കറുകച്ചാല്‍: വീട്ടുമുറ്റത്തെ കിണറിനോടുചേര്ന്നു നടത്തുന്ന പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ചാണകവും മൂത്രവും കിണറ്റില്‍ എത്തുന്നതുമൂലം കുടിവെള്ളം വന്‍വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. കറുകച്ചാല്‍ പഞ്ചായത്തിലെ (9-ാം വാര്‍ഡില്‍) നെടുങ്ങാടപ്പള്ളി നൂറോന്മാക്കല് മോഹനന്പിള്ളക്കാണ് സ്വന്തം കിണറ്റിലെ വെള്ളം കുടിക്കാന്പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നത്. മലിനീകരണനിയന്ത്രണബോര്‍ഡും മറ്റു ബന്ധപ്പെട്ട വകുപ്പുകളും പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്നുള്ള മലിനജലം കിണറിലേക്ക് ഒഴുകിയെത്തുന്നതായി ചൂണ്ടിക്കാട്ടിയിട്ടും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനാല്‍ മോഹനന്‍പിള്ള മനുഷ്യാവകാശകമ്മീഷനു മുമ്പില്‍ പരാതി നല്കി. മലിനീകരണനിയന്ത്രണബോര്‍ഡ് ചൂണ്ടിക്കാട്ടിയ നൂനതകള്‍ പരിഹരിച്ചതായി പശുവളര്‍ത്തല്‍ കേന്ദ്രം ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്ന് മോഹനന്‍പിള്ള പറയുന്നു. ഈ നടപടിക്കെതിരെ മോഹനന്‍പിള്ള കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ടാങ്ക് കവിഞ്ഞൊഴുകിയ ചാണകം 26-ാം തീയതി തൊഴിലാളികള്‍ നീക്കം ചെയ്യുന്നതുമൂലം ദുര്ഗ്ഗന്ധംമൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മോഹനന്‍പിള്ളയുടെ വീടിന്റെ അടുക്കളയോടു ചേര്‍ന്നാണ് ഈ വന്പശുതൊഴുത്ത്. അടുക്കളയില്‍ ദുര്‍ഗന്ധം എത്തുന്നതുമൂലം സ്ത്രീകളുടെയും കുട്ടികളുടെയും ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പറയുന്നു. മനുഷ്യാവകാശകമ്മീഷന് ചെയര്‍പേഴ്സണന്റെ ഉത്തരവില്‍ പഞ്ചായത്ത് സ്ഥലത്തെത്തി നൂനതകള്‍ പരിഹരിച്ചതായി അറിയിച്ചതിനെത്തുടര്‍ന്ന് കേസ് തീര്‍ത്തെങ്കിലും പശുതൊഴുത്തില്‍ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലായെന്ന് മോഹനന്‍പിള്ള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: