ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും പിരിയുന്നതായി മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. സോഷ്യലിസ്റ്റായിരുന്ന രാംമനോഹര്‍ ലോഹ്യയുടെ ശിഷ്യനായ നിതീഷ് ഈ നടപടിയുമായി മുന്നോട്ടു പോകുന്നത് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്ക് അനുകൂലമായിത്തീരുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിതീഷിന്റെ ജനതാദള്‍ (യു) ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുമോ ? ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
ലോഹ്യ സോഷ്യലിസ്റ്റുകളുടെ ഹിന്ദുത്വ കൂട്ടുകെട്ട് രാജ്യം കണ്ടതില്‍ വച്ചേറ്റവും നല്ല സാമുദായികസമവാക്യങ്ങളിലൊന്നാണ്. പ്രബലമായ ഈ കൂട്ടുകെട്ട് എത്രനാള്‍ നീണ്ടുനില്ക്കുമോ അത്രയും നാള് അവര്‍ക്ക് അധികാരത്തില്‍ തുടരാനാകും. ബിജെപി-ജെഡിയു സഖ്യത്തിന് ബീഹാറില്‍ 40 ശതമാനം വോട്ടുകളോടെ മേല്‍ക്കൈയുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തില്‍ ഇതിന് മുമ്പോ ശേഷമോ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ മുലായം സിംഗ് വിജയിച്ച് അധികാരത്തിലെത്തിയിരിക്കുന്നത് 29 ശതമാനം വോട്ട് നേടിയാണ്. അദ്ദേഹത്തിന്റെ ബദ്ധശത്രു മായാവതി വെറും മൂന്ന് ശതമാനം വോട്ടിന് പിന്നിലാണ്. അവര്‍ക്ക് 224 അംഗ നിയമസഭയില്‍ 80 സീറ്റുകളുണ്ട്.
ബീഹാറിലാകട്ടെ നിതീഷിന് തന്റെ തുടക്കം മുതല്ക്കുള്ള എതിരാളിയായ ലാലു യാദവ്-രാം വിലാസ് പാസ്വാന് കൂട്ടുകെട്ടിനെക്കാളും 15 ശതമാനം വോട്ടിന്റെ അധീശത്വമുണ്ട്. രാഷ്ട്രീയത്തില്‍ ഇത്രയും വലിയൊരു വ്യത്യാസം വെറുതെ എഴുതിത്തള്ളാവുന്നതല്ല. ഇതുതന്നെയാണ് നിതീഷ് ബിജെപി വിട്ട് അടുത്തവര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പോകുമെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതും.സാമുദായികസമവാക്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നോക്കാം. ബിജെപി-ജെഡിയു സഖ്യത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും മേല്‍ക്കൈ ഉണ്ടെന്നതാണ് പ്രധാനകാര്യം. ഇത് ബീഹാര്‍ നിയമസഭാ സാമാജികരുടെ പേരുകളും പിന്നാക്ക ജാതിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന മണ്ഡലങ്ങളിലെ വിജയികളെയും കുറിച്ച് നിരീക്ഷിച്ചാല്‍ മനസ്സിലാകും.
ബീഹാറില്‍ പിന്നാക്ക ജാതിക്കാര്‍ ബിജെപി-ജെഡിയു സഖ്യത്തിനൊപ്പമാണെന്നു മനസ്സിലാക്കാം. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന 38ല്‍ 37 സീറ്റുകളും ഈ സഖ്യം നേടി. ജെഡിയു 19, ബിജെപി 18 എന്നിങ്ങനെയാണ് ഇരുവരുടെയും കക്ഷിനില.
അധികാരമുള്ള സ്ഥലങ്ങളില്‍ ദളിതരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുകയെന്ന കാര്യം അസാധാരണമല്ല. ഗുജറാത്തിലെ പട്ടികജാതി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ 8-3ന് പിന്തള്ളിയാണ് നരേന്ദ്രമോദി നിലംപരിശാക്കിയത്. ബീഹാര്‍ നിയമസഭയിലെ 18 യാദവന്മാരില്‍ 14 എണ്ണവും ജെഡിയു-ബിജെപി സഖ്യത്തിനൊപ്പമാണ്. ഇതില്‍ പത്തുപേരും ജെഡിയുവിന്റെതാണ്.
ഉയര്‍ന്ന ജാതിക്കാര്‍ എല്ലായ്പ്പോഴും ബിജെപിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നത് തീര്‍ച്ചയാണല്ലോ. എട്ട് ബ്രാഹ്മണ ജാതിക്കാരായ എംഎല്‍എമാരും ഒരു ബനിയ ജാതിക്കാരനും എന്‍ഡിഎ സഖ്യത്തിലുണ്ട്. ഇതില്‍ ആറുപേരും ബിജെപിക്കാരാണ്. അതോടൊപ്പം അസംഖ്യം മുസ്ലീങ്ങളും ജെഡിയുവിന് വോട്ടു ചെയ്യുന്നു.
മറ്റേതൊരു പാര്ട്ടിയെക്കാളും കൂടുതല്‍ മുസ്ലീം എംഎല്‍എമാര്‍ നിതീഷിനൊപ്പമുണ്ട്. നിയമസഭയിലെ 19 മുസ്ലീങ്ങളില്‍ എട്ടുപേരും എന്‍ഡിഎ സഖ്യത്തില്‍ നിന്നുമാണ്, അതിലൊരാള്‍ ബിജെപിക്കാരനും. താഴ്ന്ന ജാതിക്കാര്‍, മധ്യവര്ഗത്തില്പ്പെട്ടവര്,
ഉയര്‍ന്ന ജാതിക്കാര്‍, മുസ്ലീം സഖ്യം ഇവരെയെല്ലാം നിതീഷ് കോര്‍ത്തിണക്കുന്നു. ബീഹാറിലെ അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രായോഗികമാണെന്ന് ഇത് തെളിയിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കും അവരുടെതായ ശക്തിയുണ്ട്. ജെഡിയു മധ്യവര്‍ഗത്തില്‍പ്പെട്ട സമുദായങ്ങളെയും നിരവധി മുസ്ലീങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുവരുന്നു.
ബിജെപിയാകട്ടെ ഉയര്‍ന്ന ജാതിക്കാരെയും രണ്ടായി പിരിഞ്ഞു നില്ക്കുന്ന താഴ്ന്ന ജാതിക്കാരെയും ഒരുമിപ്പിക്കുന്നു. അതിനാല്‍ നിതീഷിന് അത്രയെളുപ്പം ബിജെപിയെ ഉപേക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല അവര്‍ നല്കുന്നതു പോലൊരു ഉറപ്പ് ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനുമാകില്ല.
ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ ഈ സഖ്യത്തിന് 206 എംഎല്‍എമാരുണ്ട്. യഥാക്രമം ജനതാദളിന് 115, ബിജെപിക്ക് 91 സീറ്റുകള്‍. ഇവരുടെ തനിച്ചുള്ള വോട്ടിംഗ് ശതമാനം നോക്കിയാല്‍ 22.5, 16.5 എന്നിങ്ങനെയാണ് നില.
ഇത് ഉറച്ചിരിക്കുന്ന സംഖ്യയാണ്. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ജെഡിയുവിന് 24 ശതമാനം വോട്ട് ലഭിച്ചു. നിതീഷിന് ബീഹാറില്‍ ബിജെപിയെ ഒഴിവാക്കി വിജയിക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: