മേടത്തില് വിഷുക്കണി കണ്ടാല്‍, വിത്തെറിഞ്ഞ കണ്ടത്തില്‍ പനിനീര് തളിച്ചുവരേണ്ടതാണ് മഴ.
ഇടവത്തില്‍, ഇടിമിന്നലുകളുടെ അകമ്പടിയോടെ ആകാശം ഇടിഞ്ഞുവീഴുംപോലെ പെയ്യേണ്ടതാണ് മഴ.
മിഥുനത്തില് ജനങ്ങളെ ഭവനത്തിലിരുത്തി “കണ്ടോളൂ എന്റെ മോഹനലാസ്യം” എന്നു മൊഴിയേണ്ടതാണ് മഴ.
കര്‍ക്കടകത്തില്‍, ജീവിത ദുര്ഘടങ്ങള് മാറിപ്പോകാന്‍ രാമകഥാശീലുകളായി ജനമനസ്സില്‍ പെയ്തിറങ്ങേണ്ടതാണ് മഴ.
ചിങ്ങത്തില്, പുതുവത്സരത്തിന്റെ വര്ണപ്പൂവുകളെ വിരിയിച്ചു ചിണുങ്ങിച്ചിരിച്ചു കളിക്കേണ്ടതാണ് മഴ.
പക്ഷെ, പതിവുരീതിയില്‍ അങ്ങനെയൊന്നും ഉണ്ടായില്ല. മൗനമുദ്രിതമായ ചുണ്ടുകളോടെ, വിങ്ങലാര്‍ന്ന മനസ്സോടെ വന്ധ്യമേഘങ്ങള്‍ താഴെ ഭൂമിയിലെ കാഴ്ചകള്‍ കണ്ടു ഭയത്തോടെ ഓടിപ്പോവുകയായിരുന്നു.
കൊല്ലവര്‍ഷം 1187 കടന്നുപോയി. 88ലെ കന്നിമഴയും തുലാമഴയും കണ്ണില്‍ പെടാതെ പോയി. വൃശ്ചികവും ധനുവും മകരവും കുളിരു തരാതെ പോയി. 2012 പോയി. വൃശ്ചികവും ധനുവും മകരവും കുളിര് തരാതെ പോയി. 2012 പോയി; 13 ന്റെ കെടുതിച്ചൂട് പെയ്യുകയായി!
ഏതോ ഓര്‍മത്തെറ്റുകള്‍ പോലെ ശിഥില മഴകള്‍ പെട്ടെന്നു വന്നു: പെട്ടെന്ന് പോയി! ഭയന്നുവിറച്ച കുട്ടികള്‍ മൂത്രമൊഴിച്ചു പോകുന്നപോലെ!
അതെ. അത്രയ്ക്കുണ്ട് നാട്ടിലെങ്ങും നടക്കുന്ന ക്രൂരതകള്‍; ധര്മഹത്യകള്! എങ്കിലും സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ അവയെ ഗൗരവമായി കാണാതെ മഴയെ പഴി പറയുകയാണ്- മഴ ചതിച്ചു എന്ന്!
മഴയുടെ മനസ്സ് വിതുമ്പിപ്പോയി. പരസ്പ്പരം കൊന്നു, നാട്ടിലെങ്ങും രക്തമഴ പെയ്യിക്കുകയാണ് മനുഷ്യന്! സസ്യ-ജീവജാലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെ കൊന്നുതിന്നുകയാണ് മനുഷ്യന്! അവന്റെ വികൃതികളാല്‍ ജീവശ്ശവമായി മാറിയ താന്‍ എങ്ങനെ പെയ്യുമെന്ന സങ്കടത്തിലാണ് മഴ.
മഴയുടെ സങ്കടത്തില്‍ പങ്കുചേര്‍ന്ന മണ്ണിന്റെ ഹൃദയധമനികള്‍ പൊട്ടി. ഉരുള്‍പൊട്ടലുകളുണ്ടായി. മലകളിടിഞ്ഞു, ചുകന്നു കലങ്ങിയ വെള്ളം രക്തംപോലെ ഒഴുകിക്കുതിക്കുമ്പോഴും മനുഷ്യന് പറഞ്ഞു: മഴ ചതിച്ചുവെന്ന്! ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവെന്നേ അവന് പറയൂ!
ഇല്ല. മഴയ്ക്ക് ചതിയറിയില്ല. ഇതൊക്കെ കണ്ടിട്ടും മനുഷ്യന് സത്യബോധം ഉണ്ടാകുന്നില്ലല്ലോ. സ്വയം കുറ്റവാളിയാണെന്ന് അറിയാമെങ്കിലും നിരപരാധിയുടെ മേല്‍ കുറ്റം ചുമത്തുവാനാണ് അവന് കമ്പം.
“അരുത് മനുഷ്യാ! നീ നിന്റെ അത്യാഗ്രഹം ഒഴിവാക്കി, ധര്‍മനിഷ്ഠയോടെ, സഹജീവി സ്നേഹത്തോടെ ജീവിതം നയിക്കൂ. എന്നെ പെയ്യാനനുവദിക്കൂ. ഈ മണ്ണിനെ ഞാന്‍ പച്ചപ്പട്ടയണിയിക്കട്ടെ; അതില്‍ വര്‍ണപ്പൂക്കളാല്‍ ചിത്രമെഴുതട്ടെ, പൊന്നു വിളയിക്കട്ടെ.” എന്നൊക്കെ മഴ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്.
പക്ഷെ, ഞാന്‍ അത് ആരോട് പറയാന്‍? ആരുണ്ട് അതെല്ലാം ചെവി തന്നു കേള്‍ക്കാന്‍?
കാര്യ-കാരണങ്ങള്‍ അപഗ്രഥിച്ചും കണക്കുകള്‍ നിരത്തിയും ഒരുപറ്റം ശാസ്ത്രജ്ഞന്മാരും മുറവിളി കൂട്ടി പറയുന്നുണ്ട്. “അരുത് മനുഷ്യാ! പ്രകൃതിയെ നശിപ്പിച്ചു മഴയോട് കളിക്കരുത്. അക്കളി പിന്നെ തീക്കളിയാകും” എന്ന്.
പക്ഷെ, ആയിരമായിരം യന്ത്രാരവങ്ങള്ക്കിടയില് അവരുടെ കരച്ചിലുകളും മുങ്ങിപ്പോവുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്, പത്രം വായിക്കവേ, മത്തങ്ങ അക്ഷരങ്ങളിലുള്ള ഒരു തലക്കെട്ട് എന്നെ ആകര്‍ഷിച്ചിരുന്നു. “മഴക്കളി വീണ്ടും!”
സ്പോര്‍ട്സിനായി നീക്കിവെച്ച പേജിലാണിത്. കാര്യമായി ഞാന്‍ ശ്രദ്ധിക്കാറില്ലാത്ത ആ പേജില്‍ അന്ന് എന്റെ കണ്ണുകള്‍ തെല്ലിട തങ്ങി. മഴക്കളിയോ? അങ്ങനെയും ഒരു കളിയുണ്ടോ?
വായിച്ചു നോക്കിയപ്പോള്‍ കളി ക്രിക്കറ്റു തന്നെ. ലോകം മുഴുവന്‍ ഒരു കളിപ്പന്തിലേക്ക്, ക്രിക്കറ്റ് പന്തിലേയ്ക്ക്, ചുരുങ്ങിയിരിക്കയല്ലേ ഇപ്പോള്‍? ആ പന്ത് എറിയുന്നതും അടിക്കുന്നതും ഉരുളുന്നതും പറക്കുന്നതുമെല്ലാം ടിവിയില്‍ വല്ലപ്പോഴും കാണാറുണ്ട്. ചടഞ്ഞിരിക്കാറില്ല; പിടഞ്ഞോടാറുമില്ല. കളിനിയമങ്ങളോ, റണ്‍സ്, വിക്കറ്റ് തുടങ്ങിയ പദപ്രയോഗങ്ങളോ ഒന്നും അറിയില്ല. ആരോ ജയിച്ചു; തോറ്റു എന്നൊക്കെ ഘോഷിക്കുന്നത് കേള്‍ക്കാറുണ്ടെന്ന് മാത്രം.
പണ്ടു മലയാളികള്‍ ഒരു കളിഭ്രാന്തിനെപ്പറ്റി പറയുമായിരുന്നില്ലേ? ആ കളിക്ക് പിന്നില്‍ ഒരു കഥ ഉണ്ടായിരുന്നു; കാര്യവും. (കഥകളി). ഇന്നത്തെ കളിഭ്രാന്ത് ക്രിക്കറ്റിലാണ്. മലയാളീകരിച്ചു പറഞ്ഞാല്‍ കിറുക്കേറ്റ് തന്നെ: ഏറിയ കിറുക്ക് അഥവാ ഭ്രാന്ത് എന്ന് അര്‍ത്ഥം.
കിറുക്കേറ്റും കളിയില്‍ കഥയില്ല, കാര്യവുമില്ല. എന്നാല്‍ വേറെ പലതും ഉണ്ടെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു-അഴിമതി ചൂതാട്ടം, മദ്യപാനം, കാമകേളികള്‍, രാഷ്ട്രീയം, ഗുണ്ടായിസം എന്നിങ്ങനെ പലതും. കുറച്ചുകാര്യങ്ങളേ അതേപ്പറ്റി പുറത്തുവന്നിട്ടുള്ളൂ. എത്രയോ വരാനിരിക്കുന്നു. എങ്കിലും ഭ്രാന്തിന് ശമനം വരുമോ എന്നു പറയുക വയ്യ.
അതിരിക്കട്ടെ. അന്ന് അതേ പേജില്‍ മറ്റൊരു വാര്‍ത്തയും കണ്ടു- “ഇംഗ്ലണ്ടിനെ മഴ ചതിച്ചു: വിന്‍ഡീസ് സൂപ്പര്‍.” വാര്‍ത്തയ്ക്കകത്ത് നോക്കിയപ്പോള്‍ മഴനിയമങ്ങളെപ്പറ്റിയാണ് വിവരണം.
തുടക്കത്തില്‍ കണ്ടത് മഴക്കളി. പിന്നെ മഴച്ചതിയും മഴ നിയമങ്ങളും. അടുത്ത ദിവസം വന്നതാകട്ടെ മഴ ഭീഷണിയും മഴപ്പേടിയും!
കളി വാര്‍ത്തയില്‍ അങ്ങനെ ലേഖകന്മാര് പ്രളയം സൃഷ്ടിക്കുമ്പോള്‍ ഒരു സംശയം ഉയര്‍ന്നു: മഴക്കളി എന്നത് മഴ മനുഷ്യനെതിരെ കളിക്കുന്നതാണോ? അതോ, മനുഷ്യന് മഴയ്ക്കെതിരെ കളിക്കുന്നതോ? രണ്ടായാലും പോരാട്ടം ഉഗ്രന്‍! കത്തിക്കാളുന്ന, കാലം തെറ്റിയ വേനല്‍ച്ചൂട് അതിന്റെ സൂചനയല്ലേ?
മഴ ചതിച്ചു എന്നാണല്ലോ മുന്‍പിന്‍ ചിന്ത കൂടാതെ ലേഖകന്‍ എഴുതിവിട്ടത്. ഈ വിശാലഭൂമിയുടെ ഒരു മൂലയില്‍ ഒരു കൂട്ടം ആളുകള്‍ പന്തുരുട്ടി കളിക്കുന്നു എന്നു കരുതി മഴ പെയ്യാതിരിക്കണമോ സുഹൃത്തേ? ഇംഗ്ലണ്ടിനെ മഴ ചതിച്ചു എന്നു പറയുമ്പോള്‍ മറുപക്ഷക്കാരായ വിന്‍ഡീസുകാര്‍ പറയുക ‘മഴ ഞങ്ങളെ സഹായിച്ചു’ എന്നാവില്ലേ?
മഴ ആരെയെങ്കിലും ചതിക്കാനോ ആരെയെങ്കിലും സഹായിക്കാനോ ഉദ്ദേശിച്ചു പെയ്തതല്ല. മഴ അതിന്റെ സ്വാഭാവിക ധര്‍മം നിര്‍വഹിക്കുകയായിരുന്നു. അധര്‍മം ചെയ്ത് ശീലിച്ചു പോയ മനുഷ്യര്‍ പക്ഷെ പറയുന്നു, ‘മഴ ചതിച്ചു’ എന്ന്!
ഇല്ല സുഹൃത്തേ! മഴയ്ക്ക് ചതിയറിയില്ല. ചതിയറിയുന്ന മനുഷ്യന് ചതിയുടെ കണ്ണടവെച്ചു നോക്കുമ്പോള്‍ അങ്ങനെ തോന്നുന്നതാണ്. നല്ല മനുഷ്യരേയും അവര്‍ ചതിന്മാരായേ കാണൂ!
വരണ്ടു നില്ക്കുന്ന കൃഷി ഭൂമിയില്‍ കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കര്‍ഷകര്‍ക്കും പറയാം; മഴ ചതിച്ചു എന്ന്. അമിതമായ മഴ പെയ്ത് വെള്ളപ്പൊക്കത്തിലൂടെ കൃഷി മാത്രമല്ല, വീടും വസ്തുവകകളുമെല്ലാം നശിച്ചു പോകാറുണ്ടല്ലോ. അപ്പൊഴും ജനങ്ങള്‍ക്ക് പറയാവുന്നതാണ് മഴ ചതിച്ചു എന്ന്.
ഇല്ല, മഴ ചതിക്കുന്നില്ല. ഭൂമിയുടെ നിലനില്‍പ്പിനും സന്തുലിതാവസ്ഥയ്ക്കുമായി പ്രകൃതി ഉണ്ടാക്കിയ സംവിധാനങ്ങളില്‍ ഒന്നാണ് മഴ. സൂര്യന് ഉദിക്കാതിരിക്കാന്‍ വയ്യ. കാറ്റിന് വീശാതിരിക്കാന്‍ വയ്യ. മഴയ്ക്ക് പെയ്യാതെയും വയ്യ-ഗര്‍ഭിണിക്ക് പ്രസവിക്കാതെയും വയ്യ എന്നതുപോലെ! സ്വാഭാവികമായ ആ ധര്‍മനിര്‍വഹണത്തിനിടയില്‍ ചിലേടത്ത് അനുകൂലമായും മറ്റു ചിലേടത്ത് പ്രതികൂലമായും തോന്നാം. ആ തോന്നല്‍ ഓരോരുത്തരുടെ അവസ്ഥയും കാഴ്ചപ്പാടുമനുസരിച്ച് മാറുമെന്നേയുള്ളൂ.
പഴയ ഒരു കഥ കേട്ടിട്ടുണ്ടോ? ഒരച്ഛന് രണ്ടു പെണ്മക്കള് ഉണ്ടായിരുന്നു.രണ്ടുപേരെയും വിവാഹം കഴിച്ചു കൊടുത്തു. ഒരാള്‍ കുശവന്റെ ഭാര്യയായി; മറ്റേവള് കൃഷിക്കാരന്റെയും.
ഒരിക്കല്‍ സുഖവിവരങ്ങളറിയാന്‍ ചെന്ന പിതാവിനോട് മൂത്തമകള്‍ പറഞ്ഞു: “അച്ഛാ! എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ! രണ്ടാഴ്ചത്തേയ്ക്കെങ്കിലും മഴ പെയ്യരുത്! എങ്കിലേ ധാരാളം മണ്‍പാത്രങ്ങള്‍ ഉണ്ടാക്കി ഉണക്കിയെടുക്കാന്‍ പറ്റൂ.”
രണ്ടാമത്തെ മകളുടെ അടുക്കലും പിതാവ് ചെന്നു. അവളുടെ അപേക്ഷ ഇതായിരുന്നു. “അച്ഛാ! എനിക്കുവേണ്ടി ഇന്നുതന്നെ മഴ പെയ്യാന്‍ പ്രാര്‍ത്ഥിക്കണേ! വിശാലമായസ്ഥലത്തു മുഴുവന്‍ വിത്തു വിതച്ചിരിക്കുകയാണ്. മഴ കിട്ടിയാലേ അവയെല്ലാം മുളയ്ക്കൂ.”
പാവം പിതാവ്! മക്കള്‍ അവരവരുടെ സ്വാര്ത്ഥലാഭങ്ങള്ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്. ഒരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മറ്റേയാള്‍ക്ക് ദോഷമായി വരില്ലേ? അതിനാല്‍ അദ്ദേഹം ഒന്നും പ്രാര്‍ത്ഥിച്ചില്ല. ലോകനന്മയ്ക്കുവേണ്ടി ദൈവം എന്ത് ഇച്ഛിക്കുന്നുവോ, അതു നടക്കട്ടെ എന്നു മാത്രം ചിന്തിച്ചു.
അതാണ് ശരി. ദൈവം ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമായി വേണ്ടതെല്ലാം നല്കിപ്പോരുന്നുണ്ട്. പക്ഷെ, അതിന് സമ്മതിക്കാത്തവിധം ദൈവത്തിനെതിരെ മനുഷ്യന് ഓരോന്നു ചെയ്താലോ?
ധനാസക്തിയും സുഖാസക്തിയും മുഴുത്ത ഒരുപറ്റം ആളുകളുണ്ട്. എന്തൊക്കെയാണ് അവര്‍ കാട്ടിക്കൂട്ടുന്നത്! രാക്ഷസ തുല്യരായ യന്ത്രവാഹനങ്ങളില്‍ കയറി ഉള്‍നാടുകളിലും കാടുകളിലും വരെ അലറിപ്പായുന്നു. ഇന്നലെക്കണ്ട കുന്നും കുളവും വയലും തോടും കുളവുമെല്ലാം ഇന്നേയ്ക്ക് കാണാതായിത്തീരുന്നു. പച്ചവിരിച്ച സ്ഥലം, ചെമ്പട്ടു പുതച്ചോ വെളുപ്പിച്ചോ എടുക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ അങ്ങനെ തകര്‍ക്കപ്പെടുകയായി.
വലിയ ഒരു മരം മുറിച്ചാല്‍ കുറെ വര്ഷങ്ങള്കൊണ്ടാണെങ്കിലും മറ്റൊരു മരം വളര്‍ത്താന്‍ കഴിഞ്ഞേക്കും. പക്ഷെ, മരം വളര്‍ത്താനുള്ള മണ്ണെവിടെ? എങ്ങും വിശാലമായ ടാര്‍ റോഡുകള്‍, സിമന്റ് കട്ടകളോ ടെയില്‍സോ വിരിച്ച മുറ്റങ്ങള്‍: കോണ്‍ക്രീറ്റ്-മാര്‍ബിള്‍-കണ്ണാടി സൗധങ്ങള്‍, പ്ലാസ്റ്റിക് കുപ്പകള്‍-പടുമുളകള്ക്കുപോലും അവസരം നിഷേധിക്കുന്നു, മനുഷ്യര്‍!
ഒരു പള്ളിമുറ്റത്താണ്, ശിരച്ഛേദം ചെയ്ത ഒരു മരത്തിന്റെ തടിയും ചില ശാഖകളും കോണ്‍ക്രീറ്റില്‍ പണിത് വെച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്. എന്തിന്റെ സൂചനയാണത്? വൃക്ഷാരാധനയുടെ ഭാവമാണോ? അതോ വൃക്ഷസ്മരണയുടേയോ? അതിന് ഒരു സ്വാഭാവിക മരത്തെപ്പോലെ ഇല വിടര്‍ത്താനും അന്തരീക്ഷത്തിലെ ദുഷിച്ച വായു സ്വീകരിച്ചു ശുദ്ധവായു തിരിച്ചുതരാനും സാധിക്കുമോ? നല്ല ഒരു വൃക്ഷം തന്നെ അവിടെ നട്ടുവളര്ത്താമായിരുന്നല്ലോ.
അതുപോലെ, ഇടിച്ചുനിരത്തപ്പെട്ട കുന്നുകള്‍ക്ക് പകരമായ വേറെ കുന്നുകള്‍ വളര്‍ത്താന്‍ നമുക്ക് കഴിയുമോ? കഴിയുന്നുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടക്കുന്നുകള്‍ എങ്ങും ഉയരുന്നുണ്ട്. ഒപ്പം ജീര്ണമാലിന്യക്കുന്നുകളും! അപ്പോഴാണ് നിറമാറിയും രൂപം മാറിയും താളം തെറ്റിയുമെല്ലാം മഴ പെയ്യാന്‍ തുടങ്ങുന്നത്. അമ്ല മഴയും, മഞ്ഞുകട്ട മഴയും അഗ്നിമഴയും പെയ്യുന്നത്!
അരുത്! മഴയെ ചതിയനെന്ന് പഴിക്കരുത്; ദൈവത്തിനേയും! മനുഷ്യനാണ് ചതിക്കുന്നത്. ദുരാഗ്രഹങ്ങളാണ്; ധനക്കൊതിയും സുഖക്കൊതിയുമാണ് അവനില്‍ നുരയുന്നത്.
ലോകനാശകമായ ഈ മഹാരോഗത്തിന് ഒരു മരുന്നുമാത്രമേയുള്ളൂ.ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, മഹദ് ചിന്തകളോടെ, അതിലളിതമായും പരസ്പ്പര ബഹുമാനത്തോടെയും ജീവിക്കാന്‍ ഓരോരുത്തരും സന്നദ്ധരാവുക. അത്തരത്തില്‍ മൂല്യാധിഷ്ഠിതമായ ഒരു വിദ്യാഭ്യാസം, മിണ്ടിത്തുടങ്ങുന്ന പ്രായം മുതല്ക്കേ കുട്ടികള്‍ക്കും നല്‍കുക.
ഉണര്‍ന്നെണീക്കുമ്പോള്‍, ഭൂമിയില്‍ ചവിട്ടുന്നതിന് മുമ്പ് ചൊല്ലുന്ന ഒരു പ്രഭാത പ്രാര്‍ത്ഥനയുണ്ടായിരുന്നു പുരാതന ഭാരതീയര്‍ക്ക്. അത് ഇങ്ങനെയാണ്.
സമുദ്രവസനേ ദേവീ/പര്‍വതസ്തനമണ്ഡലേ
വിഷ്ണുപത്നി നമസ്തുഭ്യം/പാദസ്പര്‍ശം ക്ഷമസ്വമേ!
സമുദ്രമാകുന്ന വസ്ത്രം ധരിച്ചവളും പര്‍വതങ്ങളാകുന്ന സ്തനങ്ങളോടുകൂടിയവളും വിശ്വവ്യാപിയായ മഹാവിഷ്ണുവിന്റെ പത്നിയുമായ ഹേ ഭൂമിദേവി അവിടുത്തേക്ക് പ്രണാമം. കര്‍മനിര്‍വഹണത്തിനായി അമ്മയുടെ മേനിയില്‍ ചവിട്ടേണ്ടിവരുന്നതില് എന്നോട് ക്ഷമിച്ചാലും എന്നാണ് പ്രാര്‍ത്ഥനയുടെ പൊരുള്‍. ഉദാത്തമായ ഈ സംസ്ക്കാരത്തെ വിസ്മരിക്കുന്നതല്ലേ വലിയ കുറ്റം?
അതെ. നമുക്ക് നാം ചവിട്ടിനില്ക്കുന്ന ഈ ഭുമിയെ വന്ദിച്ചു തുടങ്ങാം. ഇതില്‍ ഇളകി മറിയുന്ന ജീവജാലങ്ങളേയും വന്ദിക്കാം. നമുക്കകത്തും പുറത്തും നിറഞ്ഞു, നമ്മെ പുണരുന്ന വായുവിനേയും ആകാശത്തേയും അഗ്നിയേയും ജലത്തേയും ആദിത്യനേയുമെല്ലാം വന്ദിക്കാം. ഒരുതരത്തിലും അവയെ ദുഷിപ്പിക്കാതെ, മലിനമാക്കാതെ പോഷിപ്പിച്ചുകൊണ്ടിരിക്കാം. അപ്പോള്‍ അവ നമ്മെയും പോഷിപ്പിച്ചുകൊണ്ടിരിക്കും; തീര്‍ച്ച.
“ദേവാന് ഭാവയതാനേന തേ ദേവാ ഭാവയന്തു വ:
പരസ്പ്പരം ഭാവയന്ത: ശ്രേയ: പരമവാപ്സ്യഥ.”
ഈ യജ്ഞം കൊണ്ട് നിങ്ങള്‍ ദേവന്മാരെ പോഷിപ്പിച്ചാലും. ആ ദേവന്മാര് നിങ്ങളെയും പോഷിപ്പിക്കട്ടെ. ഇപ്രകാരം നിങ്ങള്‍ അന്യോന്യം പോഷിപ്പിക്കുന്നവരായി ശ്രേഷ്ഠതയെ പ്രാപിക്കുന്നതാണ്. (ഭഗവദ്ഗീത-മൂന്നാം അദ്ധ്യായം-11-ാം ശ്ലോകം)
പരസ്പ്പര സ്നേഹ പോഷണങ്ങളുടെ ഈ ഭഗവന്മന്ത്രം നമ്മുടെ മനസ്സിലും വാക്കിയും കര്‍മങ്ങളിലും ഉണ്ടായാല്‍ ലോകം സുന്ദരമാകും. സമൃദ്ധിയും സമാധാനവും നിറഞ്ഞതാകും. എന്താ, നമുക്കൊന്ന് ശ്രമിച്ചുകൂടെ?
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: