കോട്ടയം: മലയാളമനോരമയില്‍ ഏപ്രില്‍ ഒന്നിന് ‘അവധിക്കാല പഠിപ്പുര’ എന്ന പേരിലെ പത്രത്താളില്‍ ഉത്സവകാലം എന്ന ലേഖനത്തോടൊപ്പം ചേര്‍ത്ത ഉത്സവപ്പറമ്പിലെ സങ്കടങ്ങള്‍ എന്ന ഭാഗത്ത് ക്ഷേത്രോത്സവങ്ങളുടെ നടത്തിപ്പ് ദേശക്കാര്‍ തമ്മിലുള്ള വൈരാഗ്യത്തിന് വിത്തുപാകും എന്ന നിലയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദുസമൂഹത്തെയും ഭക്തജനങ്ങളെയും സംബന്ധിച്ച് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍ പറഞ്ഞു.
തലമുറകളായി ക്ഷേത്രോത്സവങ്ങള്‍ നല്ലരീതിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുവാന്‍ പരിശ്രമം നടത്തുന്ന കരക്കാരെ സംബന്ധിച്ചുള്ള മനോരമയുടെ പരാമര്‍ശത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്രോത്സവങ്ങള്ക്കിടെയുണ്ടാകുന്ന ഒറ്റപ്പെട്ടസംഭവങ്ങള്‍ പര്‍വ്വതീകരിച്ച് കുട്ടികളില്‍ എത്തിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും, ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട്, ശബ്ദമലിനീകരണത്തിനും അന്തരീക്ഷമലിനീകരണത്തിനും ധനനഷ്ടത്തിനും കാരണമാകുമെന്നും കേവലം ക്ഷേത്രോത്സവങ്ങളെ മാത്രം പരാമര്‍ശിക്കുന്നതിന്റെ പിന്നില്‍ മറ്റുചില താത്പര്യങ്ങളാണെന്നും രണരാജന്‍ പറഞ്ഞു.
കരക്കാര് തമ്മിലുള്ള വൈരാഗ്യത്തിന്റെ കേന്ദ്രസ്ഥാനമാണ് ഉത്സവങ്ങള്‍ എന്നുള്ള പരാമര്‍ശം തെളിയിക്കാന്‍ മനോരമ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും രണരാജന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: