ചങ്ങനാശേരി: കെ.ബി.ഗണേഷ് കുമാര്‍ വിഷയത്തില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിള്ള-ഗണേഷ് പ്രശ്നം വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ വിഷയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സമുദായനേതാവ് എന്ന നിലയില്‍ ബാലകൃഷ്ണപിള്ള-ഗണേഷ്കുമാര് പ്രശ്നത്തില്‍ ഇടപെടാവുന്ന മേഖളവരെ താന്‍ ഇടപെട്ടിരുന്നുവെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇവിടെ വച്ച് പ്രശ്നം തീരാതിരിക്കുവാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയോടും രമേശിനോടും ആവശ്യപ്പെട്ടത്. ഗണേഷിനെ മന്ത്രിയാക്കുവാന്‍ ബാലകൃഷ്ണപിള്ളയെ അനുനയിപ്പിക്കുവാന്‍ തന്നെ ഇടപെടുത്തിയത് ഇവരായിരുന്നു. അതുകൊണ്ട് താന്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരും വേണ്ടരീതിയില്‍ പ്രശ്നത്തില്‍ ഇടപെട്ടില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ വളരെ ദുഃഖമുണ്ട്. ഗണേഷിന്റെ രാജിക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. എന്‍എസ്എസിന്റെ പ്രതിനിധിയായല്ല ഗണേഷ്കുമാര് മന്ത്രിയായത.് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമല്ലാത്ത സാഹചര്യമാണുണ്ടാകാന്‍ പോകുന്നതെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: