ കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പാ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക്വേണ്ടി അഖില മലങ്കര സംഗീതമത്സരം ഉണ്ടായിരിക്കും.
മെയ് 5 ന് തീര്‍ത്ഥാടന സംഗമം. വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും, വാഹനങ്ങളിലും എത്തുന്ന പുതുപ്പള്ളി തീര്‍ത്ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കും. കുര്‍ബാനയ്ക്ക് ശേഷം ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവേദോസ്യോസിന്റെ അധ്യക്ഷതയില്‍ ഇടവക ദിനാചരണവും സാംസ്കാരിക സമ്മേളനവും ചേരും. സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ. മാണി എം.പി, ജില്ലാ കളക്ടര്‍ മിനി ആന്റണി, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, പത്മശ്രീ എം.എ യൂസഫലി, ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പത്മശ്രീ എം. എ. യൂസഫലിക്ക് പുതുപ്പള്ളിപള്ളിയുടെ പ്രത്യേക ഉപഹാരമായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ എന്ന ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കും.
6ന് തീയതി രാവിലെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല് കുര്‍ബ്ബാനയ്ക്ക്ശേഷം പൊന്നിന്‍കുരിശ് ദര്‍ശനത്തിന് ത്രോണോസ്സില്‍ സ്ഥാപിക്കും. രണ്ട് മണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാല് മണിക്ക് പന്തിരുനാഴി പുറത്തെടുക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണപ്രഭാഷണം ഫാ. മാത്യു ഏബ്രഹാം തലവൂര്‍ നടത്തും.
രാത്രി എട്ടിന് പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം. പൊന്നിന്‍കുരിശും അകമ്പടിയായി 100 വെള്ളികുരിശും ആയിരക്കണക്കിന് മുത്തുകുടകളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിയില്‍ എത്തുന്നതോടുകൂടി കരിമരുന്ന് കലാപ്രകടനവും രാത്രിയില്‍ അഖണ്ഡപ്രാര്‍ത്ഥനയും ഉണ്ടാകും.
വലിയപെരുന്നാള് ദിനമായ മെയ് ഏഴാം തീയതി വെളുപ്പിനെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. രാവിലെ അഞ്ച് മണിക്കും എട്ടു മണിക്കും രണ്ട് കുര്‍ബ്ബാന ഉണ്ടാവും. രണ്ടാമത്തേത് ഒമ്പതിന്മേല് കുര്‍ബ്ബാനയാണ്. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും സഭയിലെ ഇതര മെത്രാപ്പോലീത്തമാരുടെ സഹ കാര്‍മികത്വത്തിലുമാണ് ഒമ്പതിന്മേല് കുര്‍ബ്ബാന.
പതിനൊന്ന് മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദിക്ഷണം, നാല് മണിക്ക് നേര്‍ച്ച വിളമ്പും ഉണ്ടാകും.
മെയ് 12-ന് കൊടിയിറങ്ങുന്നതുവരെ പ്രത്യേക ആരാധനയും മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍
വികാരി ഫാ. തോമസ് ഏബ്രഹാം കുറിയന്നൂര്‍, കൈക്കാരായ ഡോ. ജോര്‍ജ് പി. തോമസ് പെരിഞ്ചേരില്‍, ജേക്കബ് ഫിലിപ്പ് മണലുംഭാഗം , ട്രസ്റ്റി ഡോ. കുര്യന് പി. തോമസ്, സെക്രട്ടറി അനീഷ് തോമസ് പാലയ്ക്കല്‍ പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: