കോട്ടയം: സംസ്ഥാന ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടപ്പാക്കുന്ന ചുവര്ചിത്രനഗര പദ്ധതി വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തിരുനക്കര ക്ഷേത്രപരിസരത്ത് പദ്ധതിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര ചുവര്‍ചിത്ര രചനാ ക്യാമ്പിന്റെ പ്രാരംഭഘട്ടമായ ‘പഞ്ചവര്‍ണ്ണം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരികരംഗത്ത് നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. ഭാവിതലമുറകള്ക്കുമുന്നില് കോട്ടയം നഗരത്തെ ചുവര്ചിത്രനഗരമായി അവതരിപ്പിക്കാന്‍ ഈ പദ്ധതി ഉപകരിക്കണം. നഗരത്തിലെ 21 കേന്ദ്രങ്ങളില്‍ അതത് സ്ഥലങ്ങള്‍ക്ക് ഉതകുന്ന ചിത്രങ്ങളാണ് അധികൃതരുടെ അനുമതിയോടെ വരയ്ക്കുന്നത്. ഭാവിയില്‍ ചുവര്ചിത്രനഗരത്തില് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അതിന്റെ ഓര്‍മ്മയ്ക്കായി വാങ്ങിസൂക്ഷിക്കുന്നതിനുതകുന്ന സാമഗ്രികള്‍ ലഭ്യമാക്കണം. അവ വിറ്റു കിട്ടുന്ന പണം ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനായി വിനിയോഗിക്കണം-അദ്ദേഹം നിര്‍ദേശിച്ചു.
കേരള ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. അഞ്ചുതരം നിറങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ കളക്ടര്‍ മിനി ആന്റണി നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന് ബി.ഗോപകുമാര്‍, ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗം ചിത്രാ കൃഷ്ണന്‍കുട്ടി, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഇ.എന്‍.സുഭാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ സ്വാഗതവും നിര്‍വാഹകസമിതി അംഗം ടി.ആര്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: