കോട്ടയം: സംസ്ഥാന സൈനിക ക്ഷേമ വകുപ്പിനു കീഴില്‍ മണര്‍കാട്ട് നിര്‍മ്മിക്കുന്ന ജില്ലാ സൈനികകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. സൈനികക്ഷേമ വകുപ്പിന്റെ പോളി ക്ലിനിക്കിന് ജില്ലയില്‍ സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
വിമുക്തഭടന്മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിശാലമായ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യസുരക്ഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. സംസ്ഥാനത്തെ ഏഴാമത്തെ സൈനികകേന്ദ്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രത്യേക താല്പര്യമെടുത്താണ് ഇവിടെ പോളിക്ലിനിക്കിനുവേണ്ടി സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മിനി ആന്റണി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ.കോര, ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്‍, ഗ്രാമപഞ്ചായത്തംഗം ലില്ലിക്കുട്ടി ജോസ്, ജില്ലാ സൈനികക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ (റിട്ട.) എം.ജെ.പ്രക്കാടന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സൈനിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ.കെ.ഗോവിന്ദന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിനോദ് മാത്യു സ്വാഗതവും അസിസ്റ്റന്റ് ഓഫീസര്‍ എം.പി.ജോസഫ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ ഏഴാമത്തെ സൈനിക് റസ്റ്റ് ഹൗസാണ് കോട്ടയത്ത് നിര്‍മ്മിക്കുന്നത്. 2011ലാണ് ഇതുസംബന്ധച്ച് തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 25 സെന്റ് സ്ഥലം അനുവദിക്കുകയും രണ്ടുകോടി രൂപ അടങ്കല്‍തുകയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഭരണാനുമതി നല്‍കുകയും സംസ്ഥാന മിലിട്ടറി ബനവലന്റ് ഫണ്ടില്‍ നിന്നും ഈ തുക അഡ്വാന്‍സായി നല്കാന് ഉത്തരവിടുകയും ചെയ്തു. ഇരു നിലകളിലായി 8,578 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ഒരു എക്സിക്യൂട്ടീവ് റൂം, രണ്ട് ഡബിള്‍ റൂമുകള്‍, അഞ്ച് സിംഗിള്‍ റൂമുകള്‍, ഒരു ഡോര്‍മറ്ററി എന്നിവ ഉള്‍പ്പെടെ 22 പേര്‍ട്ട് താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, റിസപ്ഷന്, കാന്റീന്, പാചകശാല, പാര്‍ക്കിംഗ് ഏരിയ എന്നിവയുമുണ്ടാകും. ഒരുവര്‍ഷംകൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: