നിര്‍മാണത്തിലിരുന്ന അരൂര്‍ പള്ളി മേടയുടെ മേല്‍ക്കൂര വാര്‍ക്കപ്പണിക്കിടെ തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ മംഗലാപുരത്ത് വാതകടാങ്കര്‍ പൊട്ടിത്തെറിച്ച് എട്ടുപേരാണ് കൊല്ലപ്പെട്ടത്. ടാങ്കര്‍ ഡ്രൈവറും ക്ലീനറും കൂടാതെ വഴിയാത്രക്കാരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. അരൂര്‍ പള്ളി അപകടം കരാറുകാരന്റെ അലംഭാവം, ഇടിമിന്നല്‍, നിര്‍മാണ സാമഗ്രികളുടെ നിലവാരക്കുറവ് മുതലായവകൊണ്ടാണ് സംഭവിച്ചതെങ്കില്‍ വാതക ടാങ്കര്‍ നിയന്ത്രണം വിട്ട് നടുറോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാതകം ചോര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് വഴിയാത്രക്കാര്‍ മരിച്ചത്. ടാങ്കര്‍ വന്നത് തെറ്റായ വശത്തുകൂടിയായിരുന്നു. 16,000 ലിറ്റര്‍ പാചകവാതകം തീപിടിച്ച് സമീപ പ്രദേശത്തെ മരങ്ങള്‍ പോലും കത്തിനശിച്ചു. അതിവേഗത്തില്‍ വളവുതിരിഞ്ഞുവന്ന ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് തീ പടര്‍ന്നുപിടിച്ച് രണ്ടു കടകളും വര്‍ക്ക് ഷോപ്പില്‍ കിടന്നിരുന്ന വാനും മിനിലോറിയും കത്തിനശിച്ചു. അടുത്തവീട്ടിലെ ഒരു അമ്മയും കുഞ്ഞും മരിച്ചവരില്‍പ്പെടുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ അപര്യാപ്തതയാണ് ഈ മരണപരമ്പര തെളിയിയ്ക്കുന്നത്. അന്‍പതോളം തൊഴിലാളികള്‍ പണി എടുക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണ് അനേകം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരണത്തോട് മല്ലിട്ട് കിടന്നപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നുള്ള വിവരം പോലും ഇല്ലായിരുന്നു. ഏകദേശം 18 മണിക്കൂറുകള്‍ എടുത്താണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അരൂര്‍ എന്നു പറയുന്ന സ്ഥലം ഒരു ഓണം കേറാ മൂലയല്ല. ദേശീയപാത 47 ല്‍ ഇടപ്പള്ളി-അരൂര്‍ നാലുവരി ബൈപ്പാസില്‍ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് ഒരു കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണപ്പോഴാണ് കൊച്ചിയുടെ അപകട രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്ര അപര്യാപ്തമാണെന്ന് തെളിഞ്ഞത്. ഇവിടെ ഒരു ദുരന്തനിവാരണ സംവിധാനമുണ്ടോ എന്ന ചോദ്യം പോലും ഉയര്‍ത്തുന്ന ദുരന്തമാണിത്. ഇത് കൊച്ചിയ്ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യയ്ക്ക് പൊതുവെ അടിസ്ഥാന സൗകര്യം പോലും കുറവാണെന്നും ഇത് മെച്ചപ്പെടുത്തിയാല്‍ എട്ടു ശതമാനം വളര്‍ച്ച നേടാനാകുമെന്നും ആസൂത്രണ വിദഗ്ദ്ധന് മോണ്ടെക് സിംഗ് ആലുവാലിയ പറയുന്നു. പക്ഷെ കേരളം പോലൊരു സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോയിട്ട്, അപകട രക്ഷാപ്രവര്‍ത്തനം പോലും സാധ്യമല്ല എന്നാണ് അപകടങ്ങള്‍ ഇവിടെ ഏതാണ്ട് തുടര്‍ക്കഥയാകുമ്പോള്‍ തെളിയുന്നത്. കെട്ടിടം തകര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പോലും കണ്ടെടുത്തത്.
ഇപ്പോള്‍ കരാറുകാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തിരിക്കുകയാണ്. ചൊവ്വാഴ്ച പോലും അപകടങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങിയോ എന്ന അന്വേഷണം നടക്കുകയാണ്. സിആര്‍പിഎഫ് ദ്രുതകര്‍മ്മ സേനയുടെ യൂണിറ്റും നേവി സംഘവും ചേര്‍ന്നാണ് ഇപ്പോള്‍ തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. മേല്‍ക്കൂരയുടെ വശങ്ങളില് കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍, മധ്യഭാഗത്ത് ആറ് മീറ്റര്‍ സ്ക്വയര്‍ ഫീറ്റില്‍ കോണ്‍ക്രീറ്റ് നിറച്ചിരുന്നില്ല. വശങ്ങളില് ഭാരം കൂടിയപ്പോള്‍ മധ്യഭാഗം നിലംപതിക്കുകയായിരുന്നു.
നിര്‍മാണത്തിലെ അപാകത തന്നെയാണ് അപകടകാരണം. തട്ടിന് താങ്ങാവുന്നതിലധികം കോണ്‍ക്രീറ്റ് നിറച്ചതും അപകട കാരണമായി. കെട്ടിടം തകര്‍ന്ന് ഇരുമ്പുദണ്ഡുകള്‍ വീണപ്പോള്‍ അത് മുറിച്ചുമാറ്റാന്‍ ഒരു ഗ്യാസ് കട്ടര്‍ മാത്രമാണത്രെ ഉപയോഗിച്ചത്. ബഹുനില കെട്ടിടങ്ങള്‍ ധാരാളം ഉയരുന്ന കൊച്ചി നഗരത്തില്‍ ഈ കെട്ടിട പതനം ആശങ്ക ഉളവാക്കിയിട്ടുണ്ട്. അതിന് പ്രധാന കാരണം രക്ഷാപ്രവര്‍ത്തനങ്ങളുടെ അഭാവമാണ്. ഏത് ദുരന്തമുണ്ടായാലും കൊച്ചി ആശ്രയിക്കുന്നത് നേവിയെ ആണ്. മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി മുതലായ വന്‍ നഗരങ്ങളില്‍ മെട്രോ റെയില്‍പാലം തകര്‍ന്നും, പഴയ കെട്ടിടം തകര്‍ന്നും മറ്റും അപകടം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തില്‍ നടന്നു. പക്ഷെ ദക്ഷിണ നാവിക മേഖലയുടെ ആസ്ഥാനമായ കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ ഉപയോഗം സുഗമമല്ല. ദ്രുതകര്‍മ ദുരന്തനിവാരണ സേന ഉണ്ടെങ്കിലും അപകടം എപ്പോഴും അരികിലാണെന്ന ചിന്ത ഇപ്പോള്‍ ഉയരാന്‍ പോകുന്ന സ്മാര്‍ട്ട് സിറ്റിയ്ക്കും പ്രചോദനകരമല്ല. അതിവേഗ ട്രെയിനുകള്‍ ഓടുന്ന കൊച്ചി മെട്രോ നിര്‍മാണവും തുടങ്ങാനിരിക്കുകയാണ്. ഇതെല്ലാം മുന്നില്‍ക്കണ്ട് ദുരന്തങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ദ്രുതവും സുസജ്ജവുമാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിവേഗം പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ മാത്രം നല്കുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍ ജനങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് പ്രതീക്ഷിക്കാനാകുക? ഇവിടുത്തെ നിലവിലുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനമെങ്കിലും പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: