ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ഐആര്‍ഐഎസ് നോളജ് ഫൗണ്ടേഷന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പത്തുശതമാനം വോട്ടര്‍മാര്‍ക്കെങ്കിലും ഫെയിസ് ബുക്ക് അക്കൗണ്ടുള്ള നിയോജക മണ്ഡലത്തിലാണ് വിധി നിര്‍ണ്ണായകമാവുകയെന്ന് ഐആര്‍ഐഎസ് പറയുന്നു.
സ്ഥാനാര്‍ത്ഥിയുടെ ജയപരാജയങ്ങളില്‍ സോഷ്യല്‍ മീഡിയകളുടെ സ്വാധീനം നിര്‍ണ്ണായകമാണ്. 543 നിയോജകമണ്ഡലങ്ങളില്‍ 160 നിയോജക മണ്ഡലങ്ങളില്‍ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ ശക്തമായ സ്വാധീനം ഉണ്ടാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കേരളത്തിലെ 12 നിയോജക മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ വിധിയെഴുത്ത് നടത്തുമെന്നു പഠനം ചൂണ്ടികാണിക്കുന്നു.
എറ്റവും അധികം നിയോജകമണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 21 നിയോജകമണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗൂജറാത്തില്‍ 17 നിയോജക മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ 14, കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും 12, മധ്യപ്രദേശില്‍ 9, ദല്‍ഹിയില്‍ 7 നിയോജകമണ്ഡലങ്ങലിലും സോഷ്യല്‍ മീഡിയ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് വീതവും ബീഹാര്‍, ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീസംസ്ഥാനങ്ങളില്‍ നാല് നിയോജക മണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയയുടെ സ്വാധീനമുണ്ടാകും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളുടെ സ്വാധീനം വോട്ടര്‍മാരെ സ്വാധീനിക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ തന്ത്രങ്ങളുമായി വേണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിമുഖീകരിക്കുവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: