മൗണ്ട്അബു(രാജസ്ഥാന്) : സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഡോ പ്രകാശ് ബക്ഷി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഭാരതത്തിലെ കര്‍ഷകരെ ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിക്കാന്‍ പുതിയൊരു കമ്മീഷനെ നിയമിക്കണമെന്നും സഹകാര്‍ ഭാരതി ദേശീയ നിര്‍വ്വാഹക സമിതി റിസര്‍വ്വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ആനുപാതികമായി കുറഞ്ഞ സാഹചര്യത്തില്‍ സഹകരണമേഖലയെക്കുറിച്ച് പഠിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് റിസര്‍വ്വ് ബാങ്ക് ഡോ പ്രകാശ് ബക്ഷിയെ കമ്മീഷനായി നിയമിച്ചത്. അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം 17 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് കൂപ്പുകുത്താനുള്ള പ്രധാന കാരണം റിസര്‍വ്വ് ബാങ്ക് പുതിയ ലൈസന്‍സുകള്‍ നല്‍കാത്തതാണ്. അതുകൊണ്ട് അപേക്ഷ നല്‍കിയിരിക്കുന്ന എല്ലാ ബാങ്കുകളെയും അംഗീകരിച്ച് റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് നല്‍കണം.
ജില്ലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ പ്രാഥമിക സഹകരണ ബാങ്കുകളെ ജില്ലാ ബാങ്കുകളുടെ ശാഖകളാക്കി മാറ്റി അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്ന നിര്‍ദ്ദേശം സഹകരണ മേഖലയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഗ്രാമീണ കര്‍ഷകര്‍ കാര്‍ഷിക വായ്പകള്‍ക്കും മറ്റു വായ്പകള്‍ക്കും ഇന്നും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെയാണ്. പുതിയ നിര്‍ദ്ദേശം അവയുടെ താളം തെറ്റിക്കുമെന്നതിനാല്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പുതിയ കമ്മീഷന് വേണ്ടതെന്ന് സഹകാര്‍ ഭാരതി ദേശീയസമിതി ആവശ്യപ്പെട്ടു.
മൂന്നു ദിവസം രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നും ഏഴു പേര് ഉള്‍പ്പെടെ 250 പ്രതിനിധികള്‍ പങ്കെടുത്തു.
ദേശീയ പ്രസിഡണ്ട് സതീശ് മറാട്ടെ, ദേശീയ സെക്രട്ടറി പ്രൊഫ: ജിത്തുഭായി വ്യാസ്, ഗുജറാത്ത് അര്‍ബന്‍ ബാങ്ക് പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായ ജ്യോതിര്ഭായ് മേത്ത, ദേശീയ സെക്രട്ടറി അഡ്വ കെ. കരുണാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
സഹകാര്‍ ഭാരതി ദേശീയ പ്രഭാരിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. ഭജരംഗലാല് ഗുപ്ത സമാപന ഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: