കോട്ടയം: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. ശിക്ഷ ശനിയാഴ്ച വിധിക്കും. കിടങ്ങൂര്‍ കൊമ്പനാംകുന്ന് തോട്ടത്തില്‍ (കൊല്ലിയില്‍)പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (80)യെ കൊലപ്പെടുത്തിയ കേസിലാണ് 302, 392,372 വകുപ്പുകള്‍പ്രകാരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബി.ദേവ്ബാല് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ അഗന്പൂര് സ്വദേശി മുഹമ്മദ് ഷുക്കൂര്‍ അലി (27)യാണു പ്രതി.
2010 ജൂണ്‍ മൂന്നിനാണു കേസിനാസ്പദമായ സംഭവം. ചക്ക പറിക്കാന്‍ സഹായം ചോദിച്ചെത്തിയ മറിയാമ്മയെ കലുങ്കിനടിയിലേക്കു തള്ളിയിട്ടശേഷം മുഖം പൊത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മാല, കമ്മല്‍, വള ഉള്‍പ്പെടെ എട്ടു പവന്റെ ആഭരണങ്ങള്‍ ഷുക്കൂര്‍ അലി അപഹരിച്ചു. മറിയാമ്മയെകലുങ്കിനുള്ളിലേക്ക് വലിച്ചിഴച്ചശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന കറിക്കത്തികൊണ്ടാണു കൊല നടത്തിയത്. വൈകുന്നേരമായിട്ടും മറിയാമ്മയെ കാണാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷണത്തിലാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകത്തിനു ശേഷം അപഹരിച്ച സ്വര്‍ണാഭരണങ്ങള്‍ സംഭവസ്ഥലത്തിനു സമീപം പ്രതി താമസിച്ചിരുന്ന ഷെഡിനു പുറകില്‍ ഒളിപ്പിച്ച നിലയിലും കറിക്കത്തി വീട്ടിനുള്ളില്‍ കഴുകി ഉണക്കിയ നിലയിലും കണ്ടെടുത്തിരുന്നു. കൊമ്പനാകുന്നില് സ്വകാര്യ വ്യക്തിയുടെ റബര്‍ നഴ്സറിയിലും പാടത്തും കരാര്‍ ജോലിക്കു കൊണ്ടുവന്ന ഒന്‍പതംഗ ബംഗാള്‍ തൊഴിലാളികളിലൊരാളായിരുന്നു മുഹമ്മദ് ഷുക്കൂര്‍. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൃത്യം നടത്തിയത്. കൊമ്പനാംകുന്ന് പുഞ്ചപ്പാടം റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ സഹോദരിയോടും വേലക്കാരിയോടുമൊപ്പമാണ് മറിയാമ്മ താമസിച്ചിരുന്നത്. പാലാ സി.ഐയായിരുന്ന ജയചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ എത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണന് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: