നമ്മള് ഒരാളെ കാണുമ്പോള്‍ അയാളുടെ നിഴലിനെ ശ്രദ്ധിക്കാറുണ്ടോ? അതിന്റെ ക്ഷേമം അന്വേഷിക്കാറുണ്ടോ? അതുപോലെ മഹാത്മാക്കള്‍ കാണുന്നത് നമ്മുടെ ആത്മസ്വരൂപത്തെയാണ്. ശരീരത്തെയല്ല, മനസ്സിനെയോ അഹങ്കാരത്തെയോ അല്ല. ചുരുക്കത്തില്‍ വ്യക്തിയെ അല്ല; വ്യക്തി ചൈതന്യത്തെയാണവര്‍ കാണുന്നത്. അവര്‍ നിങ്ങളോട് സംസാരിച്ചെന്നിരിക്കും. അതിനെന്താ? അവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പടുമെന്നുണ്ടെങ്കില് അവര്‍ സംസാരിക്കും. അവ നിങ്ങള്‍ക്ക് ഒരു പ്രചോദനമാകട്ടെ എന്നുവിചാരിച്ച് അതുകൊണ്ട് നിങ്ങള്‍ക്ക് ഒരുപക്ഷേ സത്യത്തിന്റെ ഒരുനിമിഷ ദര്‍ശനം കിട്ടിയെന്ന് വരാം. അല്ലാത്തപക്ഷം മഹാത്മാക്കള്‍ നിശബ്ദരായിരിക്കാറാണ് പതിവ്. അവരുടെ സഹജാവസ്ഥ അത്യഗാധമായ നിശബ്ദതയാണ്. മഹാത്മാക്കള്‍ സംസാരിക്കുമ്പോള്‍ അവരല്ല സംസാരിക്കുന്നത്. തങ്ങളുടെ ശരീര മനസ്സുകള്‍ പ്രവര്‍ത്തിക്കുന്നതിന് അവര്‍ സാക്ഷിയായി നില്‍ക്കുന്നുവെന്ന് മാത്രം. മൂന്ന് അവസ്ഥയിലും ശരീരമനോബുദ്ധികള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അവര്‍ സാക്ഷിഭാവത്തില്‍ കണ്ടുകൊണ്ടിരിക്കുയാണ്. അവര്‍ പണിയെടുക്കുന്നില്ല. അവരുടെ ശരീരം അദ്വാനിക്കുന്നുവെന്നുമാത്രം.
മഹാത്മാക്കള്‍ ഉറങ്ങുമ്പോഴും അവര്‍ കാണുന്നത് തങ്ങളുടെ ശരീരം ഉറങ്ങുന്നതായിട്ടാണ്. അല്ലാതെ അവരുടെ ബോധം മറയുന്നില്ല. മനസ്സില്‍ നാമരൂപങ്ങളില്ലെന്ന് മാത്രം. ഒഴിഞ്ഞ നാടകവേദിപോലെ, ചിത്രമില്ലാത്ത സിനിമാ സ്ക്രീന്‍പോലെ, അവരുടെ സ്വരൂപം എങ്ങും നിറഞ്ഞ നിത്യസാന്നിധ്യമാണ്. തന്റെയും അന്യരുടെയും എല്ലാ വൃത്തികള്‍ക്കും അവര്‍ കേവലസാക്ഷിയാണ്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: