തിരുവനന്തപുരം: സൗദിയിലെ നിതാഖത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമാപ്പ് അനുവദിക്കാനും യാത്രാ വിലക്ക് ഏര്‍പ്പെടുത്താതിരിക്കാനും നയതന്ത്ര ഇടപെടല്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിതാഖത് നിയമം മൂലം സൗദിയില്‍ നിന്ന് തിരിച്ചുവരുന്നവരുടെ വിമാന യാത്രാടിക്കറ്റ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിദേശത്ത് ജോലിയില്‍ കഴിയുന്ന മലയാളികളുടെ വിവരം ശേഖരിക്കാന്‍ സര്‍വ്വെ നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സൗദി അവരുടെ രാജ്യത്ത് നടപ്പാക്കിയ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെടാന്‍ നമുക്ക് കഴിയില്ല. അവരുമായി സഹകരിച്ച് നടപടികള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുമായി എല്ലാദിവസവും ബന്ധപ്പെടുന്നുണ്ട്. അവധി ദിവസങ്ങളില്‍ പോലും 24 മണിക്കൂറും എംബസി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമാപ്പിന് അവസരം ലഭിച്ചാല്‍ ഫ്രീ വിസയിലെത്തിയവര്‍ക്കും സ്പോണ്സര് മാറി ജോലി ചെയ്യുന്നവര്‍ക്കും നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. മടങ്ങിവരുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തരുതെന്നും സൗദി ഭരണകൂടത്തോട് ആവശ്യപ്പെടണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രിമാരായ വയലാര്‍രവിയും, ഇ. അഹമ്മദും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സൗദി മന്ത്രിയുമായി താജിക്കിസ്ഥാനില്‍ ഇ. അഹമ്മദ് ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ നയതന്ത്രതലത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് വ്യക്തമാക്കി. സൗദിയുമായുള്ള നല്ലബന്ധം ഉപയോഗപ്പെടുത്തി പ്രശ്നം പരിഹരിക്കും. പൊതുമാപ്പിന് വേണ്ടി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നം ആളിക്കത്തിക്കും വിധമുള്ള വാര്‍ത്തകള്‍ വരുന്നത് വിദേശത്ത് കഴിയുന്ന 40 ലക്ഷത്തോളം മലയാളികള്‍ക്ക് പ്രയാസമുണ്ടാക്കും. ഗള്‍ഫ് മലയാളികളുടെ വിവരം ശേഖരിക്കുന്നതിന് സര്‍വെ നടത്തുന്നതിനൊപ്പം തിരിച്ചുവരുന്നവരുടെ കണക്കെടുക്കാന്‍ വിമാനത്താവളങ്ങളില്‍ നോര്‍ക്ക ഹെല്പ് ഡെസ്ക്ക് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ കാലത്തും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയ പ്രവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ.വി അബ്ദുള്‍ ഖാദര്‍ ആരോപിച്ചു.
സംസ്ഥാനത്തിന് കോടികളുടെ വരുമാനം നേടിതരുന്ന പ്രവാസികളോട് നന്ദിയില്ലായ്മയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: