അലഹാബാദ്: രാഹുല്‍ഗാന്ധിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനുള്ള മനോഭാവമാണെന്ന് ബിജെപി. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള രാഹുലിന്റെ നീക്കങ്ങള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുതരത്തിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ തന്റെ അമ്മയെ ഇഷ്ടപ്പെടുന്നെന്ന രാഹുലിന്റെ പ്രസ്താവന ഇതാണ് അടിവരയിടുന്നതെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന മറുപടികൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ രാഹുല്‍ എന്താണുദ്ദേശിക്കുന്നത് ? അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവിന്റെ മുത്തശ്ശന് ജവഹര്‍ലാല്‍ നെഹ്റു എന്നിവരെല്ലാം പ്രധാനമന്ത്രിമാരായിരുന്നില്ലേ ? അവരുടെയെല്ലാം ആ പദവി അപ്രസക്തമാണെന്നാണോ രാഹുല്‍ അര്‍ഥമാക്കുന്നതെന്നും ഹുസൈന് ചോദിച്ചു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡായിരിക്കും തീരുമാനിക്കുക. എന്നാലിത് എന്‍ഡിഎയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മാത്രമായിരിക്കും. ഇപ്പോള്‍ എന്‍ഡിഎയിലേക്ക് വരാന്‍ നിരവധി കക്ഷികള്‍ തയ്യാറായി നില്‍പ്പുണ്ട്. മുന്നണി മേറ്റ്ന്നത്തെക്കാളും ഇപ്പോള്‍ ശക്തമാണ്. കോണ്‍ഗ്രസ് ഭരണം തികഞ്ഞ ആഭാസമാണ്. താമര വളര്‍ന്ന് വിരിയുന്നത് ചെളിവെള്ളത്തിലാണ്. ഇക്കുറി താമരയെ വിരിയുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെ ഓര്‍മപ്പെടുത്തി അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസോ ബിജെപിയോ അല്ലാതെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മൂന്നാം മുന്നണിയുടെ രൂപീകരണം അദ്ദേഹം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കൂട്ടുകക്ഷികളുമായി ചേര്‍ന്ന് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബിജെപിക്ക് മാത്രമേ സര്‍ക്കാരുണ്ടാക്കാനാകൂ. പാര്‍ലമെന്റില്‍ രണ്ടക്കസംഖ്യക്കപ്പുറത്തേക്ക് അംഗങ്ങളെ ജയിപ്പിക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കേണ്ട. മൂന്നാം മുന്നണിയെക്കുറിച്ച് സംസാരിക്കുന്നവരും അതിനടുത്തെത്തില്ല. ഹുസൈന് ചൂണ്ടിക്കാട്ടി.
ബീഹാറിലും ഒഡീഷയിലും എന്‍ഡിഎ നേടിയതില്‍ നിന്നും വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി, ബിഎസ്പി എന്നീ കക്ഷികള്‍ തങ്ങള്‍ നേടിയ തെരഞ്ഞെടുപ്പു വിജയങ്ങള്‍ തുലച്ചു കളഞ്ഞു. ഇപ്പോള്‍ ഇരുപാര്‍ട്ടികളും പരസ്പരം പഴിചാരുന്നതിന് പകരം കോണ്‍ഗ്രസിന്റെ ജീവന് നിലനിര്‍ത്താന്‍ കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: