ന്യുദല്‍ഹി: രാജീവ് ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് സ്വീഡിഷ് യുദ്ധ വിമാനകമ്പനിക്കു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. 1970കളില്‍ വിഗ്ഗെന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ സ്വീഡിഷ് കമ്പനിയായ സാബ്സ്കാനിയയ്ക്കു വേണ്ടി രാജീവ് ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് വിക്കിലീക്സ് പുറത്തുവിട്ട യു.എസ് നയതന്ത്ര രേഖകളില്‍ പറയുന്നത്. കുടുംബത്തിന് ഭരണത്തിലുള്ള സ്വാധീനം മറയാക്കിയാണ് രാഷ്ട്രീയത്തില്‍ സജീവമാകും മുന്‍പ് രാജീവ് ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. 1974 മുതല്‍ 1976 വരെ നടന്ന ഇടപാടുകളുടെ രേഖകള്‍ ‘ദി ഹിന്ദു’ ദിനപത്രം വഴിയാണ് പുറത്തുവിട്ടത്.
ഇന്ത്യയ്ക്ക് യുദ്ധവിമാനം വില്ക്കാന് സാബ്സ്കാനിയയും ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാറും ഫ്രഞ്ച് ദസ്സാള്‍ട്ടും തമ്മില്‍ മത്സരം നടക്കുന്ന സമയമായിരുന്നു ഇത്. സ്വീഡിഷ് എംബസിയിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥന് അമേരിക്കന്‍ എംബസിക്ക് നല്കിയ വിവര പ്രകാരം സ്വീഡിഷ് കമ്പനിയെ ഇന്ദിരാഗാന്ധിയുടെ മുത്തമകനാണ് സഹായിച്ചിരുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പെയിലറ്റ് എന്നതിലുപരി മറ്റു പരിചയമൊന്നും രാജീവ് ഗാന്ധിക്ക് യുദ്ധവിമാന രംഗത്ത് ഉണ്ടായിരുന്നിട്ടില്ലെന്നും ഈ നയതന്ത്ര ഉദ്യോഗസ്ഥന് പറഞ്ഞതായി അമേരിക്കന്‍ എംബസിയുടെ സന്ദേശത്തില്‍ പറയുന്നു.
എയര്‍ മാര്‍ഷല്‍ ഒ.പി മെഹ്റയുടെ മരുമകനായിരുന്നു രാജീവ് ഗാന്ധിക്കു വേണ്ടിയുള്ള പ്രധാന മധ്യസ്ഥന്‍. യുദ്ധവിമാനങ്ങളില്‍ സാങ്കേതിക പരിജ്ഞാനമുണ്ടെന്ന് രാജീവ് ഗാന്ധി പറഞ്ഞിരുന്നുവെന്നും എന്നാല്‍ കമ്പനിയുടെ നിരീക്ഷണത്തില്‍ അത് ബോധ്യപ്പെട്ടില്ലെന്നും രേഖകളില്‍ പറയുന്നു.സ്വീഡിഷ് ഉദ്യോഗസ്ഥര്‍ പറഞ്ഞ വിവരമല്ലാതെ ഇത് സ്ഥിരീകരിക്കാന്‍ മറ്റൊന്നും അമേരിക്കന്‍ എംബസിയുടെ പക്കലില്ലെന്നും സന്ദേശത്തിലുണ്ട്. ഇന്ത്യയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗാന്ധി കുടുംബത്തിന്റെ സ്വാധീനം മനസ്സിലാക്കിയാണ് തീരുമാനമെന്നും സ്വീഡിഷ് ഉദ്യോഗസ്ഥര്‍ അമേരിക്കയെ അറിയിച്ചു. എന്നാല്‍ സാബ് സ്കാനിയയ്ക്ക് അല്ല ഒടുവില്‍ കരാര്‍ കിട്ടിയത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം യുദ്ധവിമാനം ഇന്ത്യയ്ക്ക് നല്‍കുന്നത് സ്വീഡിഷ് കമ്പനി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
രാജീവ്ഗാന്ധിക്കെതിരെ വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.വിക്കിലീക്ക്സ് വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. അത് നെഹ്റു കുടുംബവുമായി ബന്ധപ്പെട്ടതാണ്. എല്ലാ പ്രതിരോധ കരാറുകള്‍ക്കും നെഹ്റു കുടുംബവുമായി ചില ബന്ധങ്ങളുണ്ട്. ഇക്കാര്യങ്ങളില്‍ അവര്‍ വിശദീകരണം നല്‍കണം. കരാറുകളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണം. വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരും വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി നേതാവ് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മറുപടി പറയണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു. അധികാരത്തിലെത്തുന്നതിന് മുമ്പാണ് രാജീവ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ഇറ്റലിയില്‍ നിന്നുള്ള ആരെങ്കിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. രാജീവിന്റെ അഭാവത്തില്‍ മറുപടി പറയേണ്ട ഉത്തരവാദിത്തം സോണിയാഗാന്ധിക്കുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്ന വിവരം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആയുധ കരാറുകളുടെ കാര്യത്തില്‍ എപ്പോഴും വിക്കിലീക്ക്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും വെളിപ്പെടുത്തലുകളെ ഗൗരവമായി കാണുന്നില്ലെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. സംഭവം മാധ്യമ ?സെന്സേഷനലിസത്തിനപ്പുറം ഒന്നുമില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: